കടലോളം ഭീതിയിൽ കേരളം; 35000 കോടി രൂപയുടെ മണൽ കോരിയെടുക്കും; സംസ്ഥാനത്തിന്  ജിഎസ്ടി വിഹിതം മാത്രം; കാലാവസ്ഥ വ്യതിയാനം താങ്ങാനാകില്ല

- Advertisement -spot_img

കൊല്ലം> കേരളത്തിലെ കടൽ മേഖലയിൽനിന്നു കോരിയെടുക്കാൻ പോകുന്നത് 35,000 കോടി രൂപയുടെ മണൽ. കൊല്ലം ജില്ലയിൽനിന്നു മാത്രം 14,200 കോടിയുടേതാണെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ വില ഇതിന്റെ പതിന്മടങ്ങു വരും. സംസ്ഥാന സർക്കാരിന് ഇതിൽനിന്നു ജിഎസ്ടി വിഹിതം മാത്രമേ കിട്ടൂ. പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ കടൽ മേഖലകളിലായി നിർമാണ ആവശ്യങ്ങൾക്കുള്ള 74.5 കോടി ടൺ മണൽ ഉണ്ടെന്നാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) യുടെ കണ്ടെത്തൽ.

- Advertisement -

കൊല്ലത്തെ 3 ബ്ലോക്കുകളിൽ മാത്രം 30.24 കോടി ടൺ മണൽ. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ (ഐബിഎം) കണക്കനുസരിച്ച് ഒരു ടൺ ധാതുവിനു ശരാശരി വില നിശ്ചയിച്ചിരിക്കുന്നത് 470 രൂപയാണ്. ഖനനപ്പാട്ടം നേടുന്നവർ ധാതുക്കളുടെ റോയൽറ്റി തുക കേന്ദ്ര സർക്കാരിനു മുൻകൂർ അടയ്ക്കണം. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള തീരക്കടലിൽ (12 നോട്ടിക്കൽ മൈൽ വരെ) ധാതു ഖനനം നടന്നാൽപോലും റോയൽറ്റി ഇനത്തിൽ സംസ്ഥാന സർക്കാരിന് ഒന്നും കിട്ടില്ല. ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) നിയമഭേദഗതിയെക്കുറിച്ച് അഭിപ്രായം അറിയിച്ചപ്പോൾ കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല.

- Advertisement -

ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് കടൽ തീരത്തേക്കു കയറിയപ്പോൾ കടലിനടിയിലായ മണൽപ്പരപ്പുകളാണ് ഇപ്പോൾ ഖനനം ചെയ്യാൻ പോകുന്നതെന്നു ജിഎസ്ഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇതു കോരിയെടുക്കുമ്പോൾ ആ പ്രദേശം പൂർവ സ്ഥിതിയിലാകാൻ എത്ര കാലമെടുക്കുമെന്നോ ആഘാതം എന്തായിരിക്കുമെന്നോ തിട്ടപ്പെടുത്തിയിട്ടില്ല. ശാസ്ത്രീയ പരിസ്ഥിതി ആഘാത പഠനത്തിലൂടെയേ അതു സാധ്യമാകൂ. മണലിലെ ഉപ്പിന്റെ അംശം നീക്കുന്നത് എങ്ങനെയെന്നതും ആശങ്കയാണ്.

‘ട്രെയിലർ സക്‌ഷൻ ഹോപ്പർ ഡ്രജിങ്’ രീതിയാകും പരീക്ഷിക്കുക. അടിത്തട്ടിൽനിന്നു മണൽ പ്രത്യേക ഉപകരണം ഉപയോഗിച്ച് ആദ്യം വടിച്ചെടുക്കും. ഇതിൽ നിന്നു ചെളി കടലിൽ തള്ളിയ ശേഷം മണൽ ഹോപ്പറിലേക്കു (സംഭരണ സ്ഥലം) മാറ്റും. ഇതു തീരത്തെത്തിച്ച് 1–2 മീറ്റർ കനത്തിൽ വിരിക്കും. മഴ കൊണ്ടാൽ ഉപ്പിന്റെ അംശം ഇല്ലാതാകുമെന്നു ജിഎസ്ഐയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നു. കക്കയുടെ തോടുകൾ, മരക്കഷണങ്ങൾ തുടങ്ങിയവ കൂടി നീക്കിയാൽ നിർമാണാവശ്യത്തിന് ഉപയോഗിക്കാമത്രെ. എന്നാൽ, മണലിൽ ഉപ്പിന്റെ അംശം കൂടുതലാകുമെന്നതിനാൽ നിർമാണത്തിന് യോജിച്ചതാവുമോയെന്ന സംശയം സമുദ്ര ശാസ്ത്രജ്ഞർക്കുണ്ട്. മഴ കൊള്ളിച്ച് മണൽ ശുദ്ധീകരിക്കാമെന്ന വാദവും അവർ തള്ളുന്നു.

കോടിക്കണക്കിനു ടൺ മണൽ കരയിലെത്തിച്ചു നിരത്താൻ കേരള തീരത്ത് എവിടെയാണു സ്ഥലം എന്ന ചോദ്യം ബാക്കി. മത്സ്യത്തൊഴിലാളികൾ വള്ളം, വല, എൻജിൻ തുടങ്ങിയവ സൂക്ഷിക്കുന്ന കൂടങ്ങളും വീടുകളുമാണു കടലോരത്തു കൂടുതലും. ജനവാസമില്ലാത്ത മേഖലയിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ മണൽ കൊണ്ടുപോകേണ്ടി വരും. ഈ ചോദ്യങ്ങൾക്കൊന്നും കേന്ദ്ര സർക്കാർ മറുപടി നൽകിയിട്ടില്ല.

കാലാവസ്ഥാ മാറ്റത്തിനിടെ വിനയായി ഖനനവും

ഉഷ്ണ തരംഗങ്ങളും ചുഴലിക്കാറ്റുകളും കടലിന്റെ ആവാസ വ്യവസ്ഥ തകിടം മറിച്ചുവെന്ന പഠന റിപ്പോർട്ടുകൾ നിലവിലുള്ളപ്പോഴാണ് കടൽ മണൽ ഖനനത്തിനു കേന്ദ്രം പദ്ധതിയിടുന്നത്. 2023 ൽ മാത്രം 8 ചുഴലിക്കാറ്റുകൾ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയിലൂടെയാണു സമുദ്രം കടന്നു പോകുന്നതെന്ന് ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) ന്റെ 2022 ലെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും വർഷം 200–250 ദിവസവും ഉഷ്ണ തരംഗങ്ങളുള്ള ഗുരുതര സ്ഥിതിയാകുമെന്ന ആശങ്കയും ഐപിസി പങ്കുവയ്ക്കുന്നു. അതു മത്സ്യസമ്പത്തിന്റെ കൂട്ടനാശത്തിനു വഴിവയ്ക്കും. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് 68 മത്സ്യ ഇനങ്ങളെ കേന്ദ്രീകരിച്ച് അടുത്തിടെ നടത്തിയ പഠനത്തിൽ 69 ശതമാനവും വംശനാശം നേരിടുന്നുവെന്നു കണ്ടെത്തിയിരുന്നു.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img