തൃശ്ശൂർ> തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് 500 കോടിയുടെ ഇറീഡിയം തട്ടിപ്പ് നടന്നെന്ന് കാണിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പൽ കൗൺസിലർ പോലീസിൽ പരാതി നൽകി. മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി.കെ. ഷാജൂട്ടനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ഇന്ത്യയിൽ ഇറീഡിയം കണ്ടെത്തിയെന്നും വലിയ വിലയുള്ള ഈ ലോഹത്തിൽ നിക്ഷേപം നടത്തിയാൽ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് 500 കോടിയോളം രൂപ സമാഹരിച്ചെന്ന് പരാതിയിൽ പറയുന്നു.
പെരിഞ്ഞനത്തുള്ള ഒരു വ്യക്തിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ഒരു ലക്ഷം മുതൽ 25 ലക്ഷംവരെ ആയിരക്കണക്കിനാളുകളിൽനിന്ന് സ്വീകരിച്ചതായാണ് പരാതി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസിയൊട്ടിച്ച് താഴെ ഒപ്പിട്ടുനൽകും. എത്ര കോടിയാണോ തിരികെ കിട്ടുക അതിന് ആനുപാതികമായ കറൻസിയാണ് ഒട്ടിക്കുന്നത്. 5 രൂപയുടേതാണെങ്കിൽ 5 കോടിയും 10 രൂപയുടെ നോട്ടാണ് ഒട്ടിക്കുന്നതെങ്കിൽ 10 കോടിയും തിരികെ കിട്ടുമെന്നാണ് വാഗ്ദാനം.
റിസർവ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള റിസർവ് ബാങ്കിന്റെ വ്യാജ രേഖയും നൽകാറുണ്ട്. ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കി അവർക്ക് കമ്മിഷൻ നൽകിയാണ് വലിയതുക സമാഹരിക്കുന്നത്. തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളിൽ യോഗം ചേർന്നതിന്റെയും വ്യാജ രേഖയുണ്ടാക്കിയതിന്റെയും തെളിവുകൾ സഹിതമാണ് പരാതി. തട്ടിപ്പിന് ഇരയായവർ പരാതിപ്പെട്ടാലേ കേസെടുത്ത് മുന്നോട്ടു പോകാനാകൂവെന്ന് പോലീസ് പറയുന്നു.