ലണ്ടൻ> അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്ത് വിസ നിയമങ്ങൾ കർശനമാക്കുമ്പോൾ ആഗോള പ്രതിഭകളെ യുകെയിലേക്ക് ആകർഷിക്കാൻ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ പദ്ധതിയിടുന്നതായി വിവരം. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ, സ്റ്റാർമറിന്റെ നേതൃത്വത്തിൽ യുകെ വിസ ഫീസ് ഒഴിവാക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായും അമേരിക്കയുടെ കുടിയേറ്റ നിയന്ത്രണ നടപടി വിജയമാക്കി മാറ്റാൻ അവർ ശ്രമങ്ങൾ ആരംഭിച്ചതായുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
‘ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ അജണ്ടയുടെ ഭാഗമായി, കുടിയേറ്റ തൊഴിലാളികളെ യുഎസിൽ നിന്ന് പുറത്താക്കുകയും വിദേശികളുടെ തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തികളാണ് ചെയ്യുന്നത്. അതേസമയം, ലോകമെമ്പാടുമുള്ള മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റൽ വിദഗ്ധരെയും യുകെയിലേക്ക് ആകർഷിക്കാനുള്ള നയങ്ങൾ രൂപീകരിക്കുകയാണ് സ്റ്റാർമർ’ – എന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സമീപ മാസങ്ങളിൽ, ട്രംപ് കുടിയേറ്റക്കാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുകയും യുഎസിൽ തീവ്ര വലതുപക്ഷവാദം ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും അമേരിക്ക വിട്ട് കാനഡ, ചൈന തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ ഇത് കാരണമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ട ഒരു ‘സെൽഫ് ഗോൾ’ ആണ് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
സെപ്റ്റംബർ 19 വെള്ളിയാഴ്ചയാണ് ട്രംപ് എച്ച്-1ബി വിസയുടെ വാർഷിക ഫീസ് 88 ലക്ഷത്തോളം രൂപയായി (100,000 ഡോളർ) ഉയർത്തിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിൽനിന്നുള്ള ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന പ്രോഗ്രമാണിത്. ഇനിമുതൽ, നിലവിലുള്ള ഫീസുകൾക്കും ശമ്പളത്തിനും പുറമെ ഓരോ വിസ അപേക്ഷയ്ക്കും തൊഴിലുടമകൾക്ക് വർഷം 88,09,180 രൂപ അധികമായി ചെലവാകും. ഈ മാസം 21 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്.
ഈ സാഹചര്യത്തെ കൃത്യമായി മുതലാക്കാനുള്ള പദ്ധതികൾ ചൈന അടക്കമുള്ള രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുകെയും അതേപാതയിൽ മുന്നോട്ടുപോകുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. സ്റ്റാർമറിന്റെ ബിസിനസ് ഉപദേഷ്ടാവായ വരുൺ ചന്ദ്രയും ശാസ്ത്ര മന്ത്രിയായ ലോർഡ് പാട്രിക് വാലൻസും അധ്യക്ഷരായ ‘ഗ്ലോബൽ ടാലന്റ് ടാസ്ക് ഫോഴ്സ്’ ആണ് ഈ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി നിർദ്ദേശങ്ങളിൽ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഉയർന്ന തലത്തിലുള്ള പ്രൊഫഷണലുകൾക്കുള്ള വിസ ചാർജുകൾ ഒഴിവാക്കുക എന്നതാണ് സ്റ്റാർമറിന്റെ ടാസ്ക് ഫോഴ്സ് ചർച്ച ചെയ്യുന്ന ഒരു പ്രധാന നിർദ്ദേശം. ‘ലോകത്തിലെ മികച്ച അഞ്ച് സർവകലാശാലകളിൽ പഠിച്ചവരോ അഭിമാനകരമായ പുരസ്കാരങ്ങൾ നേടിയവരോ ആയ ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ചെലവ് പൂജ്യമായി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശയം ഞങ്ങൾ പരിഗണിക്കുകയാണ്.’ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
സാങ്കേതിക കമ്പനികൾ വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ യുഎസിലേക്ക് കൊണ്ടുവരാൻ ഉപയോഗിക്കുന്ന എച്ച്-1ബി വിസയുടെ അപേക്ഷാ ഫീസ് ഉയർത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് തികച്ചും വിപരീതമായിരിക്കും ഈ തീരുമാനം. ‘ഇത്തരമൊരു നിർദ്ദേശം കുറച്ചുകാലമായി നിലവിലുണ്ടായിരുന്നു. നവംബർ 26-ലെ ബജറ്റിന് മുന്നോടിയായി, എല്ലാ മേഖലകളിലെയും വളർച്ച വർദ്ധിപ്പിക്കുന്നതിനായി, യുകെയുടെ ഉയർന്ന നിലവാരത്തിലുള്ള വിസ സംവിധാനം പരിഷ്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ട്രംപിന്റെ തീരുമാനം വലിയൊരു ഊർജ്ജം നൽകിയിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.
യുകെയിലെ നിലവിലെ വിസ സംവിധാനത്തെ ഒരു ‘ഉദ്യോഗസ്ഥ ദുഃസ്വപ്നം’ എന്നാണ് ഔദ്യോഗികവൃത്തങ്ങളിൽ ഉള്ളവർ തന്നെ വിശേഷിപ്പിക്കുന്നത്. നിലവാരം കുറയ്ക്കുന്നതിനല്ല, മറിച്ച് ‘ഏറ്റവും മികച്ചവരെയും മിടുക്കരെയും ബ്രിട്ടനിലേക്ക് എത്തിക്കുന്നതിനാണ്’ പുതിയ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിനുള്ളിൽ ഐക്യമുണ്ട് എന്നും അദ്ദേഹം റിപ്പോർട്ടിൽ പറയുന്നു.
