റിലയൻസ് & ബി.പിയോട് നഷ്ടപരിഹാരം തേടി ഇന്ത്യ; കോർപറേറ്റിനെതിരെ സർക്കാരിന്റെ കേസ് - Kerala Times    

റിലയൻസ് & ബി.പിയോട് നഷ്ടപരിഹാരം തേടി ഇന്ത്യ; കോർപറേറ്റിനെതിരെ സർക്കാരിന്റെ കേസ്

December 30, 2025
IMG 20251230 161207

മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന, റിലയൻസ് ഇൻഡസ്ട്രീസ് , ബി.പി എന്നീ കമ്പനികളിൽ നിന്ന് നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഓഫ് ഷോർ ഫീൽഡുകളിൽ നിന്ന്, പ്രധാനമായും JG-D6 ബേസിനിൽ നിന്ന്, കരാർ പ്രാരമുള്ള നാച്ചുറൽ ഗ്യാസ് ഉല്പാദനം നടത്താത്തതിനെ തുടർന്നാണിതെന്ന് റോയിട്ടേഴ്സിന്റെ എക്സ്ക്ലുസീവ് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ വേണ്ടത്ര ഉല്പാദനം നടത്താൻ കഴിയാത്തത് വലിയ നഷ്ടത്തിലേക്ക് നയിച്ചെന്ന് ആരോപിച്ച് കേന്ദ്ര ആർബിട്രേഷൻ കേസ് ഫയൽ ചെയ്തിരുന്നു. 2016 മുതൽ ഈ വിഷയത്തിലുള്ള വാദം തുടരുകയാണ്.

കൃഷ്ണ-ഗോദാവി തടത്തിലെ D6 ബ്ലോക്കിന്റെ ഭാഗമായ D1, D3 എന്നീ ഡീപ് വാട്ടർ ഫീൽഡുകളിൽ നിന്നുള്ള ഗ്യാസ് ഉല്പാദനമാണ് കേസിന് ആധാരം. കേസിൽ ഒടുവിലായി, ഇക്കഴിഞ്ഞ നവംബർ 7ാം തിയ്യതിയാണ് വാദം പൂർത്തിയായത്. മൂന്ന് അംഗ ട്രൈബ്യൂണൽ, 2026 മധ്യത്തോടെ കേസിൽ അന്തിമ വിധി പറയുമെന്നാണ് കരുതുന്നത്. എന്നാൽ ഈ വിധിയും, ഇന്ത്യയിലെ കോടതികളിൽ ചോദ്യം ചെയ്യപ്പെടാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ആദ്യ ഡീപ് വാട്ടർ ഗ്യാസ് പ്രൊജക്ടിന്റെ ഭാഗമാണ് D1, D3 ഫീൽഡുകൾ. സ്വതന്ത്രമായ ഈ ഓയിൽ ഫീൽഡുകളിലൂടെ രാജ്യത്തിന്റെ ഊർജ്ജ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട പ്രൊഡക്ഷൻ, നിരവധി തടസ്സങ്ങൾ നേരിട്ടു. ജലപ്രവാഹത്തിന്റെ ഗതി, റിസർവോയർ സമ്മർദ്ദം, സർക്കാരുമായി ബന്ധപ്പെട്ട കോസ്റ്റ് റിക്കവറി തർക്കങ്ങൾ എന്നിവയെല്ലാം പ്രതിസന്ധികൾ സൃഷ്ടിച്ചു. റിലയൻസ്, ഗവൺമെന്റ് എന്നിവ നേരത്തെ പബ്ലിക് സ്റ്റേറ്റ്മെന്റ് വഴി അവകാശപ്പെട്ട അളവിലുള്ള ഗ്യാസ് ഉല്പാദിപ്പിക്കുന്നതിൽ ഈ പ്രൊജക്ട് പരാജയപ്പെടുകയും ചെയ്തു.

2012ൽ പാർലമെന്റിൽ നൽകിയ എഴുതപ്പെട്ട മറുപടിയിൽ സർക്കാർ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. D6 ഗ്യാസ് ഫീൽഡുമായി ബന്ധപ്പെട്ട വർക്കുകൾ ആരംഭിക്കുന്നതിന് മുമ്പ് D1, D3 ബ്ലോക്കുകളിൽ നിന്ന് ആകെ 10.3 ട്രില്യൺ ക്യുബിക് ഫീറ്റ് നാച്ചുറൽ ഗ്യാസ് റിക്കവർ ചെയ്തെടുക്കാമെന്നാണ് റിലയൻസ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് കമ്പനി ഇത് 3.1 ട്രില്യൺ ക്യുബിക് ഫീറ്റ് ആയി കുറച്ചുവെന്നാണ് അറിയിച്ചത്.

എന്നാൽ കമ്പനികളുടെ മിസ് മാനേജ്മെന്റ് കാരണം കൂടുതൽ റിസർവുകളും നഷ്ടപ്പെട്ടെന്ന് കാണിച്ചാണ് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ വലിയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഒരു കോർപ്പറേഷനെതിരെ തിരിയുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആന്ധ്രാപ്രദേശിന് സമീപത്ത്, ബംഗാൾ ഉൾക്കടലിലാണ് കേസിന് ആധാരമായ ഗ്യാസ് ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. ഈ കേസിൽ റിലയൻസിനോട് കേന്ദ്ര സർക്കാർ 30 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഇത് നിഷേധിച്ചിട്ടുണ്ട്. ഇത് തെറ്റാണെന്നും സർക്കാർ 247 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കമ്പനി അറിയിച്ചു

Latest from Blog

error: Content is protected !!