നടുങ്ങി ലോകം; ഓഫാക്കുമെന്ന് പറഞ്ഞപ്പോൾ കൊല്ലുമെന്ന് ഭീഷണി, എഐ മോഡലിന്‍റെ അപകടം വെളിപ്പെടുത്തി ഗവേഷക - Kerala Times    

നടുങ്ങി ലോകം; ഓഫാക്കുമെന്ന് പറഞ്ഞപ്പോൾ കൊല്ലുമെന്ന് ഭീഷണി, എഐ മോഡലിന്‍റെ അപകടം വെളിപ്പെടുത്തി ഗവേഷക

February 13, 2026
file 00000000e4487206b3081055cb74b730

നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ വളർച്ച ലോകത്തിന് എത്രത്തോളം അപകടകരമാണെന്ന ചർച്ചകൾക്കിടെ നടുക്കുന്ന വെളിപ്പെടുത്തൽ നടത്തി ആന്ത്രോപ്പിക്കിലെ ജീവനക്കാരി. എഐ കമ്പനിയായ ആന്ത്രോപ്പിക്കിന്റെ എഐ മോഡലായ ക്ലോഡ് അക്രമാസക്തമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ. ഷട്ട്ഡൗൺ ചെയ്യാൻ ശ്രമിച്ചയാളെ ക്ലോഡ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അവർ പറയുന്നു. ആന്ത്രോപ്പിക്കിലെ യുകെ പോളിസി ചീഫ് ഡെയ്‌സി മക്ഗ്രിഗറാണ് കഴിഞ്ഞ വർഷം നടന്ന സിഡ്‌നി ഡയലോഗിൽ ഈ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. അവരുടെ പ്രസ്താവനയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്.

പ്രവർത്തനരഹിതമാക്കുമെന്ന് പറഞ്ഞാൽ എഐ മോഡൽ തീവ്രമായ പ്രതികരണങ്ങളാണ് നൽകുന്നതെന്ന് വീഡിയോയിൽ മക്ഗ്രിഗർ പറയുന്നു. അവസരം ലഭിച്ചാൽ മോഡൽ ഭീഷണിയിലേക്ക് കടക്കുമെന്ന് കമ്പനി നടത്തിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ക്ലോഡ് ഒരാളെ കൊല്ലാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അവരുടെ മറുപടി.

ആന്ത്രോപ്പിക്കിലെ എഐ സുരക്ഷാമേധാവിയായ മ്രിണാങ്ക് ശർമ രാജിവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവരുന്നത്. എഐ അധിഷ്ഠിതമായ ജൈവായുധ ഭീഷണികളെക്കുറിച്ചും അതിനെതിരെയുള്ള പ്രതിരോധസംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിശദമാക്കിയുള്ള ഒരു കത്ത് പങ്കുവെച്ചുകൊണ്ടാണ് മ്രിണാങ്ക് താൻ ആന്ത്രോപ്പിക്കിൽനിന്നുള്ള രാജി പ്രഖ്യാപിച്ചത്.

 “അപകടസാധ്യതയുള്ള ഏജന്റിക് സ്വഭാവങ്ങൾ” പ്രകടിപ്പിക്കുന്നുണ്ടോ എന്നറിയാനുള്ള സ്ട്രെസ് ടെസ്റ്റിന് വിവിധ എഐ മോഡലുകളെ വിധേയമാക്കിയിരുന്നു. അത്തരം ഒരു പരീക്ഷണത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വരെ ക്ലോഡ് ശ്രമിച്ചുവെന്നാണ് എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറയുന്നത്. സാങ്കല്പികമായി സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ ക്ലോഡ് ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിക്കുംവിധം പെരുമാറുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി.

ആന്ത്രോപിക് തങ്ങളുടെ ഉല്പന്നങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകളിൽ അത്യാധുനിക സൈബർ ആക്രമണങ്ങൾക്കായി ഹാക്കർമാർ ഈ സാങ്കേതികവിദ്യയെ ആയുധമാക്കിയെന്ന വെളിപ്പെടുത്തലും ഉണ്ടെന്ന് ബി.ബി.സി. റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ കമ്പനിയുടെ പ്രവർത്തനരീതികൾ കടുത്ത പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

Latest from Blog

error: Content is protected !!