കൊച്ചി > പരസ്യം വാർത്താ രൂപത്തിൽ ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച് വായനക്കാരെ വിഡ്‌ഢികളാക്കിയതോടെ പത്രങ്ങളുടെ പരസ്യ വരുമാനം കുത്തനേ ഇടിഞ്ഞു. പരസ്യ ഏജൻസികളും ബിസിനസുകാരും വ്യവസായികളും പത്രങ്ങളെ കൈവിട്ടതോടെ പത്രത്തിലെ പരസ്യത്തിനാണ് വിശ്വാസ്യതയെന്ന പരസ്യവുമായി മനോരമ രംഗത്ത്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ റിപ്പോർട്ടിന്റെ ചുവടുപിടിച്ചുള്ള പുതിയ പരസ്യവും വിവാദത്തിൽ. പണംകൊടുത്ത് പത്രംവാങ്ങിയ ജനങ്ങളെ കബളിപ്പിച്ച വൻകിട പത്രങ്ങളെ ജനങ്ങൾ കൈവിടുന്നു. ഡിജിറ്റൽ, ഓൺലൈൻ പരസ്യത്തിൽ വിശ്വാസമർപ്പിച്ച് ജനം
വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംനൽകി ജനങ്ങളെ കബളിപ്പിച്ച പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസ് നൽകിയിരിക്കെ, ജാള്യത മറയ്ക്കാൻ പ്രചാരണവുമായി പത്രങ്ങൾ. നോട്ട് നിരോധിച്ച് ഡിജിറ്റൽ കറൻസിയിലേക്ക് മാറുന്നെന്നുള്ള പരസ്യം വാർത്താ രൂപത്തിൽ അടിച്ചുവിട്ട് ജനങ്ങളെ ആശങ്കയിലാക്കിയത് മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളുമായിരുന്നു. ഇതോടെ പത്രങ്ങളുടെ പ്രചാരത്തിൽ കാര്യമായ ഇടിവുണ്ടായി. നിരവധി പേർ വീടുകളിൽ പത്രം നിർത്തി. തങ്ങളെ പറ്റിക്കുന്ന പത്രം കാശുകൊടുത്ത് വാങ്ങേണ്ടെന്ന് സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ സജീവമായി. ഇതോടെ പരസ്യ വരുമാനത്തിലും ഇടിവുണ്ടായി.
ഇതോടെ, പരസ്യം പത്രത്തിൽ തന്നെ എന്ന പരസ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രചാരത്തിൽ ഒന്നാമതുള്ള മലയാള മനോരമ. 82 ശതമാനം വായനക്കാരും പത്രപരസ്യങ്ങൾ കാണുക മാത്രമല്ല വിശ്വസിക്കുകയും ചെയ്യുനെന്നും 70 ശതമാനം വായനക്കാർ പത്രപരസ്യങ്ങൾ വായിക്കുക മാത്രമല്ല, ഓർത്തുവയ്ക്കുകയും ചെയ്യുന്നെന്നുമാണ് ഈ പരസ്യത്തിൽ മനോരമ അടിച്ചുവിടുന്നത്. മാറാത്ത ശീലം, തെറ്റാത്ത വിശ്വാസം എന്ന പേരിലുള്ള ഈ പരസ്യത്തിനെതിരേ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ്. 2022ലെ ഹാർവാഡ് ബിസിനസ് റിവ്യൂ റിപ്പോർട്ടിനെയും 2015ലെ കനേഡിയൻ മാർക്കറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ് മനോരമ ഈ പരസ്യം നൽകിയിട്ടുള്ളത്. എന്നാൽ മലയാളത്തിലെ മറ്റു പത്രങ്ങൾ ഇത്തരത്തിൽ പരസ്യത്തിന് തയ്യാറായിട്ടില്ല.
എന്ത് തട്ടിപ്പുകളെയും വാർത്താ രൂപത്തിലും മറ്റും അവതരിച്ച് ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നവരുടെ കൂട്ടത്തിൽ കേരളത്തിലെ മുൻനിര പത്ര മാധ്യമങ്ങളാണ് മുന്നിൽ.ചില മുൻനിര ചാനലുകളും ഇക്കാര്യത്തിൽ മോശമല്ല പരസ്യ വരുമാനത്തിന് വേണ്ടി എന്ത് വൃത്തികേടുകൾക്കും ഇത്തരക്കാർ തയ്യാറാകും. ലക്ഷങ്ങളാണ് പത്രപരസ്യങ്ങൾക്ക് ഈടാക്കുന്നത്. ഒന്നാം പേജിലും കളറിലും പരസ്യം നൽകാൻ സാധാരണ നിരക്കിന്റെ ഇരട്ടി നൽകണം. മുൻകൂട്ടി ബുക്ക് ചെയ്യുകയും വേണം. എന്നാൽ പ്രചാരം ഇടിഞ്ഞതോടെ പരസ്യ കമ്പനികളും പത്രങ്ങളെ അവഗണിക്കുകയാണ്. പരസ്യം വാർത്ത പോലെ നൽകി ജനങ്ങളെ പറ്റിച്ച വിവാദത്തിനു ശേഷം എല്ലാ പത്രങ്ങൾക്കും പരസ്യം കുത്തനേ കുറഞ്ഞു. വരുമാനത്തിൽ കാര്യമായ ഇടിവ് ഉണ്ടായതോടെയാണ് പ്രമുഖ പത്രമായ മനോരമ പത്രത്തിലെ പരസ്യത്തിനാണ് വിശ്വാസം എന്ന പേരിൽ പരസ്യമിറക്കിയത്. വിദേശത്തെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഈ പരസ്യവും മറ്റൊരു തട്ടിപ്പാണ്. ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുസൃതമല്ല ഈ പരസ്യം നൽകിയിട്ടുള്ളത്. ഇതിനെതിരേയും പരാതി ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
അതേസമയം, പത്രങ്ങളിലെ പരസ്യങ്ങൾക്ക് ഇടിവുണ്ടാവുകയാണെങ്കിലും ഡിജിറ്റൽ, ഓൺലൈൻ പരസ്യങ്ങൾക്ക് വൻ ഡിമാന്റാണ്. പത്രപരസ്യം ഒരു തവണ മാത്രമാണ് കാണുന്നതെങ്കിൽ, ഓൺലൈൻ വാർത്താ ചാനലുകളിലെയും വെബ്സൈറ്റുകളിലെയും പരസ്യത്തിന് ഈ പരിമിതിയില്ല. ഓരോ വാർത്തയും വായിക്കുമ്പോൾ ഈ പരസ്യം ജനങ്ങളിലേക്കെത്തും. പത്രപരസ്യത്തേക്കാൾ വൻതോതിൽ ചെലവും കുറവാണ് ഡിജിറ്റൽ പരസ്യങ്ങൾക്ക്. മാത്രമല്ല ഇപ്പോൾ മുൻനിര പത്രമാധ്യമങ്ങളേക്കാൾ വായനക്കാർക്ക് വിശ്വാസം ഓൺലൈൻ മാധ്യമങ്ങളെയാണ്. അതിനാൽ പ്രമുഖ വ്യവസായങ്ങളും ബിസിനസ് സംരംഭങ്ങളുമെല്ലാം ഇപ്പോൾ പരസ്യം നൽകുന്നത് ഓൺലൈനിലാണ്. ഇതു കൂടി മുന്നിൽകണ്ടാണ് മനോരമയുടെ പരസ്യയുദ്ധം. പരസ്യം വാർത്തയെന്ന രൂപത്തിൽ അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ചതിന്റെ കേടു തീർക്കാനാണ് ശ്രമം. എന്നാൽ ജനങ്ങളെ കബളിപ്പിച്ച മാദ്ധ്യമങ്ങൾക്കെതിരേ പ്രസ് കൗൺസിൽ നടപടിയെടുക്കുമെന്നും സൂചനയുണ്ട്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന് പ്രസ് കൗൺസിൽ പത്രങ്ങൾക്കയച്ച നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
ജനുവരി 24നാണ് ദേശാഭിമാനി ഒഴികെയുള്ള മലയാളപത്രങ്ങൾ ഒന്നാംപേജിൽ പൂർണപേജ് പരസ്യം പ്രസിദ്ധീകരിച്ച് വായനക്കാരെ വിഡ്‌ഢികളാക്കിയത്. വിവിധ വിഷയങ്ങളിൽ വാർത്താരൂപത്തിലുള്ള കൽപ്പിത കഥകളായിരുന്നു ഒന്നാംപേജിൽ. ജെയിൻ കൽപ്പിത സർവകലാശാലയുടെ മാർക്കറ്റിങ് ഫീച്ചറിൽ ‘നോട്ടേ വിട, ഇനി ഡിജിറ്റൽ കറൻസി’ എന്നും ‘മാറ്റത്തിന്റെ കാറ്റിൽ പറന്ന് പേപ്പർ കറൻസി’എന്നുമൊക്കെയുള്ള തലക്കെട്ടിലായിരുന്നു വാർത്ത. ഫെബ്രുവരി ഒന്നുമുതൽ പേപ്പർ കറൻസിവഴിയുള്ള പണമിടപാട് പൂർണമായും അവസാനിക്കുമെന്നും ഡിജിറ്റൽ കറൻസി മാത്രമേ ഉണ്ടാകൂ എന്നും വാർത്തയിൽ പറഞ്ഞിരുന്നു. ഇത് വായിച്ച് നോട്ട് നിരോധന കാലത്തേതു പോലെ ജനങ്ങൾ പരിഭ്രാന്തിയിലായി. ഒരു ചാനലാവട്ടെ, ഇത് വാർത്തയാണെന്ന മട്ടിൽ അവതരിപ്പിക്കുകയും ചെയ്തു.
1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ് നോട്ടീസ്. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ, നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു. ജനുവരി 25നാണ് നോട്ടീസ് അയച്ചത്. പരസ്യം വാർത്തയാണെന്ന് കരുതി വായനക്കാർ ആശങ്കയിലായി. പത്രങ്ങളുടെ നടപടി ചർച്ചയാകുകയും സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷപ്രതികരണം ഉണ്ടാകുകയും ചെയ്‌തു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രസ് കൗൺസിൽ സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. ജെയിൻ യൂണിവേഴ്സിറ്റി സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളായിരുന്നു പരസ്യത്തിൻ്റെ ഉള്ളടക്കം. എന്നാൽ പരസ്യമാണെന്ന് ഒരിടത്തും പരാമർശിച്ചതുമില്ല. ഇത് ഗുരുതര പിഴവാണെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഫെബ്രുവരി ഒന്നു മുതൽ നോട്ടുകൾ നിർത്തലാക്കുമെന്നും രാജ്യം പൂർണമായും ഡിജിറ്റൽ ആകുമെന്നും റിസർവ് ബാങ്ക് അറിയിച്ചെന്നുള്ള ലേഖനങ്ങളുടെ ഉള്ളടക്കം വ്യാപകമായി പരിഭ്രാന്തി പരത്തിയിരുന്നു. നോട്ടുനിരോധന കാലത്തേത് പോലെ മുൻകരുതൽ എടുക്കാൻ ആളുകൾ ബാങ്കുകളെ ബന്ധപ്പെടുക പോലും ചെയ്തു. അതേസമയം, 2050ൽ പത്രങ്ങളുടെ ഒന്നാം പേജ് എങ്ങനെയായിരിക്കും എന്ന വിഭാവനം ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്ന് പിന്നീട് വിശദീകരണം ഉണ്ടായെങ്കിലും പ്രസ് കൗൺസിൽ നടപടിയെടുക്കുകയായിരുന്നു.