പ്രതീക്ഷിച്ചതുപോലെത്തന്നെ മേയ് ആറുമുതൽ പത്തുവരെ നടന്ന ഇന്ത്യാ-പാക് സായുധ സംഘർഷത്തെക്കുറിച്ചും അതിനു മുമ്പുനടന്ന സംഭവങ്ങളെക്കുറിച്ചും പരിസമാപ്തിയെപ്പറ്റിയും ഇരുരാജ്യങ്ങളും തികച്ചും വ്യത്യസ്തമായ വിവരണങ്ങളാണ് നൽകിയിരിക്കുന്നത്. ദേശീയ വികാരവും വസ്തുനിഷ്ഠമായ വിശകലനങ്ങളും നമ്മുടെ ഭാഗമാണ് സത്യമെന്ന് പറയുന്നു.
ആ ഫോൺവിളിക്കു പിന്നിൽ
‘ഗെയിം ഓവർ’, അന്താരാഷ്ട്ര വ്യോമയുദ്ധ വിദഗ്ധൻ ടോം കൂപ്പർ ഇന്ത്യൻ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ പലതവണ പറഞ്ഞു. അദ്ദേഹവും മറ്റ് വിദഗ്ധരും ശേഖരിച്ച് വിശകലനം ചെയ്ത വിവരങ്ങളനുസരിച്ച് പാകിസ്താൻ ആണവായുധങ്ങൾ സൂക്ഷിക്കുന്ന സർഗോധാ വ്യോമത്താവള സമുച്ചയത്തിലെ ഭൂഗർഭ ബങ്കറുകളുടെ പ്രവേശന കവാടങ്ങൾ മേയ് പത്തിന് രാവിലെ ഇന്ത്യൻ വ്യോമസേന തകർത്തു. എതിരാളിയുടെ തന്ത്രപരമായ പ്രതിരോധ സംവിധാനത്തിനുനേരേയുള്ള ഇത്തരമൊരാക്രമണം വ്യോമമേഖലയിൽ തങ്ങൾക്ക് പൂർണാധിപത്യം ഉണ്ടെന്നുള്ള നമ്മുടെ വ്യോമസേനയുടെ ആത്മവിശ്വാസത്തെ എടുത്തുകാട്ടുന്നു.
പാകിസ്താന്റെ തന്ത്രപ്രധാന കമാൻഡ് സെന്ററിനടുത്തുള്ള ചക്ലാല (റാവൽപിണ്ടി) വ്യോമത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തെപ്പറ്റി കൂപ്പർ സൂചിപ്പിച്ചില്ലെങ്കിലും ആർക്കും ഉള്ളിൽ കടക്കാനോ ആണവ പോർമുനകൾ പുറത്തെത്തിക്കാനോ കഴിയാത്തവിധം പാകിസ്താന്റെ ആണവഭീഷണി നിർവീര്യമായിട്ടുണ്ടെന്ന് അദ്ദേഹം നിസ്സംശയം പറയുന്നു. പാകിസ്താൻ സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ ഇന്ത്യയിലേക്ക് ഹോട്ട്ലൈനിൽ ബന്ധപ്പെട്ട് വെടിനിർത്തൽ ആവശ്യപ്പെടാൻ പ്രേരിപ്പിച്ച ഏറ്റവും പ്രധാനഘടകം ഇതാണ്.
ആണവഭീഷണി ഇല്ലാതാക്കാൻ
പാകിസ്താനിൽനിന്നുള്ള ആണവ ഭീഷണി ഇല്ലാതാക്കുന്നതിന് അവരുടെ വ്യോമത്താവളങ്ങളെ നശിപ്പിക്കേണ്ടിയിരുന്നെന്ന് കൂപ്പർ വിശദീകരിക്കുന്നു. മേയ് ഒമ്പതിന് രാത്രിയും പത്തിന് രാവിലെയുമായി മുകളിൽ സൂചിപ്പിച്ച രണ്ട് താവളങ്ങൾക്കു പുറമേ ഒട്ടേറെ താവളങ്ങൾ ആക്രമിക്കപ്പെട്ടതോടെ ഈ നേട്ടം കൈവരിച്ചു. ഈ നീക്കത്തിനു മുന്നോടിയായി പാകിസ്താന്റെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങൾ നശിപ്പിക്കേണ്ടിയിരുന്നു. ലഹോറിലും മറ്റുമുള്ള റഡാർ കേന്ദ്രങ്ങളിൽ മേയ് ഒമ്പതിന് രാത്രി നടന്ന ആക്രമണങ്ങളിലൂടെ ഇന്ത്യ ഇതും നേടിയെടുത്തു. ഇതിനിടയിൽ ഇന്ത്യൻ സൈന്യത്തിന്റെയും വ്യോമസേനയുടെയും സംയോജിത പ്രതിരോധ ഗ്രിഡ് പാകിസ്താനിൽനിന്ന് അതിർത്തികടന്നെത്താൻ ശ്രമിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും വ്യൂഹത്തെ തടയുകയും ചെയ്തു.
ഇന്ത്യൻ തിരിച്ചടിയുടെ ക്രമം അല്പം മാറ്റിയിരുന്നെങ്കിൽ മേയ് ഏഴിന് ഉണ്ടായതായി പറയപ്പെടുന്ന നഷ്ടങ്ങൾപോലും ഒഴിവാക്കാമായിരുന്നു. പൂർണഫലം ലഭിക്കാൻ, മേയ് ആറ്, ഏഴ് ദിവസങ്ങളിലായി ഇന്ത്യ പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇല്ലാതാക്കണമായിരുന്നു. ഇത് ശത്രുവിന്റെ വിമാനങ്ങളെ നിലത്ത് തളച്ചിടുകയും നമ്മുടെ പൈലറ്റുമാർക്ക് കൂടുതൽ സുരക്ഷിതമായി ശത്രുവിന്റെ വ്യോമാതിർത്തിക്കുള്ളിൽ കടന്നുചെല്ലാനും അവരുടെ വ്യോമത്താവളങ്ങളെയും ആണവായുധ സംഭരണ ശാലകളെയും മറ്റ് സൗകര്യങ്ങളെയും ആക്രമിക്കാനും ആവസരമുണ്ടാക്കുമായിരുന്നു. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും ഭീകരകേന്ദ്രങ്ങളെയും നശിപ്പിക്കാമായിരുന്നു.
‘തലമുറകളുടെ കെണി’
പാകിസ്താന്റെ സൈനികനേതൃത്വം ‘തലമുറകളുടെ കെണി’ എന്ന് ഞാൻ വിശേഷിപ്പിക്കുന്ന കെണിയിൽ വീണതായി തോന്നുന്നു. നിർമാണഘട്ടത്തിൽത്തന്നെ, താങ്ങാൻ കഴിയാത്തത്ര വലിയ ഒരു സൈന്യമാണ് ആ രാഷ്ട്രത്തിനു ലഭിച്ചത്. ജനങ്ങളിൽനിന്ന് അവർ ഊറ്റിയെടുക്കുന്ന ദേശീയവിഭവങ്ങളുടെ വലിയ വിഹിതത്തെ ന്യായീകരിക്കുന്നതിനായി യൂണിഫോമണിഞ്ഞ ഈ കൊള്ളസംഘം തങ്ങൾ ഇന്ത്യൻ അടിച്ചമർത്തലിനെതിരായ കവചമാണെന്ന മിഥ്യാധാരണ വളർത്തിയെടുത്തു.
ഒരു പാകിസ്താൻ പട്ടാളക്കാരൻ പത്ത് ഇന്ത്യക്കാർക്ക് സമമാണെന്നുള്ള അസംബന്ധങ്ങൾവരെ ഇതിന്റെ ഭാഗമായി പ്രചരിപ്പിച്ചു. നിർഭാഗ്യവശാൽ സ്വന്തം മിഥ്യാപ്രചാരണങ്ങളെ ഒന്നും തൊടാതെ വിഴുങ്ങിയ സൈന്യം ദുരന്തങ്ങളിൽനിന്ന് ദുരന്തങ്ങളിലേക്ക് എടുത്തുചാടി. അവിടെ അധികാരത്തിൽവന്ന ആദ്യതലമുറ ജനറൽമാർ രാജ്യരൂപത്കരണത്തിന് 25 വർഷങ്ങൾക്കുശേഷം 1971-ലെ പതനം അനുഭവിച്ചു. 25 വർഷങ്ങൾക്കുശേഷം അടുത്ത തലമുറ കാർഗിലിൽ മൂക്കും കുത്തി വീണു. വീണ്ടുമൊരു കാൽനൂറ്റാണ്ടിനുശേഷം അടുത്തതലമുറ പഹൽഗാം ക്രൂരതയ്ക്ക് ഉത്തരവിട്ടു.
ഓർമ്മകൾ മാഞ്ഞു, പാഠങ്ങൾ മറന്നു, ഒരു തോൽവികൂടി ഏറ്റുവാങ്ങി. ഇതിനെല്ലാം കാരണമോ, കിഴക്കൻ ബംഗാളിലെ വംശഹത്യയിൽനിന്ന് രക്ഷപ്പെട്ടോടുന്നവരെ സഹായിക്കാനോ അതിന്റെ അതിർത്തിയിൽ നടക്കുന്ന കടന്നുകയറ്റങ്ങൾക്കെതിരേയോ പൗരന്മാരുടെ കൂട്ടക്കൊല തടയാനോ ഇന്ത്യ ഒന്നും ചെയ്തില്ല എന്നിങ്ങനെ അവരുടെ സൈനിക അക്കാദമികളിൽ പഠിപ്പിച്ചുവന്ന പാഠങ്ങളും. പാകിസ്താൻ സൈന്യം ഇപ്പോഴും നൽകുന്ന വിവരണങ്ങൾ വീക്ഷിച്ചാൽ കെട്ടുകഥകൾ സൃഷ്ടിക്കുന്ന പ്രവണതയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് മനസ്സിലാകും. ജനങ്ങൾ ഉണർന്നെണീറ്റ് സൈന്യത്തിന് നല്ലൊരടികൊടുക്കുന്നതുവരെ ഇത് തുടരാനാണ് സാധ്യത.
