കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുളള യോഗം ഈ ആഴ്ച തന്നെ നടക്കുമെന്ന് ലിബറല്‍ പാര്‍ട്ടി പ്രസിഡന്‍റ് സച്ചിത് മെഹ്റ. കാനഡയും പാര്‍ട്ടിയും ട്രൂഡോയോട് കടപ്പെട്ടിരിക്കുന്നുവെന്നും സചിത് മെഹ്റ പറഞ്ഞു. അതേസമയം ട്രൂഡോയുടെ രാജിമൂലം മാറ്റമൊന്നും സംഭവിക്കില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലിവേര്‍ പ്രതികരിച്ചു. മുഖം മാറ്റി കാനഡക്കാരെ കബളിപ്പിക്കാനാണ് ലിബറല്‍ പാര്‍ട്ടിയുടെ ശ്രമമെന്നും പിയറിപൊയിലിവേര്‍ വിമർശിച്ചു.
ലിബറല്‍ പാര്‍ട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കെയാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രൂഡോ രാജി സന്നദ്ധതയറിയിച്ചത്. പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം പ്രതികരിച്ചു. അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്ന പക്ഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും, ലിബറൽ പാർട്ടി നേതൃസ്ഥാനത്തുനിന്നും രാജിവെക്കുമെന്നും ട്രൂഡോ വ്യക്തമാക്കി.
‘കനേഡിയൻ ചരിത്രത്തിൽ ലിബറൽ പാർട്ടിയുടെ സ്ഥാനം വലുതാണ്. പുതിയ നേതാവ് രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കും. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആകാംക്ഷയുണ്ട്. 2015ൽ മൂന്നാമതും അധികാരത്തിലലത്തുമ്പോൾ രാജ്യത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയുമായിരുന്നു ദൗത്യം. ഞാനും നിങ്ങളും ഇനിയും അത് തന്നെയായിരിക്കും തുടരുക’യെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമാണെന്നും ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നും ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ പരാജയം ഉറപ്പാണെന്നുമുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രൂഡോയുടെ രാജി നീക്കം. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേരാണ് ട്രൂഡോയുടെ എതിർപക്ഷത്തുള്ളത്. 20 മുതല്‍ 23 വരെ എംപിമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. യുഎസ് ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.