ജയിൽ ഷോ; ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ നടപടിയെടുത്ത് കോടതി, ജാമ്യം റദ്ദാക്കിയേക്കും - Kerala Times    

ജയിൽ ഷോ; ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ നടപടിയെടുത്ത് കോടതി, ജാമ്യം റദ്ദാക്കിയേക്കും

January 15, 2025
bobby chemmannur.jpg
bobby chemmannur.jpg

കൊച്ചി>  ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരിക്ക്. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ജാമ്യം നൽകിയതിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.

ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജയിലിൽത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇതേത്തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങി. പക്ഷേ കൂടുതൽ മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്. കോടതി വടിയെടുത്തതോടെ ബോബി ചെമ്മണ്ണൂരിനെ ഉടൻ ജയിൽ മോചിതരാക്കാൻ അഭിഭാഷകരുടെ നീക്കം. ഹൈക്കോടതി പരിഗണിക്കും മുമ്പേതന്നെ ജയിൽ മോചിതരാക്കാൻ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകർ ഉടൻ കാക്കനാട് ജയിലിൽ എത്തും. അര മണിക്കൂറിനുള്ളിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങുമെന്ന് സൂപ്രണ്ട് അറിയിച്ചു.  

ഇന്നലെ ജാമ്യം നൽകിയ വേളയിൽ കോടതി പറഞ്ഞത്


നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമ‍ർശം നടത്തിയെന്നത് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ”ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ്, അത് നിങ്ങളെത്തന്നെയാണ് വിലയിരുത്തുന്നതെന്ന” പ്രശസ്ത അമേരിക്കൻ പ്രഭാഷകനായ സ്റ്റീവ് മാരാബൊളിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ജാമ്യ ഉത്തരവ് തുടങ്ങുന്നത്. ദ്വയർഥ പ്രയോഗമാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. കേൾക്കുന്ന ഏത് മലയാളിക്കും അത് മനസിലാകും. പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതാണ്.

മറ്റൊരാളുടെ ശരീരത്തെപ്പറ്റി പരാമർശങ്ങൾ നടത്താൻ പ്രതിക്ക് എന്താണ് അവകാശമുളളത്. പൊതുസമൂഹത്തിന് മുന്നിൽ ഇത്തരം പരാമർശങ്ങൾ എല്ലാവരും ഒഴിവാക്കണം. സമാനമായ രീതിയിലുളള പരാമർശങ്ങൾ ഇനിയാവർത്തിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ നൽകിയ ഉറപ്പ് കോടതി വിശ്വാസത്തിൽ എടുക്കുകയാണ്. ബോ‍ഡി ഷെയ്മിങ് എന്നത് സമൂഹത്തിന് ഉൾക്കൊളളാൻ പറ്റുന്നതല്ല. ശരീര പ്രകൃതിയുടെ പേരിൽ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നത് അനുവദിക്കാനാകില്ല. കസ്റ്റഡി ആവശ്യമില്ലെന്നും സമാനമായ കുറ്റകൃത്യം ആവർത്തിക്കില്ലെന്നുമുളള പ്രതിയുടെ ഉറപ്പ് പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Latest from Blog

error: Content is protected !!