ഏതെങ്കിലും നാട്ടിൽ ഭക്ഷണങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി കേട്ടിട്ടുണ്ടോ?, എന്തുകൊണ്ടാണ് ഇങ്ങനെ വിലക്കേർപ്പെടുത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?, ഇപ്പോൾ ഇതാ ദക്ഷിണ കൊറിയയിൽ നിന്ന് അത്തരത്തിൽ പുറത്തുവന്ന വാർത്തയാണ് വൈറലാകുന്നത്. ഉത്തരകൊറിയയില്‍ രണ്ട് വിഭവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരിയായ കിം ജോങ് ഉന്‍.
ഹോട്ട് ഡോഗ്, ബുഡേ ജിഗേ എന്നീ വിഭവങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭവങ്ങള്‍ വില്‍ക്കുന്നതും കഴിക്കുന്നതും രാജ്യദ്രോഹകുറ്റമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഹോട്ട് ഡോഗും ബുഡേ ജിഗേയും വിൽക്കുകയും വീടുകളില്‍ പാകം ചെയ്ത് കഴിക്കുകയും ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഇവരെ ലേബര്‍ ക്യാംപുകളിലേക്ക് അയക്കുമെന്നുമാണ് പ്രഖ്യാപനം.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉത്തരകൊറിയയില്‍ പ്രചാരം നേടിയതായിരുന്നു ഈ വിഭവങ്ങള്‍. ഇത് വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ കട അടച്ചുപൂട്ടുമെന്ന് പൊലീസും മാര്‍ക്കറ്റ് മാനേജ്മെന്റും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് വിൽപ്പനക്കാരിൽ ഒരാള്‍ പറഞ്ഞു. നിലവിൽ കടകളില്‍ ഹോട്ട് ഡോഗ്, ബുഡേ ജിഗേ എന്നീ വിഭവങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദക്ഷിണ കൊറിയ കടുത്ത ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരുന്ന യുദ്ധസമയത്ത് ഉടലെടുത്ത വിഭവമാണ് ബുഡേ ജിഗേ. ആര്‍മി സ്റ്റ്യൂ, ആര്‍മി ബേസ് സ്റ്റ്യൂ, സ്‌പൈസി സോസേജ് സ്റ്റ്യൂ എന്നീ ഇംഗ്ലീഷ് പേരുകളില്‍ അറിയപ്പെടുന്ന വിഭവമാണ് ബുഡേ ജിഗേ. ഹാം, ഹോട്ട് ഡോഗ്‌സ്, ബേക്ക്ഡ് ബീന്‍സ്, കിമ്മി, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്, അമേരിക്കന്‍ ചീസ് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ വിഭവം ഉണ്ടാക്കുന്നത്.ഈ വിഭവം നോർത്ത് കൊറിയയില്‍ വലിയ ജനപ്രീതി നേടയിരുന്നു. ഈ വിഭവത്തിന് വില കുറവാണെന്നുള്ളതാണ് ആളുകൾ ഇത് തിരഞ്ഞെടുക്കാനുള്ള ഒരു കാരണം. ഈ വിഭവം മാത്രം വില്‍ക്കുന്ന നിരവധി റസ്റ്റോറൻ്റുകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്.