ഹമാസുമായുള്ളത് താൽക്കാലിക വെടിനിര്‍ത്തല്‍; വേണ്ടിവന്നാല്‍ പോരാട്ടം തുടരും;  ലബനനിലും സിറിയയിലും ഇസ്രയേല്‍  നേടിയ വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്ന് ബെഞ്ചമിൻ നെതന്യാഹു - Kerala Times    

ഹമാസുമായുള്ളത് താൽക്കാലിക വെടിനിര്‍ത്തല്‍; വേണ്ടിവന്നാല്‍ പോരാട്ടം തുടരും;  ലബനനിലും സിറിയയിലും ഇസ്രയേല്‍  നേടിയ വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്ന് ബെഞ്ചമിൻ നെതന്യാഹു

January 19, 2025
benjamin netanyahu gaza ceasefire.jpg
benjamin netanyahu gaza ceasefire.jpg

ഗസയിൽ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍ക്കാലികം മാത്രമാണെന്നും ആവശ്യമെങ്കില്‍ പോരാട്ടം വീണ്ടും തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നേരത്തെ വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ വിട്ടയക്കുന്ന ബന്ദികളുടെ പേര് ഹമാസ് പുറത്ത് വിടാതെ വെടിനിര്‍ത്തലിന് ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹു വീണ്ടും മുന്നറിയിപ്പായി എത്തിയത്. ലബനനിലും സിറിയയിലും ഇസ്രയേല്‍ പട്ടാളം നേടിയ വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഇസ്രയേലിന് പോരാട്ടം തുടരാന്‍ അവകാശമുണ്ടെന്നും എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. യുഎസ് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹത്തിനോട് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂര്‍വദേശത്തിന്റെ മുഖഛായ ഇസ്രയേല്‍ മാറ്റി. ഏറ്റവും സാധ്യമായ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വിട്ടയക്കുന്ന ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിടാതെ വെടിനിര്‍ത്തലിന് ഇല്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നേരത്തെ അറിയിച്ചത്. സുരക്ഷ ക്യാബിനറ്റ് വെടിനിര്‍ത്തലിന്റെ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരുന്നു. ഭൂരിപക്ഷ പിന്തുണ കാബിനറ്റിലും വെടിനിര്‍ത്തലിന് അനുകൂലമായിരുന്നു. ഇസ്രയേല്‍ സമയം ഞയറാഴ്ച രാവിലെ 8.30നാണ് ബന്ദിക്കൈമാറ്റത്തിന് ധാരണയായിട്ടുള്ളത്. എന്നാല്‍ ആരൊക്കെയാണ് കൈമാറ്റം ചെയ്യുന്നത് എന്നത് സംബന്ധിച്ച ലിസ്റ്റ് ഹമാസിന്റെ പക്കല്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കരാര്‍ ലംഘനമാണെന്നുമാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നായിരുന്നു ധാരണ. ഇതില്‍ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുക. ഇവര്‍ 30 വയസ്സില്‍താഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നായിരുന്നു ലഭിക്കുന്ന സൂചന. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായവകുപ്പ് പുറത്തുവിട്ടിരുന്നു.

തടവുകാരുടെ ആദ്യസംഘത്തില്‍ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച വൈകീട്ട് നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ജനവാസമേഖലകളില്‍നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ടവെടിനിര്‍ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള്‍ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചര്‍ച്ചതുടങ്ങും. ഖത്തര്‍, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ എട്ടുമാസത്തെ ശ്രമഫലമായുണ്ടായ വെടിനിര്‍ത്തല്‍ക്കരാറിന് വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Latest from Blog

error: Content is protected !!