തിരുവനന്തപുരം> സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടി. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില വർധിച്ചിരിക്കുന്നത്. പുതുക്കിയ വില തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് സംസ്ഥാനത്ത് മദ്യ വില വർധിപ്പിക്കുന്നത്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും വില വർധിക്കും.
ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂടും. ലീറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന്
ഇനിമുതൽ 650 രൂപയാകും. ശരാശരി 10% വിലവർധന ഒരു കുപ്പിയിലുണ്ടാകും. ഇതിനാൽ തന്നെ ഇനിമുതൽ മദ്യം വാങ്ങാൻ ഔട്ലെറ്റിലേക്ക് പോകുന്നവർ വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ച് പത്തു മുതൽ 50 രൂപ വരെ അധികം കരുതേണ്ടി വരും. ബെവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അനുസരിച്ചാണ് സംസഥാനത്ത് മദ്യവില നിശ്ചയിക്കുന്നത്. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്ന് ബെവ് കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
മദ്യ കമ്പനികള്‍ക്ക് അധികം നല്‍കുന്ന തുക ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ തീരുമാനിച്ചതോടെ ഔട്‌ലെറ്റില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയും കൂടി. ജവാന് 10 രൂപ കൂടി 650 രൂപയാകും , ഓള്‍ഡ് പോര്‍ട് റമ്മിന്റെ വില 30 രൂപ കൂടി 780 രൂപയാകും, എം.എച്ച് ബ്രാന്‍ഡിക്ക് 10 രൂപ കൂടി 1050 രൂപയാകും. മോര്‍ഫ്യൂസ് ബ്രാന്‍ഡിക്ക് 60 രൂപ കൂടി 1400 രൂപയാകും. 341 ബ്രാന്‍ഡുകള്‍ക്ക് വില വര്‍ധിച്ചപ്പോള്‍ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറച്ചിട്ടുമുണ്ട്. വില കുറഞ്ഞവയില്‍ ജനപ്രിയ ബ്രാന്‍ഡുകളിലുള്‍പ്പെടുന്ന ഒന്നുമില്ല. ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യക്കമ്പനികൾ വിലവർധന ആവശ്യപ്പെട്ടത്.