മനോരമയും മാതൃഭൂമിയും ഉൾപ്പെടെ 12 പത്രങ്ങൾക്കെതിരെ  നടപടി; നോട്ടീസ് നൽകി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ - Kerala Times    

മനോരമയും മാതൃഭൂമിയും ഉൾപ്പെടെ 12 പത്രങ്ങൾക്കെതിരെ  നടപടി; നോട്ടീസ് നൽകി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

February 6, 2025
Manorama Mathrubhumi Press Council of India

ദില്ലി > സ്വകാര്യ യൂണിവേഴ്സിറ്റിയുടെ പരസ്യം വാർത്തയെന്ന് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രസിദ്ധീകരിച്ചതിൻ്റെ പേരില്‍ 12 പത്രങ്ങള്‍ക്ക് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്.’നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന് ഫ്രണ്ട് പേജിൽ വാർത്തയെന്ന വിധം  പ്രസിദ്ധീകരിച്ച പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടാണ് നടപടി. നോട്ടീസിന് 14 ദിവസത്തിനുള്ളില്‍ പത്രങ്ങള്‍ രേഖാമൂലം മറുപടി നല്‍കണം.

2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രങ്ങളിൽ സ്വകാര്യ യൂണിവേഴ്സിറ്റി സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളായിരുന്നു ഉണ്ടായിരുന്നത്. 2050ല്‍ പത്രങ്ങളുടെ മുന്‍ പേജ് എങ്ങനെ ആയിരിക്കും എന്ന ഭാവനയാണ് പേജില്‍ നിറഞ്ഞുനിന്നത്. ദേശാഭിമാനി ഒഴികെ എല്ലാ മലയാള പത്രങ്ങളും ജാക്കറ്റ് പേജില്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. ‘നോട്ടേ വിട; ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന ലീഡ് വാര്‍ത്തയിൽ ‘ഫെബ്രുവരി ഒന്നു മുതല്‍ രാജ്യത്തെ പണമിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ കറന്‍സിയിലൂടെ മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’ അറിയിച്ചതെന്നതുൾപ്പടെയുള്ള  വാര്‍ത്ത വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത്‌ മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന്‌ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസിൽ വ്യക്തമാക്കി. ജനുവരി 24നാണ് ഈ മലയാളപത്രങ്ങൾ ഒന്നാംപേജിൽ പൂർണപേജ് പരസ്യം പ്രസിദ്ധീകരിച്ച്‌ വായനക്കാരെ വിഡ്‌ഢികളാക്കിയത്‌. വിവിധ വിഷയങ്ങളിൽ വാർത്താരൂപത്തിലുള്ള സാങ്കൽപിക കഥകളായിരുന്നു ഒന്നാം പേജിൽ. സ്വകാര്യ സർവകലാശാലയുടെ മാർക്കറ്റിങ്‌ ഫീച്ചറിൽ ‘നോട്ടേ വിട, ഇനി ഡിജിറ്റൽ കറൻസി’ എന്നും ‘മാറ്റത്തിന്റെ കാറ്റിൽ പറന്ന് പേപ്പർ കറൻസി’എന്നുമൊക്കെയുള്ള തലക്കെട്ടിലായിരുന്നു വാർത്ത. ഫെബ്രുവരി ഒന്നുമുതൽ പേപ്പർ കറൻസി വഴിയുള്ള പണമിടപാട് പൂർണമായും അവസാനിക്കുമെന്നും ഡിജിറ്റൽ കറൻസി മാത്രമേ ഉണ്ടാകൂ എന്നും വാർത്തയിൽ പറഞ്ഞിരുന്നു.

1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ്‌ നോട്ടീസ്‌. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ, നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു.

Latest from Blog

error: Content is protected !!