വയനാട്> തലപ്പുഴയിൽ കടുവ ജനവാസ മേഖലയിൽ എത്തിയതായി സ്ഥിരീകരണം. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വാഴത്തോട്ടത്തിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാർ പറഞ്ഞു. പുല്ലരിയാൻ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. വനംവകുപ്പ് സ്ഥലത്ത് പട്രോളിംഗ് നടത്തും. ജനങ്ങളോട് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കടുവകൾ തീറ്റ തേടി ജനവാസ മേഖലയിലേക്കിറങ്ങുന്നത് പതിവായിരിക്കുകയാണ്. ഏതാനം ദിവസം മുമ്പാണ് വയനാട്ടിൽ തന്നെ ഒരു സ്ത്രീയെ കടുവ കൊപ്പെടുത്തി ഭക്ഷിച്ചത്. കഴിഞ്ഞ ദിവസം കോതമംഗലത്തും ജനവാസ മേഖലയിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മലയോര മേഖലയിൽ ജനങ്ങളാകെ ഭീതിയിലാണ്. ജനങ്ങളുടെ ഭീതി അകറ്റുന്നതിനും അവർക്ക് സ്വൈര്യ ജീവിതം നയിക്കുന്നതിനുമാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിക്ഷേധത്തിനൊരുങ്ങുകയാണ് ഈ മേഖലയിലെ ജനങ്ങൾ.