മുംബൈ> ഇറോസ് മീഡിയ(Eros International Media Limited) സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയിഡ്. രണ്ടായിരംകോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. സിനിമ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയായ ഇറോസിന്റെ അഞ്ച് ഓഫീസുകളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡില്‍ വിദേശ സ്ഥാപനങ്ങളുമായും വിദേശ ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട് ഒട്ടേറെ രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഇറോസ് സെബിക്ക് നല്‍കിയ രേഖകളില്‍ 2000 കോടിരൂപ കിട്ടാക്കടമായി എഴുതിത്തള്ളിയിരുന്നു. ഇക്കാര്യത്തില്‍ സെബിയുടെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം 2 കോടിയിലധികം രൂപ ഇറോസിന് സെബി പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെബിയും ഇഡിയും ഒരേ സമയം അന്വേഷണം നടത്തുന്നത്.
2012-13-ലും 2020-21-ലുമായി ഇറോസ് മറ്റുപല കമ്പനികള്‍ക്ക് സിനിമാ നിര്‍മാണവും സിനിമയുടെ വിതരണാവകാശം വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2000 കോടിരൂപ നല്‍കിയിരുന്നു. എന്നാല്‍, ഈ പണം തിരികെ കിട്ടാന്‍ സാധ്യതയില്ലെന്ന് പറഞ്ഞത് ഏഴുതിതള്ളിയാണ് സംശയത്തിന് ഇട നല്‍കിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പണം തിരിച്ചുപിടിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് ഇറോസ് വ്യക്തമാക്കിയത്. എന്നാല്‍ ഈ കമ്പനികള്‍ പണം തട്ടാനുള്ള വ്യാജ കമ്പനികളാണെന്നാണ് ഇഡിക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈയിലുള്ള ഇറോസിന്റെ ആസ്ഥാനത്തിലടക്കം റെയിഡ് നടത്തിയത്. എന്നാല്‍, റെയിഡിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ ഇറോസ് അധികൃതര്‍ തയാറായിട്ടില്ല.