ന്യൂഡൽഹി> കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ഫെബ്രുവരി 27 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി-എൻസിആറിലെ രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികളുടെയും അവയുടെ പ്രൊമോട്ടർമാരുടെയും ഒന്നിലധികം സ്ഥാപനങ്ങൾ പരിശോധനടത്തിയതായും നിർണ്ണായക രേഖകൾ പിടിച്ചെടുത്തതായും ഉന്നത ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു. ഡബ്ല്യുടിസി ബിൽഡർ, അതിന്റെ പ്രൊമോട്ടർ ആശിഷ് ഭല്ല, ഭൂട്ടാനി ഗ്രൂപ്പ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡൽഹി, ഉത്തർപ്രദേശിലെ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം (ഹരിയാന) എന്നിവിടങ്ങളിലെ ഒരു ഡസനോളം സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ഇഡിയുടെ ഗുരുഗ്രാം ഓഫീസിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
ഡബ്ല്യുടിസി ബിൽഡർ, ഭല്ല, ഭൂട്ടാനി ഗ്രൂപ്പ് എന്നിവർക്കെതിരെ ഫരീദാബാദ് പോലീസും ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഫരീദാബാദ്, നോയിഡ, മറ്റ് പലയിടങ്ങളിലും WTC ഗ്രൂപ്പിന് ഒന്നിലധികം പദ്ധതികളുണ്ട്. നിക്ഷേപകരിൽ നിന്ന് 1,000 കോടിയിലധികം രൂപ ഗ്രൂപ്പ് പിരിച്ചെടുത്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 10-12 വർഷമായി അവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും വ്യക്തമാക്കി.