വിസ തട്ടിപ്പ്; യുഎസ് എംബസിയുടെ പരാതിയിൽ ഇന്ത്യയിലെ വ്യാജ വിസ റാക്കറ്റുകൾക്കും ഏജൻസികൾക്കുമെതിരെ അന്വേഷണം ആരംഭിച്ചു - Kerala Times    

വിസ തട്ടിപ്പ്; യുഎസ് എംബസിയുടെ പരാതിയിൽ ഇന്ത്യയിലെ വ്യാജ വിസ റാക്കറ്റുകൾക്കും ഏജൻസികൾക്കുമെതിരെ അന്വേഷണം ആരംഭിച്ചു

March 22, 2025
Fake Visa Racket In India

ദില്ലി> യുഎസ് ഇമിഗ്രേഷൻ സംവിധാനത്തിൻ്റെ പേരിൽ നടക്കുന്ന വിസ തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റെന്ന് വിവരം. യുഎസ് എംബസിയുടെ പരാതിയെത്തുടർന്ന് നിരവധി ഏജന്റുമാർക്കെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാജ രേഖകളും തെറ്റായ വിവരങ്ങളും സമർപ്പിച്ച് അമേരിക്കൻ വിസ നേടാൻ അപേക്ഷകരെ ഏജന്റുമാർ സഹായിച്ചതായി യുഎസ് എംബസി കണ്ടെത്തി.  ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവ പ്രകാരം ഡൽഹി ക്രൈംബ്രാഞ്ച് ഫെബ്രുവരി 27 ന്  ഫയൽ ചെയ്ത കേസിൽ, വിസ ഏജന്റുമാരും അപേക്ഷകരും ഉൾപ്പെടെ 30 ലധികം പ്രതികളെ പ്രതി ചേർത്തിട്ടുണ്ട്.

അമേരിക്കൻ എംബസിയുടെ പരാതി പ്രകാരം, ഈ ഏജന്റുമാർ പ്രധാനമായും പഞ്ചാബ്, ഹരിയാന, മറ്റ് വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വസ്തുതകൾ തെറ്റായി നൽകിയും, വ്യാജ രേഖകൾ നിർമ്മിച്ചും, യുഎസ് സർക്കാരിനെ വഞ്ചിക്കുന്നതിനായി തെറ്റായ മാർഗങ്ങൾ ഉപയോഗിക്കുന്നതിലും അവർ പങ്കാളികളായി. “യുഎസ് വിസ അപേക്ഷകളിൽ ഏജന്റുമാർ നൽകിയത് തെറ്റായ വിവരങ്ങളാണ്. അപേക്ഷകരുടെ പേരിൽ വ്യാജ രേഖകൾ നൽകി യുഎസ് സർക്കാരിനെ കബളിപ്പിക്കുകയും തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് വിസ നേടുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം മെയ് മുതൽ ഓഗസ്റ്റ് വരെ എംബസി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ, വിവിധ വിസ കൺസൾട്ടന്റുകൾ, ഡോക്യുമെന്റ് വെണ്ടർമാർ, പാസ്‌പോർട്ട് ഡെലിവറി പോയിന്റുകൾ, വിദ്യാഭ്യാസ ഏജന്റുമാർ എന്നിവരുമായി ബന്ധപ്പെട്ട് നിരവധി ഐപി വിലാസങ്ങൾ ദുരുപയോഗം ചെയ്തതായും കണ്ടെത്തി. ഈ കണ്ടെത്തലുകൾ  പരാതിയുടെ ഭാഗമായി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ പല കേസുകളിലും, തങ്ങളുടെ പേരിൽ സമർപ്പിച്ച വ്യാജ രേഖകളെക്കുറിച്ച് അറിയില്ലെന്ന് അപേക്ഷകർ പറയുന്നത്, അവരുടെ അപേക്ഷകൾ കൈകാര്യം ചെയ്ത ഏജന്റുമാരാണ് ഈ ചതി ചെയ്തതെന്നും അപേക്ഷകർ കുറ്റപ്പെടുത്തി.

ട്രംപ് ഭരണകൂടം നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് വ്യാപകമായ കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് എംബസിയുടെ പരാതി. രണ്ട് മാസം മുമ്പ് പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിനുശേഷം, ആയിരക്കണക്കിന് ആളുകളെ നാടുകടത്തുകയും, വിസ അപേക്ഷകളുടെ സൂക്ഷ്മപരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലൂടെയും ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയും അപകടകരമായ വഴികളിലൂടെ യുഎസിലെത്താൻ ചിലർ എത്ര ദൂരം സഞ്ചരിക്കുന്നുവെന്നും ഏതൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുവെന്നതും എംബസിയുടെ നടപടികളിൽ നിന്ന് വ്യക്തമാണ്. അമേരിക്കൻ സ്വപ്ന ജീവിതം തേടിയിറങ്ങിയവരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ അന്വേഷണത്തിലാണെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ കേരള ടൈംസിനോട് സ്ഥിരീകരിച്ചു.

Latest from Blog

error: Content is protected !!