വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യുട്ടീവ് ഉത്തവില്‍ ഒപ്പുവെച്ചു; ട്രംപിനെതിരെ പ്രതിഷേധം - Kerala Times    

വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യുട്ടീവ് ഉത്തവില്‍ ഒപ്പുവെച്ചു; ട്രംപിനെതിരെ പ്രതിഷേധം

March 22, 2025
Donald Trump Educational Department

വാഷിങ്ടൺ> യു.എസ്. വിദ്യാഭ്യാസവകുപ്പ് അടച്ചുപൂട്ടിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ വ്യാപക അമർഷം. ട്രംപിന്റെ നീക്കം വിനാശകരമാണെന്ന് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ പറഞ്ഞു. അത് യു.എസിലെ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കും. കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നതിന് തടസ്സമാകും- ഷൂമർ പറഞ്ഞു. മാർച്ച് 21, അമേരിക്കൻ വിദ്യാർഥികളെ സംബന്ധിച്ച് കരിദിനമാണെന്ന് പൗരാവകാശസംഘടനയായ എൻ.എ.എ.സി.പി. പറഞ്ഞു.

വ്യാഴാഴ്ചയാണ് വിദ്യാഭ്യാസവകുപ്പിന് താഴിട്ടുകൊണ്ടുള്ള എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാതെ ഇത്രയുംകാലം വകുപ്പ് പണം വെറുതേ ചെലവാക്കുകയായിരുന്നെന്ന് ആരോപിച്ചാണ് നടപടി. വിദ്യാഭ്യാസകാര്യങ്ങളിന്മേലുള്ള സമ്പൂർണാധികാരം വീണ്ടും സംസ്ഥാനങ്ങൾക്കു മടക്കിനൽകുകയാണെന്ന് ട്രംപ് പറഞ്ഞു. ഉത്തരവിൽ ഒപ്പുവെക്കാൻ വൈറ്റ്ഹൗസിലെത്തിയപ്പോൾ ലിൻഡ മക്മോഹനെ അമേരിക്കയുടെ അവസാനത്തെ വിദ്യാഭ്യാസ സെക്രട്ടറിയെന്ന് പറഞ്ഞാണ് ട്രംപ് പരിചയപ്പെടുത്തിയത്.

1979-ലാണ് ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് നിലവിൽവന്നത്. കോളേജ്, സർവകലാശാലാ വിദ്യാർഥികൾക്ക് ഫെഡറൽ വായ്പയും ഗ്രാന്റുകളും, വരുമാനം കുറഞ്ഞ കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് പഠനസഹായം, അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള ഫണ്ട് എന്നിവ നൽകുന്നത് ഈ വകുപ്പാണ്. യു.എസിൽ ഭൂരിഭാഗം പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെയും നിയന്ത്രണം സംസ്ഥാനങ്ങൾക്കാണ്. അവയ്ക്കുള്ള ഫണ്ടുകളിൽ 13 ശതമാനം മാത്രമാണ് ഫെഡറൽ സഹായം. ട്രംപ് അധികാരമേറ്റതു മുതൽ കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) ചുമതലക്കാരനായ ഇലോൺ മസ്കിന്റെ നിർദേശപ്രകാരം ഇത്തരം ചെലവുചുരുക്കൽ പരിഷ്കാരങ്ങൾ നടപ്പാക്കിവരികയാണ്.

Latest from Blog

error: Content is protected !!