കിളി പോയ പാകിസ്ഥാൻ; നേതാക്കളൊന്ന് പറയുമ്പോൾ സൈന്യം മറ്റൊന്ന് പറയുന്നു, വിമ‌ര്‍ശനങ്ങളും രൂക്ഷം - Kerala Times    

കിളി പോയ പാകിസ്ഥാൻ; നേതാക്കളൊന്ന് പറയുമ്പോൾ സൈന്യം മറ്റൊന്ന് പറയുന്നു, വിമ‌ര്‍ശനങ്ങളും രൂക്ഷം

May 10, 2025
Ishaq Dar

ദില്ലി> ഇന്ത്യയുമായി ചർച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രി ഇഷഖ് ധറിന്റെ പ്രസ്താവനയെ തള്ളി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി. ഒരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നാണ് ഷരീഫ് ചൗധരി പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഇഷഖ് ധർ പാക് പാർലമെന്റിലുൾപ്പെടെ പറഞ്ഞത് ഇന്ത്യയുമായി ചർച്ച നടന്നെന്നും ഇന്ത്യയുടേയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ കൃത്യമായ ആശയവിനിമയം നടത്തുന്നുണ്ട് എന്നുമാണ്. സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരസ്പരവിരുദ്ധ പ്രസ്താവന നടത്തുകയാണ് പാക് ഭരണകൂടവും സൈന്യവും. ഭയം പാക്കിസ്ഥാനെ മൊത്തത്തിൽ ഗ്രസിച്ചിരിക്കുകയാണെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്.

ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ പാകിസ്ഥാനിൽ നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമാവുകയാണ്. ഷഹബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി തന്നെ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പാക് പാർലമെന്റ് സമ്മേളനത്തിൽ ഭരണകൂടത്തിനെതിരേയും നേതാക്കൾക്കെതിരേയും ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്ഥാൻ തെഹരിക് ഇൻസാഫ് (പിടിഐ) പാർട്ടി എംപി ഷാഹിദ് അഹമ്മദ്. ഈ മുൻസീറ്റിൽ ഇരിക്കുന്നവർക്കൊക്കെ യൂറോപ്പിലും അമേരിക്കയിലും ആഡംബര വസതികളുണ്ട്. അവർക്ക് അവിടെ പോയി കഴിയാം. എന്നെ പോലുള്ളവർ എവിടേക്ക് പോകും എന്നാണ് ഷാഹിദ് നേതാക്കൾക്ക് നേരെ കൈചൂണ്ടിക്കൊണ്ട് ചേദിച്ചത്.

സംഘർഷം തുടരുമ്പോൾ വലിയ ഭിന്നതയും വിമർശനവുമാണ് പാകിസ്ഥാനിൽ. അതിരൂക്ഷമായ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് പിടിഐ നേതാവ് ഇമ്രാൻ ഖാൻ അനുകൂലികൾ ഉൾപ്പെടെ വിമർശനങ്ങൾ ഉയർത്തുന്നത്. ഇമ്രാൻ ഖാനും ഭാര്യയും മാസങ്ങളായി പാകിസ്ഥാനിൽ ജയിലിലാണ്. അദ്ദേഹം ഏറ്റവും ജനപ്രീതിയുള്ള ഒരു നേതാവാണ്. ഇമ്രാൻ ഖാനോട് വലിയ മനുഷ്യാവകാശ ലംഘനമാണ് പാകിസ്ഥാൻ ഭരണകൂടം നടത്തുന്നത് എന്നുള്ള ചിന്ത പാകിസ്ഥാനിലെ ഒരു വലിയ വിഭാഗം ആളുകൾക്കുണ്ട്. ഈ സമയത്ത് പാകിസ്ഥാൻ ഇത്രയും ദുർബലമായി പോയത് ഇമ്രാൻ ഖാനെ പോലെ ഒരു നേതാവ് ഇല്ലാത്തത് കൊണ്ടാണ് എന്ന ചിന്തയും ശക്തമാണ്. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുമ്പോഴാണ് പാകിസ്ഥാനിൽ നേതാക്കൾ ഭരണകൂടത്തിനെതിരെ പരസ്യമായി ആഞ്ഞടിക്കുന്നത്.

Latest from Blog

error: Content is protected !!