ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന് പാകിസ്ഥാൻ; സൈനിക കരുത്തിന്‍റെ 20% ഇല്ലാതായി, യുദ്ധവിമാനങ്ങളും തകർത്തു - Kerala Times    

ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന് പാകിസ്ഥാൻ; സൈനിക കരുത്തിന്‍റെ 20% ഇല്ലാതായി, യുദ്ധവിമാനങ്ങളും തകർത്തു

May 14, 2025
Bholari Air Base

ദില്ലി> പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നടത്തിയ പ്രത്യാക്രമങ്ങളിൽ പാകിസ്ഥാന്‍റെ സൈനിക കരുത്തിന്‍റെ 20% ഇല്ലാതാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍. അതിർത്തിയിൽ പാക് ആക്രമണം രൂക്ഷമായതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നലാക്രമണത്തിൽ  ഒരു ഡസനിലധികം സൈനിക താവളങ്ങളില്‍ ഇന്ത്യ കനത്ത നാശനഷ്ടം വിതച്ചു. പാകിസ്ഥാൻ വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും, നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും ഇന്ത്യ തകർത്തതായും 50 ഓളം സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ട്.

പാകിസ്ഥാനി വ്യോമത്താവളങ്ങളിൽ ഇന്ത്യ വൻനാശം വിതച്ചെന്നും എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങൾ തകർത്തുവെന്നും, വ്യോമത്താവളങ്ങളിൽ മാത്രം ഉന്നത റാങ്കിലുള്ള സൈനികരടക്കം, 50ലേറെ പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായുമാണ് പുറത്ത് വരുന്ന വിവരം. നിയന്ത്രണ രേഖയിൽ പാക് സേനയുടെയും ഭീകരരുടെയും ബങ്കറുകളും പോസ്റ്റുകളും തകർത്തതായും  ഇന്ത്യ പ്രതിരോധ അറ്റാഷെമാരെ അറിയിച്ചു. 70 രാജ്യങ്ങളുടെ പ്രതിനിധികളോടാണ് സേന ഇന്നലെ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചത്. പാകിസ്ഥാന്‍റെ പതിമൂന്നോളം വ്യോമത്താവളങ്ങിൽ വലിയ ആക്രമണം നടത്താൻ ഇന്ത്യക്ക് കഴിഞ്ഞു, മാത്രമല്ല വ്യോമത്താവളങ്ങളിലെ സൌകര്യങ്ങൾ തകർക്കാനുമായെന്ന് സൈനിക ഉദ്യോഗസ്ഥർ വിശദീകരിച്ചു.

പാകിസ്ഥാന്‍റെ ആകെയുള്ള വ്യോമസൈനിക സംവിധാനത്തിന്‍റെ അഞ്ചിലൊന്ന് ശതമാനവും ഇന്ത്യൻ ആക്രമണത്തിൽ തകർന്നതായാണ് വിവരം. പല വ്യോമതാവളങ്ങളിലും സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കുകൾ സാറ്റ്ലൈറ്റ് ദൃശ്യങ്ങളുടെ തെളിവോടെ സൈന്യം കഴിഞ്ഞ ദിവസം എടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏകദേശം 20 ശതമാനത്തോളം പാക് വ്യോമസേനക്ക് നാശനഷ്ടം വന്നിട്ടുണ്ടെന്ന വിലയിരുത്തലിൽ ഇന്ത്യൻ സൈന്യം എത്തിയത്. പലയിടത്തും റൺവേകൾ തകർക്കാൻ ഇന്ത്യയുടെ ആക്രമണത്തിന് സാധിച്ചു. എയർ ഹാങ്ങറുകൾ തകർക്കാനും പാക് യുദ്ധവിമാനങ്ങൾ തകർക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. പല വിമാനത്താവളങ്ങളിലേയും എയർ ഡിഫൻസ് സംവിധാനം ഇന്ത്യക്ക് തകർക്കാനായത് വലിയ നേട്ടമായെന്നും സൈനിക വൃത്തങ്ങൾ വിശദീകരിച്ചു.

പാകിസ്ഥാന് ഉള്ളിൽ നടത്തിയ ആക്രമണത്തിന് പുറമേ നിയന്ത്രണ രേഖയിലും കനത്ത തിരിച്ചടി നൽകാൻ ഇന്ത്യക്കായതായി സൈന്യം വിലയിരുത്തി. പൂഞ്ച്, ജമ്മു തുടങ്ങി അതിർത്തി ജില്ലകളിൽ പാകിസ്ഥാൻ തനത്ത ഷെല്ലിംങ് നടത്തിയെങ്കിലും ശക്തമായ പ്രതിരോഝം തീർക്കാൻ ഇന്ത്യക്കായി. ഭീകരുടെ ബങ്കറുകളും, പാകിസ്ഥാൻ സൈനിക പോസ്റ്റുകളും ഇന്ത്യൻ സൈന്യം തകർത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാകിസ്ഥാൻ വ്യോമത്താവളങ്ങളിൽ ഇന്ത്യ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞു നശിപ്പിച്ച വിവിധ പാക്ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യങ്ങള്‍ സേന നേരത്തേ പുറത്തുവിട്ടിരുന്നു.

Latest from Blog

error: Content is protected !!