3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടിന് ഇനി ചാര്‍ജ് നല്‍കേണ്ടി വരും - Kerala Times    

3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടിന് ഇനി ചാര്‍ജ് നല്‍കേണ്ടി വരും

June 11, 2025
UPI Transaction

ദില്ലി > ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വന്‍ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കളില്‍നിന്ന് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്ത്. ഡിജിറ്റല്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുളള ചെലവുകള്‍ വര്‍ധിച്ചുവെന്നും അതിന് പരിഹാരം വേണമെന്നുമുള്ള ബാങ്കുകളുടെയും സേവന ദാതാക്കളുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് നടപടി. 3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടുകള്‍ക്കാണ് നിശ്ചിത തുക നല്‍കേണ്ടി വരികയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെറിയ യുപിഐ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജ് ബാധകമാവില്ല. അതേസമയം വലിയ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയേക്കുമെന്നും 2020 മുതലുള്ള സീറോ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഒഴിവാക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. യുപിഐ വഴി നടത്തുന്ന വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റായി 0.3 ശതമാനം ഈടാക്കാമെന്നാണ് പേയ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിക്കുന്നത്.

നിലവില്‍ ക്രെഡിറ്റ് -ഡെബിറ്റ് കാര്‍ഡുകള്‍ക്ക് മേലുള്ള മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് 0.9 ശതമാനം മുതല്‍ 2 ശതമാനം വരെയാണ്. റുപേ കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല. എന്‍പിസിഐ, ബാങ്കുകള്‍, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങിയ ഓഹരി ഉടമകളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ യുപിഐ നിരക്കുകള്‍ക്ക് പണം ഈടാക്കുന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കുകയുളളൂ. ഇതിനായി രണ്ട് മാസംവരെ സമയമെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Latest from Blog

error: Content is protected !!