പതിനാലുകാരിക്ക് പീഢനം; കൈപ്പട്ടൂർ ആസ്റ്റർ ലാബ്സ് (Aster Labs) ഉടമ അറസ്റ്റിൽ - Kerala Times    

പതിനാലുകാരിക്ക് പീഢനം; കൈപ്പട്ടൂർ ആസ്റ്റർ ലാബ്സ് (Aster Labs) ഉടമ അറസ്റ്റിൽ

June 23, 2025
Aster Labs

പത്തനംതിട്ട> പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ പത്തനംതിട്ട കൈപ്പട്ടൂർ ആസ്റ്റർ ലാബ്സ് (Aster Labs) ഉടമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ ഒന്നാം പ്രതിയാണ്. ഓമല്ലൂർ ആറ്റരികം ചെറിയമംഗലത്ത് വീട്ടിൽ അജിത് സി കോശി (57) ആണ് അറസ്റ്റിലായത്. കൈപ്പട്ടൂർ ഉള്ള ആസ്റ്റർ ലാബിന്റെ ഉടമസ്ഥനായ ഇയാൾക്കെതിരെ കുട്ടിയുടെ മൊഴിപ്രകാരം പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അമ്മ നാട്ടിൽ ജോലിചെയ്‌തു വരികയാണ്. പിതാവ് വിദേശത്ത് ജോലിയാണ്. പ്രതിയുടെ അതിക്രമം സംബന്ധിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ അറിയിക്കാതെ മറച്ചുവെച്ചതിന് മാതാപിതാക്കളെ കേസിൽ രണ്ടും മൂന്നും പ്രതികളാക്കിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.

കുട്ടി ആറാം ക്ലാസിൽ പഠിക്കുന്നത് മുതൽ ഈ മാസം 17 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. വിവരം മാതാപിതാക്കളെ അറിയിച്ചപ്പോൾ ഇയാളെ താക്കീത്‌ ചെയ്‌തിരുന്നു. മേലിൽ ആവർത്തിക്കില്ല എന്ന് ഉറപ്പു നൽകിയ പ്രതി, പിന്നീട് മാതാപിതാക്കളുടെ അറിവോടെ കുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തു. തുടർന്ന് ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും നിരന്തരം അയക്കാൻ തുടങ്ങി. വീഡിയോ കോളിലൂടെ സംസാരിക്കുകയും ശബ്ദസന്ദേശങ്ങൾ അയക്കുകയും ചെയ്തു. ഇക്കാര്യവും പെൺകുട്ടി അമ്മയോട് പറഞ്ഞുവെങ്കിലും പോലീസിൽ അറിയിക്കാതെ മറച്ചുവെച്ച് വീണ്ടും ഇയാളെ താക്കീത് ചെയ്യുക മാത്രമായിരുന്നു. പ്രതി തുടർന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നതായുള്ള വിവരം ഈമാസം 19 ന് ക്ലാസ് ടീച്ചറെ കുട്ടി അറിയിച്ചു.

തുടർന്ന് ക്ലാസ് ടീച്ചർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ വൺ സ്റ്റോപ്പ് സഖി സെന്ററിൽ എത്തിക്കുകയും അവിടെ നിന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. 20 ന് വനിതാ പി എസ് എസ് എച്ച് ഓ കെ ആർ ഷെമിമോൾ അവിടെയെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് പ്രതിക്കെതിരെ കുട്ടിയെ അപമാനിച്ചതിനും മാനഹാനിയുണ്ടാക്കിയതിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ഐ ടി നിയമമനുസരിച്ചും അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ കെ ആർ രാജേഷ് കുമാർ ആണ് കേസെടുത്തത്. കേസിൽ അജിത് കോശി ഒന്നാം പ്രതിയും അമ്മയും അച്ഛനും യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. പ്രതിയുടെ ഫോൺ വിളി വിവരങ്ങളും ലൊക്കേഷനും ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയപ്പോൾ തിരുവനന്തപുരത്തുണ്ടെന്ന് മനസ്സിലായി.

തുടർന്ന് തിരുവനന്തപുരം പൂജപ്പുരയിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളുടെ ഫോട്ടോ എടുത്ത് സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഡ്യൂട്ടിയിലുള്ള എസ് സി പി ഓയുടെ വാട്‌സാപ്പ് നമ്പരിൽ അയച്ച് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. ശേഷം വിശദമായി പ്രതിയെ ചോദ്യം ചെയ്യുകയും ഇന്നലെ ഉച്ചക്ക് 2.15 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി.

കുട്ടി ഉപയോഗിച്ച മൊബൈൽ ഫോണും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതിയിൽ രേഖപ്പെടുത്തി. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട പോലീസ് ഇൻസ്പെക്‌ടറുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ എസ് എച്ച് ഓ ബി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ കെ ആർ രാജേഷ് കുമാർ, സി പി ഓമാരായ രഞ്ജിത്ത്, ബിപിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Latest from Blog

error: Content is protected !!