15,000 അടി ഉയരത്തിൽ ഇന്ത്യയുടെ ആകാശ് പ്രൈം; കരുത്തറിയിച്ച പരീക്ഷണം വിജയം; പാക്കിസ്ഥാന് ആശങ്ക - Kerala Times    

15,000 അടി ഉയരത്തിൽ ഇന്ത്യയുടെ ആകാശ് പ്രൈം; കരുത്തറിയിച്ച പരീക്ഷണം വിജയം; പാക്കിസ്ഥാന് ആശങ്ക

July 17, 2025
Akash Prime

വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കരുത്ത് കൂട്ടാൻ ഇന്ത്യ. ആകാശ് മിസൈൽ സംവിധാനത്തിന്റെ പരിഷ്കരിച്ച പതിപ്പായ ആകാശ് പ്രൈമിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ബുധനാഴ്ച ലഡാക്കിൽ വെച്ച് ഇന്ത്യൻ വ്യോമസേനയാണ് വിക്ഷേപണം നടത്തിയത്. 15,000 അടി ഉയരത്തിലാണ് മിസൈലുകളുടെ പരീക്ഷണം നടത്തിയത്. വ്യോമസേനയ്ക്കൊപ്പം ഡിആർഡിഒയിലെ മുതിർന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മിസൈൽ സംവിധാനം വികസിപ്പിച്ചത് കേന്ദ്ര പ്രതിരോധ ഏജൻസിയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) ആണ്. വേഗത്തിൽ ചലിക്കുന്ന ലക്ഷ്യങ്ങളിലേക്ക് രണ്ട് തവണ മിസൈൽ കൃത്യമായി പതിച്ചെന്നും ദുർഘടമായ സാഹചര്യങ്ങളിലുള്ള മിസൈൽ സംവിധാനത്തിന്റെ മികവാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

സേനയിലെ തേർഡ്, ഫോർത്ത് റെജിമെന്റുകളുടെ ഭാഗമായിരിക്കും ആകാശ് പ്രൈം. നേരത്തേ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ ശ്രമങ്ങളെ തകർത്തതിൽ സുപ്രധാന പങ്കുവഹിച്ച മിസൈൽ പ്രതിരോധ സംവിധാനമാണ് ആകാശ്. ചൈനീസ് ജെറ്റുകളും ടർക്കിഷ് ഡ്രോണുകളും ഉപയോഗിച്ചുള്ള പാക് ആക്രമണങ്ങൾക്ക് തിരിച്ചടി നൽകാൻ ആകാശ് മിസൈൽ സംവിധാനങ്ങളാണ് ഇന്ത്യയെ സഹായിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ് മിസൈൽ സംവിധാനങ്ങൾ. കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിൽ പതിപ്പിക്കാവുന്നതുമാണ് മിസൈൽ സംവിധാനം.

ആകാശ് മാർക്ക്-ഐ, ആകാശ് 1 എസ്, ആകാശ്- എൻജി എന്നിങ്ങനെ ഈ മിസൈൽ സംവിധാനത്തിന്റെ വിവിധ പതിപ്പുകൾ നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. ആകാശ് എൻജി(നെക്സ്റ്റ് ജനറേഷൻ) പ്രതിരോധ സംവിധാനത്തിന് 70 മുതൽ 80 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കാനാകും. അതിവേഗത്തിലെത്തുന്ന മിസൈലുകൾ, റഡാർ ക്രോസ് സെക്ഷൻ കുറവുള്ള സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ തകർക്കാൻ സഹായിക്കുന്ന അത്യാധുനിക സംവിധാനവും ആകാശ് എൻജിയിലുണ്ട്. കരയിൽനിന്ന് ആകാശത്തെ ലക്ഷ്യങ്ങളിലേക്ക് പ്രയോഗിക്കുന്ന സർഫസ് ടു എയർ മിസൈൽ സംവിധാനമാണ് ആകാശ് 1 എസ്.

Latest from Blog

error: Content is protected !!