കൊല്ലം> തേവലക്കരയിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുനെ അവസാനമായി ഒരുനോക്കു കാണാൻ വിദേശത്ത് നിന്ന് അമ്മ സുജ എത്തിയത് ഇന്ന് പുലർച്ചെയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ അവർ പുറത്തേക്ക് ഇറങ്ങുമ്പോൾ ചുറ്റും ക്യാമറയുമായി വളഞ്ഞ വെട്ടുകിളി കൂട്ടങ്ങൾക്കിടയിൽ നിന്ന് അവരെ രക്ഷിച്ചെടുക്കാൻ ബന്ധുക്കൾ വല്ലാതെ പാടുപെട്ടു.
സ്വീകരിച്ച് കൊണ്ടുപോകാൻ എത്തിയ ബന്ധുവായ ഒരു സ്ത്രീയെ സുജ കെട്ടിപ്പിടിച്ചു കരഞ്ഞത് ആണ് ചാനലുകളെ ഏറെ ആകർഷിച്ചത്. ആ നിമിഷം ഒപ്പിയെടുക്കാൻ ആണവർ മത്സരിച്ചത്. പിന്നീട് ഒരുവിധം അവരെ ബന്ധുക്കൾ കാറിൽ കയറ്റിയ ശേഷവും ക്യാമറകൾ വെറുതെ വിട്ടില്ല. കാറിൻ്റെ മറുവശത്തെ വിൻഡോയുടെ ഭാഗത്തേക്ക് ഓടി അതിൻ്റെ വിടവിലൂടെ ആ അമ്മയുടെ ദൈന്യത ഒപ്പിയെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ, സമാന്യമെങ്കിലും പ്രതികരണ ശേഷിയുള്ള ആർക്കും കണ്ടുനിൽക്കാൻ കഴിയുന്നതല്ല.
ഇതിലെല്ലാം ഭീകരമായത് ഈ ആക്രാന്തത്തിനിടയിൽ സുജയുടെ ഒപ്പം കാറിൽ കയറാൻ എത്തിയ ബന്ധുവായ ഒരു സ്ത്രീയെ ക്യാമറമാൻമാരിൽ ഒരാൾ ഇടിച്ചിട്ടു എന്നതാണ്. പുറത്തുവന്ന ദൃശ്യങ്ങളിൽ അതില്ല എങ്കിലും കൊച്ചിയിലെ മാധ്യമ പ്രവർത്തകരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ഇത് സജീവ ചർച്ചയാണ്. സ്വയം വിമർശനപരമായും ചിലർ ഇക്കാര്യം ഉന്നയിക്കുന്നുണ്ട് എങ്കിലും, ഇത്തരം പ്രവർത്തികളെ ന്യായീകരിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. സ്വന്തം വീട്ടിലുള്ളവർക്ക് സംഭവിക്കുമ്പോഴും ക്യാമറയുമായി ഇറങ്ങണം കണ്ണീര് വിറ്റ് കാശാക്കാൻ നടക്കുന്ന ഈ വെട്ടുകിളി ചാനലുകൾ.
അതേസമയം തള്ളിക്കളയാൻ കഴിയാത്ത മറ്റു ചില വാദങ്ങളും ഉണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ, പ്രത്യേകിച്ച് നേതാക്കളുടെ പ്രതികരണങ്ങൾ എടുക്കാനും മറ്റുമൊക്കെ എല്ലാവരും തിക്കിതിരക്കുന്ന സ്ഥലങ്ങളിൽ അച്ചടക്കം ഉണ്ടാക്കാൻ സ്വയം നടത്തുന്ന ശ്രമങ്ങളെയും ചിലർ നശിപ്പിക്കുന്ന കാര്യമാണ് അത്. ക്യാമറകൾ സ്റ്റാൻഡിൽ വച്ച് എല്ലാവരും അച്ചടക്കത്തോടെ നിൽക്കുമ്പോൾ, ചില ചാനലുകളുടെ റിപ്പോർട്ടർമാർ കൂടുതൽ ക്യാമറകൾ എത്തിച്ച് മുന്നിൽ ചാടിവീഴും. അതോടെ അതിനൊപ്പം തിക്കിതിരക്കാൻ മറ്റുള്ളവരും നിർബന്ധിതരാകുന്നു. ഇത് പലതവണ ഉണ്ടാകുമ്പോൾ പിന്നെ അച്ചടക്കം പാലിച്ച് മാറിനിൽക്കാൻ ആർക്കും കഴിയാത്ത സ്ഥിതിയാകും.
ഇത്തരം തിരക്കുള്ള സ്ഥലങ്ങളിൽ രണ്ടും മൂന്നും ക്യാമറകൾ എത്തിച്ചാണ് പലരും മത്സരിക്കുന്നത്. പോരാത്തതിന് ഓൺലൈൻ ചാനലുകളുടെ ക്യാമറകളും. ഇതിനെല്ലാം ഇടയിലാണ് ഇന്നത്തേത് പോലുള്ള സാഹചര്യത്തിൽ പലരും ഇവരുടെ വകതിരിവ് ഇല്ലായ്മക്ക് ഇരകൾ ആകുന്നത്. അച്ചടക്കം പാലിക്കാൻ ഫീൽഡിൽ നിൽക്കുന്നവരെ തലപ്പത്ത് ഉള്ളവർ പ്രേരിപ്പിക്കാതെ മറ്റു വഴിയില്ല. അതിന് പകരം ആരെ കൊന്നിട്ടായാലും ദൃശ്യങ്ങൾ ലൈവായും അല്ലാതെയും കൊടുത്തേ മതിയാകൂ എന്ന തരത്തിലുള്ള നിർബന്ധ ബുദ്ധിയാണ് മുകളിൽ നിന്ന് പ്രയോഗിക്കുന്നത്.
ചാനലുകൾ തമ്മിലുള്ള കിടമത്സരമാണ് ഇതിനെല്ലാം കാരണമെന്ന് പൊതുവിൽ ആരോപണം ഉയരുന്നുണ്ട് എങ്കിലും ഇത് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല എന്നതാണ് വാസ്തവം. 24, റിപ്പോർട്ടർ ചാനലുകൾ തുടങ്ങിയ ശേഷം ബാർക്ക് റേറ്റിംഗിൽ ഉണ്ടായ അട്ടിമറികൾ ഇതിനൊരു കാരണം ആണെങ്കിൽ തന്നെയും, ഫീൽഡിൽ നിൽക്കുന്ന റിപ്പോർട്ടർമാർ അടക്കം ചാനൽ പ്രവർത്തകർക്ക് അടിസ്ഥാനപരമായി അച്ചടക്കമില്ല എന്നതാണ് വാസ്തവം. അത്തരം ഒരു പരിശീലനവും ഒരിടത്ത് നിന്നും കിട്ടുന്നില്ല എന്നതാണ് കഷ്ടം.
