കരസേനയ്ക്ക് വേണ്ടിയുള്ള കവചിത വാഹന പദ്ധതിയിൽനിന്ന് യുഎസിന്റെ സ്ട്രൈക്കറിനെ ഇന്ത്യ ഒഴിവാക്കി. സൈന്യത്തിന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനുള്ള പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് തീരുമാനം. ഇനി തദ്ദേശീയമായി വികസിപ്പിച്ച കേസ്ട്രെൽ എന്ന കവചിത വാഹനമാകും സൈന്യം വാങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.
യുഎസ് ആയുധ കമ്പനിയായ ജനറൽ ഡൈനാമിക് വികസിപ്പിച്ച, ചക്രങ്ങളിൽ സഞ്ചരിക്കുന്ന കവചിത വാഹനമാണ് സ്ട്രൈക്കർ. എട്ട് ചക്രങ്ങളുള്ള ഈ കവചിത വാഹനം ഇറാഖ് യുദ്ധത്തിലും അഫ്ഗാനിസ്താൻ അധിനിവേശത്തിലുമൊക്കെ യു.എസ് സൈന്യത്തിന്റെ പ്രധാനപ്പെട്ട സൈനിക വാഹനമായിരുന്നു. ഇപ്പോഴും യുഎസ് സൈന്യത്തിന്റെ ഭാഗമായ സ്ട്രൈക്കർ അത്യാധുനിക ആയുധ സംവിധാനങ്ങൾ കൊണ്ടും അതിശക്തമായ പുറംകവചം കൊണ്ടും യുദ്ധമുഖത്ത് കഴിവു തെളിയിച്ച വാഹനമാണ്. എന്നാൽ, ഇന്ത്യൻ സാഹചര്യങ്ങളിൽ സൈന്യത്തിന്റെ മാനദണ്ഡങ്ങൾ വിജയകരമായി മറികടക്കാൻ സ്ട്രൈക്കറിന് സാധിച്ചി്ല്ല.
ഥാർ മരുഭൂമിയിലും ലഡാക്കിലുമുൾപ്പെടെ നിരവധി സാഹചര്യങ്ങളിൽ സ്ട്രൈക്കറിനെ പരീക്ഷിച്ച് നോക്കിയെങ്കിലും ആഴം കുറഞ്ഞ ജലാശയങ്ങളിലൂടെയും ചതുപ്പ് പ്രദേശങ്ങളിലൂടെയും സഞ്ചരിക്കാൻ സ്ട്രൈക്കറിന് സാധിച്ചില്ല. ഇത്തരം സാഹചര്യങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന ആംഫിബിയസ്- കരയിലും വെള്ളത്തിലും ഒരേപോലെ പ്രവർത്തിക്കുന്ന- കവചിത വാഹനമാണ് സേന ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലും ചൈനയോട് ചേർന്നുള്ള യഥാർഥ നിയന്ത്രണരേഖയിലും ഇത്തരം സാഹചര്യങ്ങൾ സൈന്യത്തിന് നേരിടേണ്ടതുണ്ട്. ഇത് പരിഗണിക്കുമ്പോൾ സ്ട്രൈക്കർ സൈന്യത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തപ്പെട്ടു. 100 കോടി ഡോളറിന്റെ ഇടപാടായിരുന്നു സ്ട്രൈക്കറിന് വേണ്ടി പ്രതീക്ഷിച്ചിരുന്നത്. സാങ്കേതികവിദ്യ കൈമാറ്റവും ഇന്ത്യയിൽ സംയുക്തമായി നിർമിക്കാനുള്ള വ്യവസ്ഥകളും ഉൾപ്പെടുന്നതായിരുന്നു ഉദ്ദേശിച്ചിരുന്ന കരാർ. എന്നാൽ, സ്ട്രൈക്കർ വേണ്ടെന്ന് സൈന്യം പറയുന്ന സാഹചര്യത്തിൽ കരാർ ഉണ്ടാകാനിടയില്ല.
ഈ സാഹചര്യത്തിലാണ് ഡിആർഡിഒയും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച ഇന്ത്യയുടെ വീൽഡ് ആർമേർഡ് പ്ലാറ്റ്ഫോമായ കേസ്ട്രെലിലേക്ക് സൈന്യത്തിന്റ ശ്രദ്ധ തിരിഞ്ഞത്. കേസ്ട്രെലിനെ പോലെ ഇതും 8X8 കവചിത വാഹനമാണ്. സൈന്യം ആഗ്രഹിക്കുന്നതുപോലെ ആംഫിബിയസ് വാഹനമായാണ് കേസ്ട്രെലിനെ ഡിആർഡിഒ വികസിപ്പിച്ചത്. നിലവിൽ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. സോവിയറ്റ് കാലഘട്ടത്തിലെ ബിആർഡിഎം എന്ന ഇൻഫൻട്രി വാഹനമാണ് സൈന്യത്തിന്റെ പക്കലുള്ളത്. ഇത് പുതിയ കാലഘട്ടത്തിന് അനുയോജ്യമല്ലാത്തതിനാൽ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് പുതിയ കവചിത വാഹനം വാങ്ങാൻ തീരുമാനിച്ചത്. ഡിആർഡിഒയുടെ കേസ്ട്രലിന് 10 മുതൽ 12 പേരെ വഹിക്കാൻ സാധിക്കും. ഇതിന്റെ ഡ്രൈവർക്ക് വാഹനത്തിന്റെ ചുറ്റുമുള്ള ദൃശ്യങ്ങൾ തത്സമയം ലഭിക്കും. മൈനുകൾ ഉൾപ്പെടെയുള്ള സ്ഫോടനങ്ങളുണ്ടായാലും ഉള്ളിലുള്ളവർക്ക് ആപത്തുണ്ടാകില്ല.
കരയിലുടെ പരമാവധി 100 കിലോമീറ്റർ വേഗത്തിലും ജലാശയങ്ങളിലൂടെ 10 കിലോമീറ്റർ വേഗത്തിലും ഇതിന് സഞ്ചരിക്കാനാകും. ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ പരമാവധി 478 കിലോമീറ്റർ ദൂരം വരെ യാത്രചെയ്യാനാകും. സൈനികരെ പെട്ടെന്ന് സുരക്ഷിതരായി യുദ്ധമുഖത്തേക്ക് എത്തിക്കുക, പരിക്കേറ്റവരെ പെട്ടെന്ന് വൈദ്യസഹായത്തിനായി മാറ്റുക, ആയുധങ്ങളും മറ്റും യുദ്ധമുഖത്തേക്ക് എത്തിക്കുക തുടങ്ങിയവയാണ് ഇത്തരം വാഹനങ്ങളും ദൗത്യങ്ങൾ. ശത്രുക്കളുടെ റഡാർ നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെടാനുള്ള സാങ്കേതികവിദ്യ ഇതിനുണ്ട്. റഡാർ, സോണാർ, ഇൻഫ്രാറെഡ് നിരീക്ഷണങ്ങളിലൂടെ കേസ്ട്രെലിനെ കണ്ടെത്താനാകില്ല. മാത്രമല്ല, ശത്രുക്കളുടെ നിരീക്ഷണത്തിൽ പെടാതിരിക്കാൻ സുരക്ഷിതമായ ആശയവിനിമയ സംവിധാനവും ഇതിലുണ്ട്. 600 എച്ച്.പി എൻജിനാണ് കേസ്ട്രലിന്റെ ഹൃദയം.
ടാങ്ക് വേധ മിസൈലുകൾ, 3000 മീറ്റർ ദൂരത്തേക്ക് നിറയൊഴിക്കാൻ സാധിക്കുന്ന വലിയ തോക്കുകൾ, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചർ, മിനിറ്റിൽ 2000 റൗണ്ട് വരെ നിറയൊഴിക്കാൻ സാധിക്കുന്ന യന്ത്രത്തോക്കുകൾ തുടങ്ങിയവയൊക്കെയാണ് ആയുധങ്ങൾ. നിലവിൽ സിആർപിഎഫിന് ഈ വാഹനമുണ്ട്, പുൽവാമയിലെ സിആർപിഎഫ് ക്യാമ്പിലാണ് ഇവ ഉപോഗിക്കുന്നത്. നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം 105 കേസ്ട്രെൽ വാഹനങ്ങൾ കരസേന വാങ്ങിയേക്കുമെന്ന വിവരങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് യു.എസിന്റെ സ്ട്രൈക്കർ വാഹനം സംബന്ധിച്ച ചർച്ച ഉയർന്നുവന്നത്. മൊറോക്ക കേസ്ട്രെലിന്റെ 150 യൂണിറ്റുകൾ വാങ്ങാൻ 2024-ൽ കരാർ ഒപ്പിട്ടിരുന്നു. സൈന്യത്തിനും അർധസൈനിക വിഭാഗങ്ങൾക്കുമുള്ള ആവശ്യങ്ങൾക്ക് അനുസരിച്ച് വെവ്വേറെ പതിപ്പുകളാണ് നിർമിക്കുക. സ്ട്രൈക്കറിനോട് കിടപിടിക്കുന്ന കേസ്ട്രെലിന് ചൈനയുടെ ടൈപ്പ് എട്ട് എന്ന സമാന കവചിത വാഹനത്തിനേക്കാൾ കരുത്തും കാര്യക്ഷമതയുമുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
