പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) വിദേശ ഭീകര സംഘടനയായി (എഫ്‌ടിഒ) അമേരിക്ക പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപനം നടത്തിയത്.
പഹൽഗാം ആക്രമണത്തെത്തുടർന്ന് നീതിക്കുവേണ്ടിയുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുള്ള വാഷിംഗ്ടണിൻ്റെ പ്രതിബദ്ധതയാണ് പ്രഖ്യാപനത്തിന് പിന്നിലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ഭീകരവിരുദ്ധ സഹകരണത്തെ അടിവരയിടുന്നതാണ് ഈ തീരുമാനമെന്ന് വാഷിംഗ്ടണിലെ ഇന്ത്യ -എംബസി അറിയിക്കു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്, 2008 ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണമാണിത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ടിആർഎഫ് ആദ്യം ഏറ്റെടുത്തെങ്കിലും പിന്നീട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ പ്രസ്താവന പിൻവലിച്ചിരുന്നു. ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ടിആർഎഫ് മേധാവി ഷെയ്ഖ്സജ്ജാദ് ഗുൽ ആണെന്ന് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിരിച്ചറിഞ്ഞു.
യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ടിആർഎഫിനെ ഒരു വിദേശ ഭീകര സംഘടനയായും പ്രത്യേകമായി ആഗോള ഭീകരവാദ സംഘടനയായും (എസ്‌ഡിജിടി) പ്രഖ്യാപിക്കുന്നുവെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 219, എക്സിക്യൂട്ടീവ് ഓർഡർ 13224 എന്നിവ പ്രകാരം എൽഇടിയുടെ എഫ്ടിഒ, എസ്ഡിജിടി എന്നീ പട്ടികകളിൽ ടിആർഎഫും മറ്റ് അനുബന്ധ അപരനാമങ്ങളും ചേർത്തിട്ടുണ്ട്. എൽഇടിയുടെ എഫ്ട്‌ടിഒ പദവി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അവലോകനം ചെയ്യുകയും നിലനിർത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ഭീകരതയെ ചെറുക്കുന്നതിനും, പഹൽഗാം ആക്രമണത്തിന് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ടിആർഎഫിനെതിരായ ഈ നടപടി പ്രകടമാക്കുന്നത് എന്ന് റൂബിയോ കൂട്ടിച്ചേർത്തു.
2008-ൽ എൽഇടി നടത്തിയ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് പഹൽഗാം ആക്രമണം. 2024-ൽ നടന്നതുൾപ്പെടെ ഇന്ത്യൻ സുരക്ഷാ സേനയ്ക്കെതിരായ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ട്. എക്സിലെ ഒരു പോസ്റ്റിൽ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി യുഎസ് സർക്കാരിന് നന്ദി പറയുകയും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ആവർത്തിക്കുകയും ചെയ്തു. ശക്തമായ ഇന്ത്യ-യുഎസ്എ ഭീകരവിരുദ്ധ സഹകരണത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) നിയുക്ത വിദേശ ഭീകര സംഘടനയായും പ്രത്യേകമായി നിയുക്ത ആഗോള ഭീകരനായും പട്ടികപ്പെടുത്തിയതിന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ അഭിനന്ദിക്കുന്നു. ലഷ്കർ-ഇ-തൊയ്ബയുടെ പ്രതിനിധിയാണ് ടിആർഎഫ്, തീവ്രവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഇന്ത്യൻ എംബസി കുറിപ്പിലൂടെ വ്യക്തമാക്കി.
പഹൽഗാം കൊലപാതകങ്ങൾക്ക് പ്രതികാരമായി, മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു, പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും ഒമ്പത് തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു അത്. ആ മാസം അവസാനം, പാകിസ്ഥാനിൽ അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും തീവ്രവാദത്തിനായുള്ള അവരുടെ തുടർച്ചയായ പിന്തുണ ഉയർത്തിക്കാട്ടുന്നതിനുമായി ഇന്ത്യ ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളെ വാഷിംഗ്‌ടൺ ഉൾപ്പെടെ 33 രാഷ്ങ്ങളുടെ തലസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നു.
