ദില്ലി > ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ നികുതി 50 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചറിവിനുള്ള സമയമാണെന്നും സുസ്ഥിരമായ ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള ശക്തമായ പരിഷ്കരണം വേണമെന്നും അമിതാഭ് കാന്ത് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യയ്ക്കെതിരെ ചുമത്തിയിരിക്കുന്ന നികുതി കേവലം റഷ്യയിൽ നിന്നുള്ള ക്രൂഡോയിലിന്റെ പേരിൽ മാത്രമുള്ളതല്ല. മറിച്ച് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെയും തന്ത്രപരമായ സ്വയംഭരണത്തിനുമെതിരായ നീക്കമാണെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി. വിരോധാഭാസമെന്തെന്നാൽ; റഷ്യയും ചൈനയുമായി യുഎസ് നീക്കുപോക്കുകൾ നടത്തുന്നു, റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡോയിൽ വാങ്ങുന്ന രാജ്യമാണ് ചൈന. എന്നിട്ടും അവരെ ഒഴിവാക്കി, ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നു. അതുകൊണ്ട് ഒരുകാര്യം വ്യക്തമാണ്, ഇത് റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട വിഷയമല്ല- അമിതാഭാ കാന്ത് തന്റെ എക്സ് പോസ്റ്റിൽ പറയുന്നു.
മുമ്പ് ചെയ്തിരുന്നതുപോലെ ആഗോള സമ്മർദ്ദത്തിന് വഴങ്ങാതെ ഇന്ത്യ ഉറച്ച നിലപാടെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയുടെ സ്വയംഭരണത്തിലും ഊർജ്ജസുരക്ഷയിലും വിട്ടുവീഴ്ച പാടില്ലെന്നും അമിതാഭ് കാന്ത് പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുടെയും തന്ത്രപരമായ സ്വയംഭരണത്തിന്റെയും വിഷയമാണിത്. അതിൽ നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. ഇന്ത്യ നിരവധി അവസരങ്ങളിൽ ആഗോള സമ്മർദ്ദത്തിന് വഴങ്ങാൻ വിസമ്മതിച്ചിട്ടുണ്ട്- അദ്ദേഹം കുറിച്ചു.
കടുത്ത പരിഷ്കരണത്തിനുള്ള സമയമായെന്നും ഇന്ത്യയുടെ കയറ്റുമതി വിപണികൾ വൈവിധ്യവത്കരിക്കണമെന്നും അമിതാഭ് കാന്ത് നിർദ്ദേശിക്കുന്നു. ഭയപ്പെടുത്തുന്നതിനുപകരം, ഈ ആഗോള പ്രതിസന്ധികൾ ഇന്ത്യയെ തലമുറയിൽ ഒരിക്കൽ മാത്രം നടപ്പിലാക്കുന്ന ധീരമായ പരിഷ്കാരങ്ങളിലേക്ക് നയിക്കണം, അതോടൊപ്പം ദീർഘകാല വളർച്ചയും പ്രതിരോധശേഷിയും ഉറപ്പാക്കാൻ നമ്മുടെ കയറ്റുമതി വിപണികളെ വൈവിധ്യവൽക്കരിക്കണം- അദ്ദേഹം കുറിച്ചു.
