ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം പ്രോജക്ട് കുശയുടെ പരീക്ഷണ വിക്ഷേപണം അടുത്ത വർഷം നടക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ, വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ സുദർശൻ ചക്ര എന്ന പേരിൽ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു. സുദർശൻ ചക്രയുടെ നട്ടെല്ലായി പ്രവർത്തിക്കാൻ പോകുന്നതാണ് പ്രോജക്ട് കുശയുടെ ഭാഗമായി വരുന്ന മിസൈൽ പ്രതിരോധ സംവിധാനം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് കുശ വികസിപ്പിക്കുന്നത്.
150 കിലോ മീറ്റർ ദൂരെ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന എം-1, 250 കിലോ മീറ്റർ റേഞ്ചുള്ള എം-2, 350 കിലോ മീറ്റർ റേഞ്ചുള്ള എം-3 എന്നീ ഇന്റർസെപ്റ്റർ മിസൈലുകളാണ് ഇതിനായി ഇന്ത്യ വികസിപ്പിക്കുന്നത്. ഈ ഇന്റർസെപ്റ്റർ മിസൈലുകളുടെ പരീക്ഷണമാണ് അടുത്തവർഷം നടക്കുക. 2028-ഓടെ ഈ മൂന്ന് ദീർഘദൂര ഭൂതല- വ്യോമ മിസൈലുകളുടെ വികസനം പൂർത്തിയാക്കി 2030-ൽ പ്രോജക്ട് കുശ പ്രവർത്തന സജ്ജമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഡിആർഡിഒ മുന്നോട്ടുപോകുന്നത്.
പൂർണമായും ഓട്ടോമേറ്റഡ് ആയി പ്രവർത്തിക്കുന്ന കുശ മിസൈൽ സംവിധാനം നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന റഷ്യയുടെ എസ്-400 ട്രയംഫിനേക്കാൾ മികച്ചതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശത്രുക്കളുടെ ക്രൂസ് മിസൈലുകൾ, സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, ആളില്ലാ യുദ്ധവിമാനങ്ങൾ എന്നിവയെ 250 കിലോ മീറ്റർ ദൂരെനിന്നുതന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ‘കുശ’യ്ക്ക് സാധിക്കും. മാത്രമല്ല, വ്യോമാക്രമണങ്ങളെ മുൻകൂട്ടികണ്ട് പ്രതിരോധിക്കാൻ മുന്നറിയിപ്പ് നൽകുന്ന സംവിധാനമുൾപ്പെടുന്ന വിമാനങ്ങളെ 350 കിലോ മീറ്റർ ദൂരെനിന്ന് തന്നെ തിരിച്ചറിയാൻ ‘കുശ’യ്ക്ക് സാധിക്കും.
നിലവിൽ ഇന്ത്യ-ചൈന, ഇന്ത്യ- പാകിസ്താൻ അതിർത്തി മറികടന്നുവരുന്ന വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ ഉദ്ദേശിച്ചാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്. അഞ്ചെണ്ണത്തിന് റഷ്യയ്ക്ക് ഓർഡർ നൽകിയെങ്കിലും നിലവിൽ മൂന്ന് എസ്-400 സംവിധാനങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് റഷ്യ കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവ പെട്ടെന്ന് ലഭ്യമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തമായി സംയോജിത വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. റഡാറുകൾ, ദീർഘദൂര മിസൈലുകൾ, ഹൃസ്വദൂര മിസൈലുകൾ, ഡയറക്ട് എനർജി ആയുധങ്ങൾ എന്നിവയുൾപ്പെടുന്ന വിവിധ തലത്തിലുള്ള പ്രതിരോധ സംവിധാനമാണ് ഇന്ത്യ ഉദ്ദേശിക്കുന്ന സുദർശൻ ചക്ര.
