ആരും മുങ്ങിയിട്ടില്ല , നിക്ഷേപങ്ങള്‍ ഉടന്‍ മടക്കിനല്കും ; വാര്‍ത്ത നിഷേധിച്ച് മാനവ കെയര്‍ കേരള (എം.സി.കെ) നിധി ലിമിറ്റഡ് ചെയര്‍മാന്‍ - Kerala Times    

ആരും മുങ്ങിയിട്ടില്ല , നിക്ഷേപങ്ങള്‍ ഉടന്‍ മടക്കിനല്കും ; വാര്‍ത്ത നിഷേധിച്ച് മാനവ കെയര്‍ കേരള (എം.സി.കെ) നിധി ലിമിറ്റഡ് ചെയര്‍മാന്‍

August 30, 2025
download 2025 08 30T113503.012

തൃശ്ശൂർ> മാനവ കെയര്‍ കേരള (എം.സി.കെ) നിധി ലിമിറ്റഡ് 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നും കമ്പനി ഉടമകള്‍ മുങ്ങിയെന്നുമുള്ള വാര്‍ത്ത MCK ഗ്രൂപ്പ് ചെയര്‍മാന്‍ ടി.ടി ജോസ് നിഷേധിച്ചു. കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നകാര്യം ശരിയാണ്. വാര്‍ത്തയില്‍ പറയുന്നപോലെ 300 കോടിയുടെ ബാധ്യതയില്ല. 55 കോടി രൂപയില്‍ താഴെ മാത്രമാണ് നിക്ഷേപകര്‍ക്ക് കൊടുക്കുവാനുള്ളത്‌. സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കത്തില്‍ കമ്പനിയുടെ റിസര്‍വ് ഫണ്ടില്‍നിന്നും പല നിക്ഷേപകര്‍ക്കും പണം നല്‍കിയിട്ടുണ്ട്. ചില നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് ഓഫീസ് സീലു ചെയ്തിരിക്കുകയാണ്. ഹെഡ് ഓഫീസ് തുറന്നാല്‍ മാത്രമേ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകുകയുള്ളു. പരമാവധി ബാധ്യത 55 കോടി രൂപയില്‍ താഴെ ആണെന്നിരിക്കെ 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത തികച്ചും ദുരുദ്ദേശപരമാണ്. വാര്‍ത്ത കൊടുക്കുന്നതിനു മുമ്പ് മാധ്യമ സ്ഥാപനത്തില്‍ നിന്നും തന്നെ ആരും വിളിക്കുകയോ കമ്പനിയുടെ ഭാഗം കേള്‍ക്കുകയോ ചെയ്തില്ലെന്നും ടി.ടി ജോസ് പറഞ്ഞു.

കമ്പനി ഉടമകള്‍ ഒളിവില്‍ പോയെന്ന വാര്‍ത്തയും ജോസ് നിഷേധിച്ചു. തൃശ്ശൂരിലെ തന്റെ വീട്ടില്‍ നിക്ഷേപകര്‍ കൂട്ടമായെത്തി താമസിച്ചപ്പോള്‍ താന്‍ അവിടെനിന്നും താമസം മാറ്റുകയായിരുന്നുവെന്നും ജോസ് പറഞ്ഞു. ബിനാമി പേരിലേക്ക് പണം മാറ്റുകയോ സ്വത്തുവകകള്‍ സമ്പാദിക്കുകയോ ചെയ്തിട്ടില്ല. വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വന്നതാണ് MCK ഗ്രൂപ്പ്. കോയമ്പത്തൂരിലെ ഒരു പ്രോജക്ടില്‍ പണം മുടക്കിയിരുന്നു. കൂടാതെ ഇലക്ടിക് വാഹനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരു പ്രോജക്ടിലും പണം മുടക്കിയിരുന്നു. ഇതില്‍ സാമ്പത്തിക നഷ്ടം സംഭവിച്ചു. കൂടാതെ ഈ പ്രോജക്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ആയ ചിലരില്‍ നിന്നും നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. ഇതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടമായെത്തി നിക്ഷേപങ്ങള്‍ പിന്‍വലിച്ചു. കമ്പനിയുടെ റിസര്‍വ് ഫണ്ടിലെ തുക പൂര്‍ണ്ണമായും നിക്ഷേപങ്ങള്‍ മടക്കിനല്കുവാന്‍ വിനിയോഗിച്ചു. ഇതോടെ കമ്പനി കൂടുതല്‍ പ്രതിസന്ധിയിലായി.

കഴിഞ്ഞ ഒരുവര്‍ഷമായി കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെയര്‍മാന്‍ എന്ന നിലയില്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കുണ്ടെന്നും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ ഒളിച്ചോടുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെയും കുടുംബത്തിന്റെയും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകള്‍ ജീവനക്കാരുടെ കൈവശം നല്‍കിയിട്ടുണ്ടെന്നും ജോസ് പറഞ്ഞു. നിക്ഷേപങ്ങള്‍ മടക്കിനല്കുവാന്‍ കമ്പനിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ ബാധ്യസ്ഥനാണ്. തനിക്ക് വളരെ വേണ്ടപ്പെട്ട ചിലര്‍ ആവശ്യമായ ഫണ്ട് നല്‍കി കമ്പനിയെ സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം നിക്ഷേപകരോട് പറഞ്ഞിരുന്ന അവധികള്‍ പലതും മാറ്റിപ്പറയുവാന്‍ താന്‍ നിര്‍ബന്ധിതനായത്. നിക്ഷേപകരുടെ ഫോണ്‍ എടുക്കുകയും അവര്‍ക്ക് യഥാസമയം മെസ്സേജുകള്‍ നല്‍കുകയും ഗൂഗിള്‍ മീറ്റ്‌ നടത്തുകയും ചെയ്യുന്നുണ്ട്. ആഗസ്റ്റ്‌ 20 നും വളരെ വിശദമായ മെസ്സേജ് എല്ലാവര്‍ക്കും നല്‍കിയതാണ്. ജീവനക്കാരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തുടര്‍ച്ചയായി ഗൂഗിള്‍ മീറ്റും നടത്താറുണ്ട്‌.

നിക്ഷേപകരില്‍ ചിലര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് നടന്നുവരികയാണ്. പല പോലീസ് സ്റ്റേഷനുകളിലും പരാതി നിലനില്‍ക്കുന്നുണ്ട്. നിയമനടപടിയുമായി മുമ്പോട്ടുപോയി നിക്ഷേപകരെ ബുദ്ധിമുട്ടിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. എത്രയുംവേഗം ഇവരുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കുമെന്നും ജോസ് പറഞ്ഞു. പ്രശ്നപരിഹാരത്തിന് ബഹുഭൂരിപക്ഷം നിക്ഷേപകരും ജീവനക്കാരും അവരുടെ പൂര്‍ണ്ണ പിന്തുണ കമ്പനിക്ക് നല്‍കുമ്പോള്‍ വളരെ ചുരുക്കം ചില നിക്ഷേപകരാണ് മറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഏറെ താമസിക്കാതെതന്നെ നിക്ഷേപകരുടെ പണം മടക്കിനല്‍കുമെന്നും കമ്പനിയുടെ ചെയര്‍മാന്‍ ടി.ടി ജോസ് പറഞ്ഞു.

Latest from Blog

error: Content is protected !!