ഗാസ സിറ്റിയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ പലസ്തീനിൽ മരണസംഖ്യ ഉയരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 62 പേരാണ് ഗാസയിൽ ഇന്നലെ കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിൽ മാത്രം 28 മരണം. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 64,231 ആയി.
ഇതിനിടെ, ഗാസ യുദ്ധത്തിൽ ബ്രിട്ടിഷ് സർക്കാർ ഇസ്രയേലിനു പിന്തുണയേകുകയാണെന്നാരോപിച്ച് ലേബർ പാർട്ടി മുൻ നേതാവ് ജെറിമി കോർബിൻ നേതൃത്വം നൽകുന്ന സംവാദ പരിപാടിക്ക് ലണ്ടനിൽ ഇന്നലെ തുടക്കമായി. ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളിൽ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കാനുള്ള ഗാസ ട്രൈബ്യൂണൽ എന്ന പേരിലാണ് 2 ദിവസത്തെ സംവാദം. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വത്തിക്കാനിലെത്തി ലിയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
