കശ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ദീർഘകാല സമാധാനവും മെച്ചപ്പെട്ട ബന്ധവും സാധ്യമല്ലെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.”ഇന്ത്യയും പാകിസ്താനും അയൽക്കാരാണ്, നമ്മൾ ഒരുമിച്ച് ജീവിക്കാൻ പഠിക്കണം. പക്ഷേ, കശ്മീർ പ്രശ്നം പരിഹരിക്കപ്പെടാതെ ബന്ധം സാധാരണ നിലയിലാക്കാൻ കഴിയില്ല. കശ്മീരികളുടെ രക്തം വെറുതെയാകില്ലെന്ന് ഷെഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
സഹകരണപരമായ അയൽക്കാരൻ എന്ന നിലയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ പോരാട്ട മനോഭാവം സ്വീകരിക്കുകയാണെന്ന് ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചു. “നമ്മൾ സമാധാനത്തോടെ ജീവിക്കണോ അതോ യുദ്ധം തുടരണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
“നമ്മൾ നാല് യുദ്ധങ്ങൾ നടത്തി, കോടിക്കണക്കിന് ഡോളർ ചിലവായി. ആ ഫണ്ടുകൾ പാകിസ്താനിലെ ജനങ്ങളുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി ഉപയോഗിക്കണമായിരുന്നു,” ഷെരീഫ് കൂട്ടിച്ചേർത്തു.
