Donald Trump - ഇന്ത്യയ്ക്ക് 71 -ന്റെ പണി; യുഎസിന്റെ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെ, പണികിട്ടുന്ന കമ്പനികള്‍ - Kerala Times    

Donald Trump – ഇന്ത്യയ്ക്ക് 71 -ന്റെ പണി; യുഎസിന്റെ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെ, പണികിട്ടുന്ന കമ്പനികള്‍

October 14, 2025
trumpmodi updates 124514570 1

Donald Trump> ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19ന് ആയിരുന്നു ഇടിത്തീ പോലെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ എച്ച് 1 ബി വിസ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. പുതിയ എച്ച് 1 ബി വിസകള്‍ക്ക് ഇനി 1,00,000 ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ) നല്‍കേണ്ടതുണ്ട്. ട്രംപിന്റെ എ്ച്ച് 1 ബി വിസ നടപടികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെ ആകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കാരണം കഴിഞ്ഞ വര്‍ഷം യുഎസ് അനുവദിച്ച് എച്ച് 1 ബി വിസകളില്‍ 71 ശതമാനവും ഇന്ത്യയ്ക്കുള്ളതായിരുന്നു. ഇന്ത്യന്‍ ഐടി, ടെക് കമ്പനികളാണ് യുഎസ് എച്ച് 1 ബി വിസയുടെ പ്രധാന ഉപഭോക്താക്കള്‍.

ഇന്ത്യന്‍ യുവജനതയുടെ സ്വപ്‌നം

മികച്ചൊരു യുഎസ് ജോലി സ്വപ്‌നം കാണുന്ന നിരവധി യുവതി- യുവാക്കള്‍ ഇന്ത്യയിലുണ്ട്. ട്രംപിന്റെ പ്രഖ്യാപനം ഇവര്‍ക്കെല്ലാം കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നു. നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയ നടപടി കമ്പനികളെ മാറ്റി ചിന്തിപ്പിക്കുമെന്ന കാര്യത്തില്‍ സംശമില്ല. പല കമ്പനികളും ഇതോടകം പോളിസികളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വിദേശത്തു ജോലിചെയ്യുന്ന ജീവനക്കാരെയെല്ലാം യുഎസിലേയ്ക്ക് തിരിച്ചുവിളിച്ചു തുടങ്ങി. കുടിയേറ്റങ്ങള്‍ തടയാനും, പ്രാദേശിക ജനതയുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് പുതിയ നടപടിയെന്ന് ട്രംപ് ഭരണകൂടം പറയുന്നു.

ബാധിക്കപ്പെടുന്ന ഇന്ത്യന്‍ കമ്പനികള്‍

ട്രംപിന്റെ വിസ നടപടി ഏറ്റവും അധികം ബാധിക്കുക ഇന്ത്യയുടെ ഏറ്റവും മികച്ച 2 ഐടി സ്ഥാപനങ്ങളായ ടിസിഎസിനെയും, ഇന്‍ഫോസിസിനെയും ആയിരിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ 50% നികുതി ചൂട് വിട്ടൊഴിയുന്നതിനു മുമ്പാണ് പുതിയ സമ്മര്‍ദം ഈ കമ്പനികളെ തേടിയെത്തിയിരിക്കുന്നത്. ട്രംപിന്റെ എച്ച് 1 ബി വിസ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ഒരു ആഴ്ചയ്ക്കുള്ളില്‍ ടിസിഎസ് ഓഹരികള്‍ 8.9% ഇടിഞ്ഞു. ഇന്‍ഫോസിസ് ഓഹരികളിലെ നഷ്ടം 6.1% ആയിരുന്നു.

യുഎസ് കമ്പനികള്‍ക്കും പണി

ട്രംപിന്റെ വിസ നീക്കം ഇന്ത്യന്‍ കമ്പനികളെ മാത്രമല്ല ബാധിക്കുന്നത്. 2 പ്രധാന യുഎസ് ടെക് കമ്പനികളായ ആമസോണും, മൈക്രോസോഫ്റ്റും വെല്ലുവിളി നേരിടുന്നുണ്ട്. ഇവരും വലിയ തോതില്‍ എച്ച് 1 ബി വിസയുടെ ഉപഭോക്താക്കള്‍ തന്നെ. ആമസോണ്‍ ഓഹരികള്‍ 4.9% ഉം, മൈക്രോസോഫ്റ്റിന്റെ 1.4% ഉം താഴ്ന്നിരുന്നു. ട്രംപിന്റെ ഈ നീക്കം ഇന്ത്യയെ മാത്രമല്ല, യുഎസ് സ്വപ്‌നം കാണുന്ന മറ്റു രാജ്യങ്ങളിലെ ജനതകള്‍ക്കും വെല്ലുവിളിയാണ്. യുഎസ് തൊഴില്‍ വിപണിയുടെ പുറത്തേയ്ക്കുള്ള എക്‌സ്‌പോഷര്‍ കുറയുന്നുവെന്നു തന്നെ പറയാം.

ഇന്ത്യയ്ക്കുള്ള പണി തന്നെ

ഇന്ത്യന്‍ ഇറക്കുമതിക്ക് 50% നികുതി ഏര്‍പ്പെടുത്തിയ നീക്കത്തില്‍ മോദി സര്‍ക്കാര്‍ കുലുങ്ങാതിരുന്നത് ട്രംപിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായി നേരിട്ടു മുട്ടാന്‍ ട്രംപിന് പരിമിതികളുണ്ട്. ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എച്ച് 1 ബി വിസ നടപടിയെന്നാണ് വിദഗ്ധരുടെ പക്ഷം. ടിസിഎസിലെ എച്ച് 1 ബി വിസ ജീവനക്കാരുടെ ശരാശരി വാര്‍ഷിക ശമ്പളം 78,000 ഡോളര്‍ ആണ്. ഇന്‍ഫോസിസിലേത് 71,000 ഡോളറും. അതേസമയം ആമസോണില്‍ ഇത് 1,43,000 ഡോളറും, മൈക്രോസോഫ്റ്റില്‍ 1,41,000 ഡോളറുമാണ്. അതായത് വിസയുടെ പുതുക്കിയ നിരക്ക് ഇന്ത്യന്‍ കമ്പനികള്‍ക്കാകും കടുത്ത പ്രഹരം തീര്‍ക്കുക.

ഇന്ത്യയ്ക്ക് നേട്ടമാകും, പക്ഷെ സമയമെടുക്കും

ട്രംപിന്റെ വിസ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഹ്രസ്വകാല സമ്മര്‍ദം കടുത്തതാകും. ഇന്ത്യന്‍ ഐടി കമ്പനികള്‍ രാജ്യത്തിനുള്ളില്‍ കൂടുതല്‍ ആളുകളെ നിയമിക്കാന്‍ വിസ നടപടികള്‍ വഴിവയ്ക്കും. ഇത് ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ക്കും ഒരുപരിധി വരെ പരിഹാരമാകും. കമ്പനികള്‍ അവരുടെ ബിസിനസ് മോഡലുകള്‍ ഈ മാറ്റവുമായി പൊരുത്തപ്പെടുത്തുന്നതോടെ ഓഹരികളും തിരിച്ചുകയറുമെന്നാണു വിലയിരുത്തല്‍. നിലവിലെ ഇടിവ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരു നല്ല അവസരമായി മാറാം.

Latest from Blog

error: Content is protected !!