Gold Rate ഇടിഞ്ഞു; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,480 രൂപ, രണ്ട് ദിവസംകൊണ്ട് 4,080 രൂപയുടെ വീഴ്ച, വില ഇനിയും ഇടിയും? - Kerala Times    

Gold Rate ഇടിഞ്ഞു; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,480 രൂപ, രണ്ട് ദിവസംകൊണ്ട് 4,080 രൂപയുടെ വീഴ്ച, വില ഇനിയും ഇടിയും?

October 22, 2025
gold rate down

Gold Rate സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് ഇന്നു വിലയിൽ വമ്പൻ ഇടിവ്. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞ് വില 93,280 രൂപയായി. ഇന്നലെ രാവിലെ വില സർവകാല ഉയരമായ 97,360 രൂപയായിരുന്നു. ഇതോടെ ഇന്നലെ ഉച്ചയ്ക്കും ഇന്നു രാവിലെയുമായി പവന് കുറഞ്ഞത് 4,080 രൂപ. സമീപകാല ചരിത്രത്തിൽ ഇത്രയധികം വിലടിയിവ് ആദ്യമാണ്. 

ഗ്രാം വില ഇന്ന് 310 രൂപ ഇടിഞ്ഞ് 11,660 രൂപയുമെത്തി. ഒരുവിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 260 രൂപ കുറച്ച് 9,640 രൂപയാക്കി. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 180 രൂപ. മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 260 രൂപ കുറച്ച് 9,590 രൂപയാണ്. വെള്ളിക്ക് ഇവർ ഈടാക്കുന്നത് 5 രൂപ കുറച്ച് 175 രൂപയും. 14 കാരറ്റ് സ്വർണത്തിന് വില 7,470 രൂപയും 9 കാരറ്റിന് 4,820 രൂപയുമാണ്.

വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്ക് മുൻകൂർ ബുക്കിങ്ങിനും മറ്റും പ്രയോജനപ്പെടുത്താവുന്ന തലത്തിലേക്കാണ് ഇപ്പോൾ സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞത്. അതേസമയം, സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, 3 മുതൽ 35% വരെയൊക്കെയാകാവുന്ന പണിക്കൂലി എന്നിവയും ബാധകമാണ്.

രാജ്യാന്തര സ്വർണവില 2013ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകർച്ച നേരിട്ടതാണ് കേരളത്തിലും വില കൂപ്പുകുത്താൻ സഹായിച്ചത്. ഔൺസിന് 4,381 ഡോളറായിരുന്ന രാജ്യാന്തരവില ഒറ്റയടിക്ക് താഴ്ന്നിറങ്ങിയത് 4,009.80 ഡോളറിലേക്ക്. ഇപ്പോൾ 4,130 ഡോളറിലേക്ക് അൽപം കയറിയി. ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഗ്രാമിന് 200 രൂപയും പവന് 2,000 രൂപയ്ക്കടുത്തും കൂടി ഇന്ന് കുറയേണ്ടതായിരുന്നു.

എന്തുകൊണ്ടാണ് സ്വർണം വീണത്? കാരണങ്ങൾ നോക്കാം:

  • വില ഔൺസിന് 4,381 ഡോളർ എന്ന റെക്കോർഡിൽ എത്തിനിൽക്കേയാണ്, യുഎസും ചൈനയും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിഞ്ഞതും വ്യാപാരയുദ്ധം വൈകാതെ അവസാനിച്ചേക്കും എന്ന വിലയിരുത്തലുകൾ ഉണ്ടായതും. നിക്ഷേപകർ സമയംകളയാതെ പൊടുന്നനേ ലാഭമെടുപ്പിലേക്ക് കടന്നത് സ്വർണത്തിന് ആഘാതമായി.
  • സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷം, വ്യാപാരയുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലാണ് സ്വർണം ‘സുരക്ഷിത നിക്ഷേപം’ എന്ന ഖ്യാതി നേടി കുതിക്കാറുള്ളത്. ഇത്തരം സാഹചര്യങ്ങൾ മായുന്നു എന്ന വിലയിരുത്തലാണ് ലാഭമെടുപ്പിന് കളമൊരുക്കിയത്.
  • മധ്യേഷ്യയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണയും സ്വർണത്തിന് തിരിച്ചടിയായി.
  • യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് ശക്തിപ്രാപിച്ചു. ഇതോടെ സ്വർണം വാങ്ങുന്നത് ചെലവേറിയതായതും സ്വർണവിലയുടെ വീഴ്ചയ്ക്ക് വഴിയൊരുക്കി.

വെള്ളിയും വീണു: ഗോൾഡ് ഇടിഎഫുകൾക്ക് പുറമേ സിൽവർ ഇടിഎഫിലേക്കും ലാഭമെടുപ്പ് സമ്മർദം ആഞ്ഞടിച്ചു. രാജ്യാന്തര വെള്ളിവില ഔൺസിന് 54 ഡോളർ നിലവാരത്തിൽ നിന്ന് 48 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തിൽ‌ ഇന്നു വെള്ളിവിലയും ഇടിയും.

ഇനിയും വില ഇടിയുമോ?

സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികൾ തമ്മിലെ പിണക്കം മാറുന്നത്, ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ഉണർവാകും. ഇത്, സ്വർണത്തിന് തിരിച്ചടിയാണ്.

എന്നാൽ, ഇരുവരും തമ്മിലെ ചർച്ചയിൽ സമവായമായില്ലെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയും. സ്വർണം തിരിച്ചുകയറും. വ്യാപാരക്കരാർ യാഥാർഥ്യമായില്ലെങ്കിൽ ചൈനയ്ക്കുമേൽ‌ നവംബർ ഒന്നുമുതൽ അധികമായി 155% ഇറക്കുമതി തീരുവ ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. 

  • യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത യോഗത്തിലും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറയ്ക്കാനാണ് സാധ്യത. പലിശനിരക്ക് കുറയുന്നത് ഡോളറിന് തിരിച്ചടിയും സ്വർണത്തിന് നേട്ടവുമാകും.
  • വെള്ളിക്ക് ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വ്യാവസായിക മേഖലയിൽ നിന്ന് വൻ ഡിമാൻഡ് ഉണ്ടെന്നത് അനുകൂലഘടകമാണ്. സോളർ എനർജി, ഇലക്ട്രിക് വാഹനം, എഐ, നാണയ നിർമാണം തുടങ്ങിയ മേഖലകളിൽ വെള്ളിക്ക് വൻ ആവശ്യകതയുണ്ട്.

Latest from Blog

error: Content is protected !!