തിരുവനന്തപുരം> വൈദ്യുതിനിരക്ക് കൂട്ടാൻ പുതിയ തന്ത്രം. ഇതിന് വഴിയൊരുക്കുന്ന തരത്തിൽ, ഇന്ധന സർചാർജ് യൂണിറ്റിനു പരമാവധി 10 പൈസ എന്ന പരിധി സംസ്ഥാന സർക്കാർ ഒഴിവാക്കി. ഓരോ സമയത്തും പുറത്തുനിന്നു കെഎസ്ഇബി അധികമായി വാങ്ങുന്ന വൈദ്യുതിക്കു ചെലവാകുന്ന തുക എത്രയായാലും അതനുസരിച്ചു പരിധിയില്ലാതെ അധികനിരക്ക് (സർചാർജ്) ചുമത്താൻ അവസരമൊരുക്കുന്നതാണ് പുതിയ ഉത്തരവ്.
ഉപയോക്താക്കൾക്ക് അമിത ഭാരമുണ്ടാകാതിരിക്കാനാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നേരത്തേ സർചാർജിനു പരിധി നിശ്ചയിച്ചത്. കെഎസ്ഇബി ആവശ്യപ്പെടുന്ന തുക കൂടുതലാണെങ്കിൽ പല മാസങ്ങളിലായി ഇതു തിരിച്ചുപിടിക്കാൻ അനുവദിച്ചിരുന്നു. 10 പൈസയെന്ന പരിധി ഇല്ലാതാകുന്നതോടെ, കെഎസ്ഇബി ആവശ്യപ്പെടുന്ന സർചാർജ് എത്ര കൂടുതലാണെങ്കിലും റഗുലേറ്ററി കമ്മിഷനു ബോധ്യപ്പെട്ടാൽ അതതു മാസത്തെ വൈദ്യുതി ബില്ലിൽ ഈടാക്കാൻ അനുവദിക്കേണ്ടിവരും.
മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ അര ശതമാനം കൂടി കടമെടുപ്പുപരിധി കൂട്ടാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥ പാലിക്കാനാണ് ഇന്ധന സർചാർജിലെ ഉയർന്ന പരിധി നീക്കിയത്. ഇതുസംബന്ധിച്ച് സർക്കാർ നേരത്തേ റഗുലേറ്ററി കമ്മിഷനു കത്തു നൽകിയെങ്കിലും നയപരമായ തീരുമാനമായതിനാൽ ഉത്തരവിറക്കണമെന്നു നിർദേശിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ നയപരമായ ഈ ഉത്തരവ് നിലനിൽക്കുമോയെന്നും സംശയമുണ്ട്.
