മുംബൈ> ഡിജിറ്റൽ ബാങ്കിങ്ങുമായി ബന്ധപ്പെട്ട് അന്തിമ മാർഗനിർദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്. ജൂലായിൽ അവതരിപ്പിച്ച കരടിൽ പൊതു അഭിപ്രായം സ്വീകരിച്ച് അതുകൂടി ഉൾപ്പെടുത്തിയാണ് അന്തിമ ചട്ടങ്ങൾക്കു രൂപംനൽകിയിട്ടുള്ളത്.
ഇതനുസരിച്ച് ബാങ്ക് സേവനങ്ങൾക്കായി ഡിജിറ്റൽ ബാങ്കിങ് നിർബന്ധമാക്കാൻ കഴിയില്ലെന്ന് ആർബിഐ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനു മുൻപായി ബാങ്കുകൾ അവരുടെ അനുമതി വാങ്ങിയിരിക്കണം. ഡെബിറ്റ് കാർഡ് പോലുള്ള സേവനങ്ങൾ ലഭിക്കുന്നതിന് ഡിജിറ്റൽ ബാങ്കിങ് ചാനൽ ഉപയോഗിക്കണമെന്നത് മാനദണ്ഡമാക്കാനാവില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. വെബ്സൈറ്റ്, മൊബൈൽ ഫോൺ അല്ലെങ്കിൽ ഇലക്‌ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴിയുള്ള ഇടപാടുകളാണ് ഡിജിറ്റൽ ബാങ്കിങ് എന്നതുകൊണ്ട് അർഥമാക്കുന്നത്.
ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ സൂക്ഷിക്കുന്നതിനും ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിൽ അറിയിക്കുന്നതിനും അക്കൗണ്ട് തുറക്കുമ്പോൾ കെവൈസി ആവശ്യങ്ങൾക്കായി മൊബൈൽ നമ്പർ ഉപയോഗിക്കുന്നതിനും തടസ്സമില്ല. റിസ്ക് വിലയിരുത്തി ഇടപാടുകൾ നിരീക്ഷിക്കുന്നതിനും സുരക്ഷാ മുൻകരുതലുകൾക്കും ബാങ്കുകൾ നടപടി സ്വീകരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ ഇടപാടുരീതികൾ വിലയിരുത്തി അസാധാരണ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താക്കളുടെ സ്ഥിരീകരണത്തോടെ മാത്രമേ അതുപൂർത്തിയാക്കാവൂ. ഇതിനുള്ള സംവിധാനം കൊണ്ടുവരണം. ബാങ്കുകളുടെ പ്രമോട്ടർ ഗ്രൂപ്പിന്റെയോ ഉപകമ്പനികളുടെയോ സംയുക്ത തേർഡ് പാർട്ടി ഉത്പന്നങ്ങളും സേവനങ്ങളും ഡിജിറ്റൽ ബാങ്കിങ് ചാനലിൽ ആർബിഐ അനുമതികൂടാതെ പ്രദർശിപ്പിക്കാൻ പാടില്ലെന്നും പുതിയ നിർദേശങ്ങളിൽ ആർബിഐ വ്യക്തമാക്കുന്നു.
