ട്രംപിന്റെ പണക്കൊതിയും യുദ്ധങ്ങളും! ആളുകള്‍ മരിച്ചുവീഴുമ്പോള്‍ പോക്കറ്റ് വീര്‍പ്പിച്ച് യുഎസ് കമ്പനികള്‍; ഒഴുകുന്നത് ശതകോടികള്‍ - Kerala Times    

ട്രംപിന്റെ പണക്കൊതിയും യുദ്ധങ്ങളും! ആളുകള്‍ മരിച്ചുവീഴുമ്പോള്‍ പോക്കറ്റ് വീര്‍പ്പിച്ച് യുഎസ് കമ്പനികള്‍; ഒഴുകുന്നത് ശതകോടികള്‍

December 2, 2025
us weapon industry growth

Weapon Dealers> ലോക സമാധാനത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസ് നല്‍കണമെന്നായിരുന്നു ഇക്കൊല്ലം ഉയര്‍ന്ന ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്ന്. ഗസ യുദ്ധത്തിന് ഒരു തീര്‍പ്പുകല്‍പ്പിച്ച ട്രംപ് നിലവില്‍ റഷ്യയ്ക്കും, യുക്രൈനിനും ഇടയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇന്ത്യ- പാകിസ്താന്‍ ഉടക്കിന് പരിഹാരം കണ്ടതും താന്‍ ആണെന്നാണ് ട്രംപിന്റെ പക്ഷം. അതേസമയം ഇതേ ട്രംപ് തന്നെയാണ് വെനസ്വേലയില്‍ പുതിയ യുദ്ധമുഖം തുറക്കുന്നത്.

വെനസ്വേല യുദ്ധത്തിലേയ്‌ക്കോ?

വെസസ്വേലയുടെ എയര്‍ റൂട്ട് ക്ലോസ് ചെയ്ത കാര്യം കഴിഞ്ഞ ദിവസം ഡൊണള്‍ഡ് ട്രംപാണ് പ്രഖ്യാപിച്ചത്. സാധാരണഗതിയില്‍ ഒരു രാജ്യത്തിന്റെ വ്യോമപാതയില്‍ തീരുമാനമെടുക്കുന്നത് ആ രാജ്യത്തെ സര്‍ക്കാരാണ്. വെനസ്വേലയ്‌ക്കെതിരേ ട്രംപ് നടപടികള്‍ കടുപ്പിക്കുന്നത് ഒരു യുദ്ധമുഖമായി മാറിയേക്കാം. അതേസമയം ട്രംപിന്റെ ഈ നീക്കത്തെ പണമുണ്ടാക്കാനുള്ള കോര്‍പ്പറേറ്റുകളുടെ ബുദ്ധിയായി പലരും വിശേഷിപ്പിക്കുന്നു. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ പണക്കൊതി. ആളുകള്‍ മരിച്ചുവീഴുമ്പോള്‍ ട്രംപിന്റെ യുഎസിലെ വമ്പന്‍ ആയുധ നിര്‍മ്മാതാക്കള്‍ പണം വാരുകയാണ്.

ഞെട്ടിക്കുന്ന കണക്കുകള്‍

ലോകത്തിലെ ഏറ്റവും വലിയ 100 ആയുധ ഉല്‍പ്പാദക കമ്പനികള്‍ ഏറെ സമ്പന്നരായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയുധങ്ങളുടെയും, സൈനിക ഉപകരണങ്ങളുടെയും വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 5.9 ശതമാനം വര്‍ധിച്ചെന്ന് സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് യുദ്ധങ്ങള്‍ സജീവമായി നിര്‍ത്തേണ്ടത് ഇവരുടെ ആവശ്യമാണ്. യുക്രൈന്‍, ഗസ യുദ്ധങ്ങളും, മറ്റു ആഗോള, പ്രാദേശിക ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് കമ്പനികളെ സമ്പന്നരാക്കിയത്.

പണം വാരുന്നത് യുഎസ് കമ്പനികള്‍

റിപ്പോര്‍ട്ട് പ്രകാരം യുദ്ധങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നത് യുഎസ് കമ്പനികളാണ്. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ നേട്ട പട്ടികയിലെ ആദ്യ 5 പേരില്‍ ല്‍ ഉം യുഎസില്‍ നിന്നുള്ളവര്‍ തന്നെ. അതായത് യുദ്ധമുഖം സജീവമായി നിലനിര്‍ത്തേണ്ടത് യുഎസിന്റെ കൂടി ആവശ്യമാണ്. 2024 ല്‍ ലോകത്തെ ഏറ്റവും വലിയ 100 ആയുധ ഉല്‍പ്പാദക കമ്പനികളുടെ വില്‍പ്പന വരുമാനം 5.9 ശതമാനം വര്‍ധിച്ച് 679 ബില്യണ്‍ യുഎസ് ഡോളറായി. 2018 ന് ശേഷം ആദ്യമായി അഞ്ച് വലിയ ആയുധ കമ്പനികളുടെ വരുമാനം കുതിച്ചു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പ് (യുഎസ്), ആര്‍ടിഎക്‌സ് (യുഎസ്), നോര്‍ത്ത്റോപ്പ് ഗ്രുമ്മന്‍ കോര്‍പ്പ് (യുഎസ്), ബിഎഇ സിസ്റ്റംസ് (യുകെ), ജനറല്‍ ഡൈനാമിക്‌സ് കോര്‍പ്പ് (യുഎസ്) എന്നിവയാണ് പട്ടികയിലെ മികച്ച അഞ്ച് കമ്പനികള്‍.



ഇന്ത്യന്‍ കമ്പനികള്‍

പാകിസ്താനുമായുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ യുദ്ധസമാന നീക്കങ്ങള്‍ക്കു ശേഷം ആഗോളതലത്തില്‍ ഇന്ത്യയുടെ ഒരു പ്രതിരോധ ശക്തിയായി ഉയര്‍ന്നു കഴിഞ്ഞു. അടുത്തിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോള ഡിഫന്‍സ് റാങ്കിങ്ങില്‍ യുഎസ്, ചൈന എന്നിവര്‍ക്കു പിന്നില്‍ 3-ാം സ്ഥാനം നേടാന്‍ ഇന്ത്യയ്ക്കായി. വളര്‍ന്നുവരുന്ന പ്രതിരോധ വമ്പന്‍ ആയാണ് ഇന്ത്യയെ പലരും നോക്കിക്കാണുന്നത്. ഇത്തവണ ബജറ്റില്‍ ഇന്ത്യ പ്രതിരോധത്തിനായി വലിയ നീക്കിയിരിപ്പ് നടത്തുമെന്നും കരതുന്നു.

സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പട്ടികയിലുള്ള മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ മൊത്തം വരുമാനം 8.2 ശതമാനം വര്‍ധിച്ച് 7.5 ബില്യണ്‍ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. പക്ഷെ ഇതിനു കാരണം ഉയര്‍ന്ന ആഭന്തര ആവശ്യകതയാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (44-ാം സ്ഥാനം), ഭാരത് ഇലക്ട്രോണിക്‌സ് (58-ാം സ്ഥാനം), മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് (91-ാം സ്ഥാനം) എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ കമ്പനികള്‍.



ലിസ്റ്റില്‍ മൂന്ന് ഇസ്രായേലി കമ്പനികള്‍

ഈ ലിസ്റ്റില്‍ മികച്ച 100 ആയുധ കമ്പനികളില്‍ ഒമ്പത് എണ്ണം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളതാണെന്നു കൂടി നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ഇവരുടെ മൊത്തം വരുമാനം 31 ബില്യണ്‍ യുഎസ് ഡോളറാണ്. മേഖലയുടെ ആയുധ വരുമാനം 14 ശതമാനം വര്‍ധിച്ചു. ഇതേ റാങ്കിംഗില്‍ 3 എണ്ണം ഇസ്രായേലി കമ്പനികളാണ്. ഇവരുടെ സംയോജിത ആയുധ വരുമാനം 16 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇതിനു കാരണവും യുദ്ധം തന്നെ. വരുമാനം കുത്തനെ വര്‍ധിച്ച ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്ന സ്ഥാപനവും ഇത്തവണ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതും ഒരു യുഎസ് കമ്പനി തന്നെ.







 

Latest from Blog

error: Content is protected !!