സ്വര്‍ണം വാങ്ങുന്നവര്‍ പാന്‍കാര്‍ഡ് കാണിക്കണം;  വിദേശത്ത് നിന്ന് വരുന്നവരും പെടും; പുതിയ പരിധി അറിയാം - Kerala Times    

സ്വര്‍ണം വാങ്ങുന്നവര്‍ പാന്‍കാര്‍ഡ് കാണിക്കണം;  വിദേശത്ത് നിന്ന് വരുന്നവരും പെടും; പുതിയ പരിധി അറിയാം

January 24, 2026
IMG 20260124 125316

സ്വര്‍ണവില കുതിച്ചുയര്‍ന്ന് പവന് ഒരു ലക്ഷം രൂപ കടന്നു. ഇനിയും വില ഉയരുകയാണ്. 113160 രൂപയാണ് ഏറ്റവും പുതിയ നിരക്ക്. 1.15 ലക്ഷം കടന്ന ശേഷം തിരിച്ചിറങ്ങിയാണ് ഈ വിലയില്‍ എത്തിയത്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 14145 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണം വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും പാന്‍കാര്‍ഡ് വേണം എന്നതാണ് നിബന്ധന.

പണം കൊടുത്ത് സ്വര്‍ണം വാങ്ങുകയാണ് സാധാരണ നാട്ടിന്‍പുറങ്ങളിലെ രീതി. എന്നാല്‍ പണം ഉപയോഗിച്ച് വാങ്ങുന്നതിന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധി കഴിഞ്ഞുള്ള സ്വര്‍ണ ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് കാണിക്കണം. നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ നിബന്ധന വച്ചത്. എന്നാല്‍ ഈ നിബന്ധന നിലവില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഗ്രാമിന് 2500 രൂപയും പവന് 20000 രൂപയുമുള്ള വേളയിലാണ് പാന്‍കാര്‍ഡ് പരിധി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത്. രണ്ട് ലക്ഷം രൂപ വരെയുള്ള സ്വര്‍ണം വാങ്ങലുകള്‍ക്ക് തടസമുണ്ടാകില്ല. അതിനപ്പുറം സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. തീരുമാനം വരുന്ന കാലയളവില്‍ 80 ഗ്രാം സ്വര്‍ണം വരെ ക്യാഷ് പര്‍ച്ചേസ് പരിധിയുണ്ടായിരുന്നു.

ഇന്ന് രണ്ട് ലക്ഷം രൂപയ്ക്ക് 12 ഗ്രാം സ്വര്‍ണമാണ് ലഭിക്കുക. ഇതാണ് വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങുന്നവരെ വെട്ടിലാക്കുന്നത്. ഈ വേളയില്‍ പരിധി ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ക്യാഷ് പര്‍ച്ചേസ് പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തണം എന്നാണ് ആവശ്യമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.പണത്തിന്റെ പരിധി രണ്ട് ലക്ഷം രൂപയാക്കി നിലനിര്‍ത്തിയാല്‍ വിപണിയില്‍ പണമൊഴുക്ക് തടയും. ഇത് വിപണിക്ക് തിരിച്ചടിയാണ് എന്ന് അബ്ദുല്‍ നാസര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് പാന്‍കാര്‍ഡ് പരിധി ഉയര്‍ത്തണം എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിനും പരിധി

വിദേശത്ത് നിന്ന് സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നിശ്ചയിച്ച പണത്തിന്റെ പരിധിയും മറ്റൊരു വെല്ലുവിളിയാണ്. 50000 രൂപയാണ് പുരുഷന്മാര്‍ക്കുള്ള പരിധി. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയും. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തീരുമാനമാണ്. അന്ന് ഈ തുകയ്ക്ക് വലിയ അളവില്‍ സ്വര്‍ണം ലഭിക്കുമായിരുന്നു. ഇന്ന് മൂന്ന് ഗ്രാം മാത്രമാണ് ലഭിക്കുക. കാലത്തിന് അനുസൃതമായി മൂല്യത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേന്ദ്ര ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നാണ് സ്വര്‍ണ വിപണി ഉറ്റുനോക്കുന്നത്. സ്വര്‍ണവില കുത്തനെ ഉയര്‍ന്ന ഘട്ടത്തില്‍ നികുതികള്‍ പരിഷ്‌കരിക്കുമോ എന്നതും നിര്‍ണായകമാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 6 ശതമാനമാണ്. ജിഎസ്ടി മൂന്ന് ശതമാനവും. ജിഎസ്ടി ഒരു ശതമാനമാക്കി വിപണിക്ക് ഉണര്‍വ് നല്‍കണം എന്നാണ് വ്യാപാരികളുടെ ആവശ്യം.

Latest from Blog

error: Content is protected !!