രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പീഡന കേസിന് 30 വയസ് ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രൊഫ. പി.ജെ കുര്യന്‍ വാര്‍ത്തയില്‍ ഇടം പിടിച്ചതോടെ ദേശീയശ്രദ്ധ ആകര്‍ഷിച്ച കേസ് - Kerala Times    

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പീഡന കേസിന് 30 വയസ് ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രൊഫ. പി.ജെ കുര്യന്‍ വാര്‍ത്തയില്‍ ഇടം പിടിച്ചതോടെ ദേശീയശ്രദ്ധ ആകര്‍ഷിച്ച കേസ്

January 26, 2026

ഇടുക്കി> കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസിന് 30 വയസ്. 1996 ജനുവരി 16 നായിരുന്നു കേരളത്തെ നടുക്കിയ പീഡനം അരങ്ങേറിയത്. മൂന്നു പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്ക് ശരിയായ നീതി ലഭിച്ചില്ല എന്നതാണ് സത്യം. കേസില്‍ ഒന്നാം പ്രതിയായ ധര്‍മ്മരാജന്‍ ശിക്ഷിക്കപ്പെട്ടപ്പോഴും പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ഇപ്പോഴും ശോഭിക്കുന്ന പല പ്രമുഖരും രക്ഷപെടുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്ന് കേന്ദ്ര മന്ത്രിയുമായിരുന്ന പ്രൊഫ. പി.ജെ കുര്യന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചതോടെയാണ് സൂര്യനെല്ലി കേസ് ദേശീയ രാഷ്ട്രീയത്തിലും വന്‍ ചര്‍ച്ചയായത്.

1996 ല്‍ മുണ്ടക്കയത്ത്‌ നടന്ന സംഭവങ്ങളിലാണ് കേസിന്റെ തുടക്കം. ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിയായ ഒന്‍പതാം ക്ലാസുകാരി പെണ്‍കുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ട് പോവുകയും തുടര്‍ന്നുള്ള നാല്പത് ദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നതായിരുന്നു കേസ്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണവും പിന്നീടുണ്ടായ കോടതി വിധികളും രാഷ്ട്രീയ കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍വെച്ച് നടന്ന പീഡനത്തില്‍ നാല്പത്തിരണ്ടോളം പ്രതികളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ചിലര്‍ സമൂഹത്തില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിരുന്നവരായിരുന്നു. പീരുമേട് സെഷന്‍സ് കോടതിയില്‍ നടന്ന കേസിന്റെ  വിചാരണ പിന്നീട് പ്രത്യേക കോടതിയിലേക്ക് മാറ്റി. 2005ല്‍ ഹൈക്കോടതിയില്‍ എത്തിയ കേസ് റദ്ദ് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഇരയാക്കപ്പെട്ട പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഈ കേസ് സുപ്രീം കോടതിയും പരിഗണിച്ചില്ല.

ഈ കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ആളായിരുന്നു അന്ന് കേന്ദ്ര മന്ത്രിയായിരുന്ന പ്രൊഫ.പി.ജെ കുര്യന്‍. കേസ് അന്വേഷണത്തിന്റെ സമയത്ത് പി.ജെ കുര്യന്റെ പേര് പെണ്‍കുട്ടി പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് പി.ജെ കുര്യനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുവാനോ ഇദ്ദേഹത്തിനെതിരെ കേസ് എടുക്കുവാനോ തയ്യാറായില്ല. തുടര്‍ന്ന് പി.ജെ കുര്യനെ കേസില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രെറ്റ് കോടതിയില്‍ പെണ്‍കുട്ടി സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഇതിനെത്തുടര്‍ന്ന് കേസില്‍ ഹാജരാകുവാന്‍ പി.ജെ. കുര്യനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പി.ജെ.കുര്യന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി അപ്പീല്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് പി.ജെ. കുര്യന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച  സുപ്രീംകോടതി, പീരുമേട് കോടതിയുടെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യന് അനുകൂലമായി മൊഴിമാറ്റാന്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നും സമ്മര്‍ദമുണ്ടായതായി പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു എങ്കിലും എതിരാളികളുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ മൂലം പെണ്‍കുട്ടിയുടെ വാക്കുകള്‍ ജലരേഖയായി മാറി. രക്ഷിക്കണം എന്ന് അപേക്ഷിച്ചിട്ടും കുര്യന്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. പി.ജെ കുര്യന് എതിരെ പെണ്‍കുട്ടിയുടെ മാതാവ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കുകയുണ്ടായില്ല എന്നാണ് വിവരം.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പി.ജെ. കുര്യന്‍ രക്ഷപെട്ടെന്നാണ് ഇവരുടെ വിശ്വാസം. പീഡനം നടന്ന ദിവസം കുര്യന്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നതായി കുഞ്ഞൂട്ടി എന്നൊരു തൊഴിലാളി വെളുപ്പെടുത്തിയിരുന്നു. പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ച പെണ്‍കുട്ടിക്കെതിരെ അഴിമതി കേസ് കെട്ടിച്ചമച്ചു എന്നും പി.ജെ കുര്യന് എതിരെ ആരോപണമുണ്ട്. പി.ജെ കുര്യന്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണനയ്ക്ക് എടുക്കുന്നതിന് മുമ്പായിട്ടായിരുന്നു ഇത്. പരാതിക്കാരെ നിശബ്ദരാക്കുവാന്‍ വേണ്ടിയായിരുന്നു ഈ അഴിമതി കേസ് എന്നും സംസാരമുണ്ട്. കേരളത്തില്‍ പീഡനകേസുകള്‍ അനുദിനം ഉയരുമ്പോള്‍ മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ട സൂര്യനെല്ലി പീഡനകേസിലെ ഇരക്ക് നീതി ലഭിച്ചുവോ എന്ന ചോദ്യത്തിന് പ്രസക്തിയേറുകയാണ്.

Latest from Blog

error: Content is protected !!