കോട്ടയം > ലക്ഷ്യം വിജയം മാത്രം, ഏറ്റുമാനൂർ സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ്. പകരം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകിയത് പൂഞ്ഞാർ. ജോസഫ് ഗ്രൂപ്പ് പരാജയപ്പെട്ടതും എന്നാൽ കോൺഗ്രസിന് വിജയസാധ്യത ഉണ്ടെന്ന് അവർ കരുതുന്നതുമായ നാലോളം സീറ്റുകൾ ജോസഫ് ഗ്രൂപ്പിൽ നിന്ന് തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. തുടക്കമെന്നോണമാണ് ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തിരിക്കുന്നത്. പകരം പൂഞ്ഞാർ നല്‍കി കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി സാബു പ്ലാത്തോട്ടം മത്സരിച്ചേക്കും. കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി മെമ്പർ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി, 10 വർഷമായി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്, മുൻ തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുൻ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മുൻ തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിരുന്ന ആളാണ് സാബു പ്ലാത്തോട്ടം. അനുജൻ സജി പ്ലാത്തോട്ടം നിലവിൽ തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആണ്.
വി.എൻ വാസവനെതിരായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക നാട്ടകം സുരേഷ് ആയിരിക്കും. ബിജെപി സ്ഥാനാർത്ഥിയായി മിനർവ മോഹനാവും രംഗത്തുണ്ടാവുക. പിസി ജോർജ് മത്സര രംഗത്ത് ഉണ്ടാവാൻ സാധ്യത കുറവാണ്. പാലായിൽ ഷോൺ ജോർജ് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഒരു കുടുംബത്തിൽ നിന്നും അടുത്തടുത്തുള്ള നിയോജക മണ്ഡലത്തിൽ രണ്ടുപേർ മത്സരിക്കേണ്ട എന്നുള്ള തീരുമാനമാണ് ഇതിന് പിന്നിൽ എന്നറിയുന്നു. കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ എല്ലാം ഇത്തവണ ജോസഫ് ഗ്രൂപ്പിന് ലഭിക്കില്ല. തനിയെ വിജയമുറപ്പിക്കുവാന്‍ തക്കവിധമുള്ള അടിത്തറ ഒരിടത്തുമില്ല എന്നതിനാല്‍ കോണ്‍ഗ്രസിനോട് ഇണങ്ങി പോകുവാനായിരിക്കും ജോസഫ് ഗ്രൂപ്പിന്റെ നീക്കം.