ന്യൂഡൽഹി> ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടകീയ പ്രഖ്യാപനത്തിൽ ഇന്ന് പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. യുഎസ് ഉൽപന്നങ്ങൾക്കു തീരുവ പൂജ്യമാക്കുമെന്ന പ്രഖ്യാപനം വൻകോളിളക്കം സൃഷ്ടിക്കാനിടയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള സംഭവങ്ങളിലെപ്പോലെ ഇക്കുറിയും കേന്ദ്രസർക്കാരിന്റെ നടപടിയെക്കുറിച്ച് വാഷിങ്ടനിൽ നിന്നാണ് ഇന്ത്യയ്ക്ക് അറിയേണ്ടി വന്നതെന്നാണ് വിഷയത്തിൽ കോൺഗ്രസിന്റെ ആദ്യ പ്രതികരണം.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ–യുഎസും വ്യാപാരക്കരാറിനു ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ യുഎസ് ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ എടുത്തുമാറ്റാനും ധാരണയായി. പകരം റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ സമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ. തീരുവ കുറച്ചതിനു സമൂഹമാധ്യമ പോസ്റ്റിൽ നരേന്ദ്ര മോദി ട്രംപിന് നന്ദി പറഞ്ഞു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇതിനു പിന്നാലെ വ്യാപാരകരാറിൽ ധാരണയായെന്ന് സ്ഥിരീകരിച്ചു.
‘‘പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും അദ്ദേഹത്തോടുള്ള ബഹുമാനവും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച്, ഉടൻ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് ഞങ്ങൾ സമ്മതിച്ചു, അതിലൂടെ യുഎസ് കുറഞ്ഞ താരിഫ് ഈടാക്കും, അത് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കും’’ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറയുന്നു. റഷ്യൻ എണ്ണ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.
കരാർ ഒറ്റനോട്ടത്തിൽ
- ഇന്ത്യയ്ക്കുമേലുള്ള പകരം തീരുവ 18% ആയി കുറച്ചു
- യുഎസ് ഉൽപന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ 0% ആയി കുറയ്ക്കുമെന്ന് ട്രംപ്.
- ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്നും ട്രംപ്.
- യുഎസ് ഊർജം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യ 500 ബില്യൻ ഡോളർ മൂല്യമുള്ള യുഎസ് ഉൽപന്നങ്ങൾ വാങ്ങും.
- പുതിയ തീരുവ നിരക്ക് ഉടനടി പ്രാബല്യത്തിൽ വരും
