രാഹുൽ മാങ്കൂട്ടത്തിലിനെതിരാ ആദ്യത്തെ കേസിൽ ഹൈക്കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങൾക്കെതിരെ കോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. എന്നാൽ കേരള മാധ്യമങ്ങൾ അത് കണ്ട ഭാവം നടിച്ചിട്ടില്ല. മറിച്ച് ജാമ്യവ്യവസ്ഥകൾ മാത്രമാണ് പല മാധ്യമങ്ങളും ചർച്ചയാക്കുന്നത്. ഇതിനെതിരെ രാഹുലിൻ്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാൻ രംഗത്തെത്തി. തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മാധ്യമങ്ങളെ കടന്നാക്രമിച്ചത്.
ഫെനി നൈനാൻ്റെ പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്
പരാതികൾ വാർത്തയാക്കുകയും അറസ്റ്റും ജയിലും പ്രമേയമാക്കി അന്തിച്ചർച്ചകൾ നടത്തുകയും ചെയ്തിരുന്ന മാധ്യമങ്ങൾ ഇന്ന് നിശ്ശബ്ദമാണ്. അവർ ഇന്ന് ചർച്ചയാക്കുന്നത് ജാമ്യവ്യവസ്ഥകളാണ്.. അത് കർശനമാണ് എന്നാണ്.
എന്നാല് ഇതിലും കർശന നടപടികളാണ് അയാൾ സമരം നടത്തി ജയിലിലായിട്ട് ജാമ്യം കിട്ടിയപ്പോൾ ഉണ്ടായിരുന്നത്.. ഏത് കേസിലും ജാമ്യത്തിലാകുമ്പോൾ ഇത്തരം വ്യവസ്ഥകൾ ഉണ്ടാകാറുണ്ടെന്ന് മറന്ന് ആണോ മാധ്യമങ്ങൾ ഓരോന്ന് പുലമ്പുന്നത്..
കോടതിയിൽ പരാതിക്കാരി കൊടുത്ത , മാധ്യമങ്ങൾ സെൻസേഷണലായ .കാര്യങ്ങളൊക്കെ ഇന്ന് കോടതിയിൽ പൊളിഞ്ഞുവീണത് ആരുമെന്തേ വാർത്തയാക്കാത്തത് ? ബലാത്സംഗവും , മുറിവേൽപ്പിക്കലും ഒന്നും കോടതിയിൽ നിന്നില്ല.. ഗർഭച്ഛിദ്രം നടന്നിട്ടുണ്ടെങ്കിൽ പരാതിക്കാരിയുടെ സമ്മതത്തോടെ ആണെന്ന് കോടതി പറഞ്ഞു.
നല്ല പോലെ ബന്ധത്തിൽ ഇരുന്നിട്ട് പിന്നീട് ആ ബന്ധം തകരുമ്പോൾ കൊടുക്കുന്ന ബലാത്സംഗ പരാതി നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞത് ചർച്ചയ്ക്ക് വയ്ക്കേണ്ടേ ?
പരസ്പര ഇഷ്ടത്തോടെയുള്ള ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതി കൊടുക്കുന്നത് ഇപ്പോഴത്തെ ട്രെൻഡ് ആണെന്ന് സുപ്രീംകോടതി പറഞ്ഞത് ഹൈക്കോടതി ജാമ്യ ഉത്തരവിൽ ഉൾപ്പെടുത്തിയത് ചർച്ചയ്ക്ക് വയ്ക്കേണ്ടേ ?
ഇത്തരം പരാതികളെ സുപ്രീം കോടതി അപലിപിച്ചിട്ടുണ്ട് എന്ന് ഹൈക്കോടതി ഗൗരവത്തോടെ പറഞ്ഞത് ചർച്ചയ്ക്ക് വയ്ക്കണ്ടേ ?
കിളിക്കുഞ്ഞിൻ്റെ കരച്ചിൽ പോലെ എന്നൊക്കെ നാടക ഡയലോഗ് അടിച്ച ചാനൽ അവതാരകർ ഇന്ന് നിശബ്ദരാണ് .
നിങ്ങളൊക്കെ എത്ര മറച്ച് വയ്ക്കാൻ നോക്കിയാലും സത്യമൊക്കെ പുറത്ത് വരും. . അന്ന് സത്യങ്ങൾ അറിയുമ്പോൾ പലരുടെയും മുഖമൂടികൾ അഴിഞ്ഞ് വീഴും
