'ജീവനൊടുക്കാന്‍ കാരണം സുഹൈല്‍'; സ്വകാര്യ സ്‌കൂളിലെ സഹപ്രവര്‍ത്തകയുടെ ആത്മഹത്യാ കുറിപ്പ് ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി അറസ്റ്റില്‍ - Kerala Times    

‘ജീവനൊടുക്കാന്‍ കാരണം സുഹൈല്‍’; സ്വകാര്യ സ്‌കൂളിലെ സഹപ്രവര്‍ത്തകയുടെ ആത്മഹത്യാ കുറിപ്പ് ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി അറസ്റ്റില്‍

February 18, 2026

അടൂർ > സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍. ഏഴാം മൈലിലെ സ്വകാര്യ സിബിഎസ്ഇ സ്‌കൂള്‍ ജീവനക്കാരിയായ ശൂരനാട് സ്വദേശിനയുടെ മരണവുമായി ബന്ധപ്പെട്ട് പോരുവഴി മയ്യത്തുംകര അതിര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരിയെ (33) ഇന്ന് പുലര്‍ച്ചെ മൂന്നിന് വീട്ടില്‍ നിന്നും ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി എഴുതിയെന്ന് കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരേ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു.

14 ന് പുലര്‍ച്ചെയാണ് പാണ്ടിമലപ്പുറം പറമലയിലുള്ള വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്ത് മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. തലേന്ന് രാത്രി ഭര്‍ത്താവും യുവതുമായി വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതോടെ ബന്ധുക്കളും നാട്ടുകാരും ഭര്‍ത്താവിനെതിരേ തിരിഞ്ഞു. വഴക്കുണ്ടായ ശേഷം യുവതിയുടെ ഫോണും എടുത്ത് ഭര്‍ത്താവ് ആംബുലന്‍സുമായി പമ്പയ്ക്ക് ഓട്ടം പോയിരുന്നു. സംഭവ ദിവസം ഇന്‍ക്വസ്റ്റ് തയാറാക്കിയ പോലീസിന് ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിരുന്നില്ല. പിന്നീട് യുവതിയുടെ വീട്ടുകാര്‍ വീടിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് ഡയറിക്കുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെത്തിയത്. ഇത് പോലീസിന് കൈമാറി. അതിലൊന്നില്‍ സുഹൈല്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന് എഴുതിയിരുന്നു. ആത്മഹത്യാക്കുറിപ്പുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് എന്നാണ് പോലീസ് ഭാഷ്യം.

അതേസമയം, അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വന്‍ വീഴ്ച ഉണ്ടായെന്ന് പറയപ്പെടുന്നു. ആത്മഹത്യാക്കുറിപ്പ് പോലെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇന്‍ക്വസ്റ്റ് മഹസറില്‍ ചേര്‍ക്കേണ്ടതാണ്. എന്നാല്‍, ആത്മഹത്യാക്കുറിപ്പ് മൂന്നു ദിവസത്തിന് ശേഷം യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് കണ്ടെത്തിയത്. പോലീസ് വീട് മുഴുവന്‍ വിശദമായി പരിശോധിച്ചില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

സുഹൈലും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്ന് പറയുന്നു. എന്നാല്‍, സുഹൈലിന്റെ പരിധി വിട്ട പെരുമാറ്റമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്. നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചതോടെ പോലീസിന്റെ സംശയം ഭര്‍ത്താവിന് നേരെ തിരിഞ്ഞു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ ഫോണ്‍ ഭര്‍ത്താവ് പോലീസിന് കൈമാറി. ഇതിലുണ്ടായിരുന്ന വാട്സാപ്പ് ചാറ്റുകളാണ് സുഹൈലിലേക്ക് വഴി തെളിച്ചത്. എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് അറസ്റ്റ്. സുഹൈല്‍ മുന്‍പ് അധ്യാപകനായി ജോലി നോക്കിയിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി അധ്യാപനം ഉപേക്ഷിച്ച് സ്‌കൂളില്‍ പിആര്‍ഓ ജോലി ചെയ്യുകയായിരുന്നു.

Latest from Blog

error: Content is protected !!