ദില്ലി > ഇന്ത്യയുടെ പ്രതിരോധ ശക്തി വർധിപ്പിക്കുന്ന പുത്തൻ ആയുധത്തിന്റെ പരീക്ഷണം ഉടൻ നടക്കും. എയർ-ടു-സർഫസ് സ്റ്റാൻഡ്-ഓഫ് ആയുധമായ ‘ഭൗമി’ എന്ന മിസൈലിന്റെ പരീക്ഷണമാണ് ഉടൻ നടക്കുക. ഇതിന്റെ ഗ്രൗണ്ട് ടെസ്റ്റിഗ് പരീക്ഷണങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനവുമായി ഭൗമിയെ സംയോജിപ്പിക്കുന്നതിനുള്ള പരിശോധനകളാണ് ഉടൻ നടക്കുക. ഇതിന് ശേഷം ഈ മിസൈലിനെ യുദ്ധവിമാനത്തിൽനിന്ന് വിക്ഷേപിക്കുന്ന പരീക്ഷണങ്ങൾ നടക്കും. ഇന്ത്യയുടെ മുന്നണിപ്പോരാളിയായ യുദ്ധവിമാനമാണ് സുഖോയ്-30 എംകെഐ. ഇന്ത്യയുടെ പ്രത്യാക്രമങ്ങളെ മാരകമാക്കുന്ന ആയുധമാകും ഭൗമി.
‘ഭൂമിയിൽ നിന്നുള്ളത്’ എന്നാണ് ഭൗമി എന്ന വാക്കിന്റെ അർത്ഥം. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ (DRDO) ആണ് ഈ മിസൈൽ വികസിപ്പിച്ചത്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പ്രഹരപരിധിക്ക് പുറത്തുനിന്നു കൊണ്ട് തന്നെ അവരുടെ കമാൻഡ് സെന്ററുകൾ, അതീവ സുരക്ഷയുള്ള ഭൂഗർഭ ബങ്കറുകൾ, പാലങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ലോംഗ് റേഞ്ച് സ്റ്റാൻഡ്-ഓഫ് ആയുധമാണിത്. ഏകദേശം 500 കിലോ മുതൽ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിക്കാൻ ഇതിന് സാധിക്കും.
ഇതിന്റെ ഏകദേശ പ്രഹര പരിധി 100 കിലോ മീറ്റർ മുതൽ 150 കിലോ മീറ്റർ വരെയാണെന്ന് കരുതപ്പെടുന്നു. ഭാവിയിൽ കപ്പൽ വിരുദ്ധ ആക്രമണങ്ങൾക്കും തീരദേശ സംരക്ഷണത്തിനുമായി ഇതിന്റെ ഒരു നാവിക പതിപ്പും വികസിപ്പിച്ചേക്കാമെന്ന് സൂചനയുണ്ട്. ദീർഘദൂര ആക്രമണങ്ങളിൽ ഇന്ത്യയുടെ പ്രഹരശേഷി ഗണ്യമായി വർദ്ധിപ്പിക്കാൻ ഈ പുതിയ മിസൈൽ സഹായിക്കും. അത്യാധുനിക ഗൈഡൻസ് സംവിധാനങ്ങൾ (ജിപിഎസ്, ഇൻസെർഷ്യൽ നാവിഗേഷൻ) ഉപയോഗിക്കുന്നതിനാൽ ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യതയോടെ ആഞ്ഞടിക്കാൻ ഇതിന് കഴിയും. ഭൗമി മിസൈൽ ഒരു ‘ഫയർ ആൻഡ് ഫൊർഗെറ്റ്’ വിഭാഗത്തിൽപ്പെടുന്നതാണ്. അതായത്, ഒരിക്കൽ വിക്ഷേപിച്ചു കഴിഞ്ഞാൽ പിന്നീട് വിമാനത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇല്ലാതെ തന്നെ അത് ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കും.
മിസൈലിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സുഖോയ് വിമാനങ്ങളിലെ മിഷൻ കമ്പ്യൂട്ടറുകളിലും ഡിസ്പ്ലേ പ്രോസസറുകളിലും ആവശ്യമായ സോഫ്റ്റ്വെയർ മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വ്യാമസേനയുടെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (SDI) ആണ് ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നടത്തുന്നത്. നിലവിൽ സുഖോയ് വിമാനവുമായി മാത്രമാണ് മിസൈലിനെ സംയോജിപ്പിക്കുന്നത്. ഉയർന്ന ഭാരമുള്ള പോർമുന വഹിക്കുന്നതിനാൽ ഇത്രയും ഭാരം വഹിക്കാൻ ശേഷിയുള്ള മറ്റുവിമാനങ്ങളിലും ഭാവിയിൽ ഭൗമിയെ ഘടിപ്പിക്കുമെന്നാണ് സൂചന.