വിവാഹ സൽക്കാരത്തിനിടെ തുടരെത്തുടരെ രസഗുള എടുത്തെന്ന പേരിൽ ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ 11 വയസ്സുള്ള ആൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. ചടങ്ങിനിടെ രസഗുള കഴിച്ചതിന് കാറ്ററിംഗ് ജീവനക്കാരൻ കത്തുന്ന തന്തൂരി അടുപ്പിലേക്ക് കുട്ടിയെ തള്ളിയിടുകയായിയുരുന്നു. ബുധനാഴ്ചയാണ് സംഭവം. അജ്ഞാതനായ കാറ്ററിംഗ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പരിക്കുകളുടെ തീവ്രത കണക്കിലെടുത്ത് കുട്ടിയെ ലഖ്‌നൗ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു, ചികിത്സ തുടരുകയാണ്.ഗോണ്ട ജില്ലയിലെ സന്തോഷിന്റെ മകൻ ചമൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. അമ്മയുടെ മരണശേഷം, രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ചമൻ ബസ്തി ജില്ലയിൽ അമ്മയുടെ ബന്ധുക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്നു.
ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വിവാഹത്തിന് ചമൻ മുത്തശ്ശിയോടൊപ്പം പോവുകയും, ഭക്ഷണം വിളമ്പുന്ന സ്ഥലത്തു പോയി അവിടെ സൂക്ഷിച്ചിരുന്ന രസഗുളകൾ കഴിക്കാൻ തുടങ്ങുകയും ചെയ്തു.കുട്ടി ആവർത്തിച്ച് രസഗുളകൾ കഴിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന കാറ്ററിംഗ് കോൺട്രാക്ടർ ദേഷ്യപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രതി ആദ്യം കുട്ടിയെ പിടികൂടി ഭീഷണിപ്പെടുത്തിയ ശേഷം കത്തുന്ന തന്തൂരി അടുപ്പിനടുത്തേക്ക് കൊണ്ടുപോയി. ഈ സമയം, കുട്ടി നിലതെറ്റി തന്തൂരി അടുപ്പിലേക്ക് വീഴുകയായിരുന്നു.
കരച്ചിൽ കേട്ട് സ്ഥലത്തുണ്ടായിരുന്ന ആളുകൾ സ്ഥലത്തെത്തി കുട്ടിയെ തന്തൂരി അടുപ്പിൽ നിന്ന് പുറത്തെടുത്തു. അപ്പോഴേക്കും കുട്ടിക്ക് മുഖത്ത് നിന്ന് അരക്കെട്ട് വരെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ചമനെ ഉടൻ തന്നെ അയോധ്യ മെഡിക്കൽ കോളേജിൽ എത്തിച്ചു. പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം, അവസ്ഥ മോശമായതിനാൽ ഡോക്ടർമാർ കുഞ്ഞിനെ ലഖ്‌നൗ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.സംഭവത്തിന് ശേഷം കുറ്റാരോപിതനായ കാറ്ററിംഗ് തൊഴിലാളി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഗ്രാമത്തിലെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതൃസഹോദരനായ ദേവിദിൻ നിഷാദ് തന്തൂർ തൊഴിലാളിക്കെതിരെ പരാതി നൽകി. തീപിടുത്തത്തിൽ ഒരു കുട്ടിക്ക് പൊള്ളലേറ്റതായും അജ്ഞാതനായ ഒരാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സ്വർണ്ണിമ സിംഗ് പറഞ്ഞു.”പ്രതിയെ കണ്ടെത്താൻ പോലീസ് സംഘങ്ങൾ റെയ്ഡ് നടത്തുന്നുണ്ട്, എത്രയും വേഗം അയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്,” സിംഗ് പറഞ്ഞു.