ശിവ്പുരി(മധ്യപ്രദേശ്)> അതികഠിനമായ വേനൽച്ചൂടിൽ പോലും എയർ കണ്ടീഷണർ ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അതിന് കാരണം തന്റേത് ചന്പൽ ചർമം (ചമ്പൽ പ്രദേശത്തുകാരുടെ കരുത്തുള്ള ചർമ്മം) ആണെന്നും അദ്ദേഹം പറഞ്ഞു. ഉഷ്ണ തരംഗത്തെ മറികടക്കാൻ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യിൽ കരുതണമെന്നും സിന്ധ്യ ഉപദേശിച്ചു. ഞായറാഴ്ച മധ്യപ്രദേശിലെ ശിവ്പുരിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഞാൻ എന്റെ കാറിലോ ഇരിക്കുന്ന സ്ഥലത്തോ എസി ഉപയോഗിക്കാറില്ല. മെയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും ആളുകൾ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. അപ്പോൾ ഞാൻ പറയും, ‘ഇത് ചമ്പൽ ചർമമാണ്’ എന്ന്. മറ്റൊരു കാര്യം കൂടി പറയാം, കാഴ്ചയിൽ എനിക്ക് പ്രായം കുറവ് തോന്നിക്കുമെങ്കിലും എന്റെ മനസ്സ് പഴയതാണ്. അതിനാൽ നിങ്ങളുടെ കീശയിൽ എപ്പോഴും ഒരു സവാള കരുതുക.’
‘അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ഇന്നത്തെ കാലത്ത് എല്ലാവരും വലിയ പെട്ടികളുമായി (ആധുനിക ഉപകരണങ്ങൾ) നടക്കുകയാണ്. എന്നാൽ വാർത്താവിനിമയ മന്ത്രി കൂടെ കൊണ്ടുനടക്കുന്നത് സവാളയാണ്. ഇതൊക്കെ പഴയ രീതികളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ ഇത്തരം പരമ്പരാഗതമായ അറിവുകളെ നമ്മൾ മറന്നുപോകരുത്.’
ഇതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉയർന്ന താപനില 40-46 ഡിഗ്രി സെൽഷ്യസ് വരെയാണ്, പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കുകിഴക്കൻ ബിഹാർ, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്.
ഏപ്രിൽ 26 ന് ഹിമാചൽ പ്രദേശിലെ ചിലയിടങ്ങളിൽ ശക്തമായ താപതരംഗത്തിന് സാധ്യതയുണ്ട്. ഏപ്രിൽ 26, 27 തീയതികളിൽ ജമ്മു കശ്മീരിലെയും പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലും ഇതേ കാലയളവിൽ താപതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഛത്തീസ്ഗഢിന്റെ ചില ഭാഗങ്ങളിലും ഏപ്രിൽ 28 വരെ സമാനമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നു.
ഏപ്രിൽ 26 ന് ത്രിപുര, തീരദേശ മഹാരാഷ്ട്ര, ഗുജറാത്തിലെ തീരദേശ മേഖലകൾ എന്നിവിടങ്ങളിലും ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്, പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലും ഈ കാലയളവിൽ സമാനമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നതായും കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.