കയ്റോ> ആണവ കേന്ദ്രങ്ങളിൽ പരിശോധന അനുവദിക്കുന്നതിനുള്ള കരാർ ഇറാനും ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷകരായ രാജ്യാന്തര ആണവോർജ ഏജൻസിയും (ഐഎഇഎ) തമ്മിൽ വീണ്ടും ഒപ്പുവച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയും ഐഎഇഎ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസിയും തമ്മിലുള്ള കരാർ ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദലാറ്റിയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപിച്ചത്. ഈജിപ്തിന്റെ തുടർച്ചയായ നയതന്ത്ര ശ്രമങ്ങളെ തുടർന്നാണ് കരാർ സാധ്യമായത്.
എന്നാൽ, ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തൽക്കാലം ഐഎഇഎയെ അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ടിവി അഭിമുഖത്തിൽ വ്യക്തമാക്കി. ഏതുതരം പരിശോധനയാണ് അനുവദിക്കേണ്ടത് എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ഇറാനിലെ ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇറാൻ അണുബോംബ് ഉണ്ടാക്കാൻ തയാറെടുക്കുന്നുവെന്ന് ആരോപിച്ച് ജൂണിൽ ഐഎഇഎ പ്രമേയം പാസാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജൂലൈ 2ന് ഐഎഇഎയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
