പത്തനംതിട്ട> പത്തനംതിട്ടയിലെ കലഞ്ഞൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ സി.ഇ.ആർ. (കോർപ്പറേറ്റ് എൻവയൺമെൻറൽ റെസ്പോൺസിബിലിറ്റി) ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ പരിശോധിക്കാത്തതിനും റിപ്പോർട്ടുകൾ ഓഡിറ്റിന് നൽകാത്തതിനും കലഞ്ഞൂർ പഞ്ചായത്തിന് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിമർശനം. കേന്ദ്ര വന, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ക്വാറികൾ അവരുടെ സി.ഇ.ആർ. ഫണ്ട് വിനിയോഗം അവിടെ നടത്തേണ്ടതാണ്. ക്വാറിയുടെ പ്രവർത്തനംമൂലം ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കും പരിസ്ഥിതിക്കും ഉണ്ടാകുന്ന ആഘാതങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാകണം ഫണ്ട് വിനിയോഗം.
നദികളുടെ പുനരുജ്ജീവനം, കിണർ റീചാർജിങ്, മഴവെള്ളസംഭരണി, പുനരുത്പാദന ഊർജസ്രോതസ്സുകളുടെ പ്രോത്സാഹനം, പരിസ്ഥിതി വ്യവസ്ഥകളുടെ പുനഃസ്ഥാപനം, കുടിവെള്ള വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ, ആശുപത്രികൾ, അങ്കണവാടികൾ, ബഡ്സ് സ്കൂളുകൾ, ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങൾക്കാണ് ഫണ്ട് പ്രധാനമായും വിനിയോഗിക്കേണ്ടത്. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികൾ ഇത്തരത്തിൽ സി.ഇ.ആർ. ഫണ്ട് വിനിയോഗം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം ഓഡിറ്റിന് ആവശ്യപ്പെട്ടുവെങ്കിലും നല്കാൻ കൂട്ടാക്കിയില്ല.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.