ഇനി മുതല്‍ ആധാര്‍ ഫോട്ടോകോപ്പി എടുക്കാന്‍ പാടില്ല; പുതിയ നിയമവുമായി സര്‍ക്കാര്‍ - Kerala Times    

ഇനി മുതല്‍ ആധാര്‍ ഫോട്ടോകോപ്പി എടുക്കാന്‍ പാടില്ല; പുതിയ നിയമവുമായി സര്‍ക്കാര്‍

December 8, 2025
Blog Paytm How To Get Duplicate Aadhar Card 800x500 1

Aadhaar Card New Rules> ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ഇന്ന് ആധാര്‍ കാര്‍ഡിന്റെ പ്രധാന്യം എന്താണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ഈ 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ അടയാളപ്പെടുത്തുന്നു. ഉപയോക്താവിന്റെ ബയോമെട്രിക്‌സ് അടക്കം എല്ലാ വിവരങ്ങളുമുള്ള ഈ രേഖ വളരെ ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ തുടങ്ങി ഒരു വ്യക്തിയുടെ പ്രധാന രേഖകള്‍ എല്ലാം തന്നെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ആധാറിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നു.

പുതിയ നിയന്ത്രണവുമായി യുഐഡിഎഐ

ആധാറിന്റെ പരിപാലകരായ യൂണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ നിയന്ത്രണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരുന്നോ? മുമ്പ് ഹോട്ടലുകളിലും മറ്റും മുറികള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ ആധാര്‍ കാര്‍ഡ് ഫോട്ടോകോപ്പി എടുത്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഒരു കാരണവശാലും ആധാറിന്റെ ഫോട്ടോകോപ്പി എടുക്കാന്‍ പാടില്ല.

ഫോട്ടോകോപ്പി വേണ്ടേ വേണ്ട

ഹോട്ടലുകളും, ഇവന്റ് പ്ലാനര്‍മാരും ഇനി അതിഥികളുടെ അല്ലെങ്കില്‍ ഉപയോക്താക്കളുടെ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോകോപ്പികള്‍ എടുക്കേണ്ടതില്ല. എല്ലാ ആധാര്‍ പരിശോധനകള്‍ക്കും ഡിജിറ്റല്‍ സ്ഥിരീകരണ രീതികള്‍ പിന്തുടരണമെന്ന് യുഐഡിഎഐ വ്യക്തമാക്കി. ഡാറ്റ ചോര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുക, ഉപയോക്താക്കളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ നടപടിക്കു പിന്നില്‍.

എന്താണ് നിലവിലെ നീക്കത്തിനു കാരണം

ഒരു പരിചയവുമില്ലാത്ത ഹോട്ടലുകളില്‍, അറിയാത്തവരുടെ പക്കല്‍ ആധാര്‍ കൈമാറുന്നതില്‍ ബഹുഭൂരിപക്ഷവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാസ്‌ക്ഡ് ആധാര്‍ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നുവെങ്കിലും പലര്‍ക്കും അതിനു സാധിച്ചിരുന്നില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും മറ്റും മസ്‌ക്ഡ് ആധാര്‍ ബുദ്ധിമുട്ട് എടുക്കുന്നത് ബുദ്ധിമുട്ടുയര്‍ത്തിയിരുന്നു. നിലവില്‍ ഡിജിറ്റല്‍ സ്ഥിരീകരണ രീതികള്‍ പിന്തുടരാന്‍ നിര്‍ദേശിച്ചതോടെ ഫിസിക്കല്‍ കാര്‍ഡ് കൈമാറേണ്ട ആവശ്യകത ഇല്ലാതായി.

തെറ്റിച്ചാല്‍ പണി ഉറപ്പ്

നിലവിലെ പരിഷ്‌കരണത്തോടെ മറ്റൊരാളുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി കൈവശം വയ്ക്കുന്നത് ആധാര്‍ നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടും. ഇത് കടുത്ത ശിക്ഷയ്ക്ക് വഴിവയ്ക്കും. ആധാര്‍ പരിശോധന ആവശ്യമായ എല്ലാ സ്ഥാപനങ്ങളും (ഹോട്ടലുകളും ഇവന്റ് കമ്പനികളും ഉള്‍പ്പെടെ) പുതിയ സംവിധാനത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി ഉപയോക്്താവിന്റെ ആധാറിലെ ക്യൂആര്‍ വഴിയോ, ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ഐഡന്റിറ്റി പരിശോധിക്കാന്‍ കഴിയും.

പേപ്പര്‍ ഉപയോഗിക്കാതെ തന്നെ ഓഫ്ലൈന്‍ വെരിഫിക്കേഷന്‍ സാധ്യമാക്കുന്നത് ഉപയോക്താക്കളുടെ ഡാറ്റ സ്വകാര്യത ഉറപ്പാക്കാനും, വിവരച്ചോര്‍ച്ച ഒഴിവാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പേപ്പര്‍ ഉപയോഗം കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. 18 മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്ന ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ആധാര്‍ പ്രാമാണീകരണ സേവനം മെച്ചപ്പെടുത്തുമെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു.

Latest from Blog

error: Content is protected !!