തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പൂട്ടിച്ച സ്പായുടെ ലൈസൻസ് ബി.ജെ.പി. നേതാവിന്റെ പിതാവിന്റെ പേരിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ യുവനേതാവിന്റെ പിതാവിന്റെ പേരിലാണ് ലൈസൻസ് എടുത്തിരിക്കുന്നത്. സംഭവം പാർട്ടിക്കു തിരിച്ചടിയായതോടെ യുവനേതാവിനോട് ബി.ജെ.പി. സംസ്ഥാനനേതൃത്വം വിശദീകരണം തേടി.
അതേസമയം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അടുത്ത അനുയായിയായ നേതാവിനും മേയർ വി.വി. രാജേഷ് പണി കൊടുത്തതാണെന്ന ആരോപണവുമായി മുൻ ബി.ജെ.പി. നേതാവ് സന്ദീപ് വാരിയരും രംഗത്തെത്തി. പാർട്ടിയിലെ വിഭാഗീയതയാണ് ഇതിനുപിന്നിലെന്നാണ് സന്ദീപ് വാരിയരുടെ ആരോപണം. സ്പാ ബി.ജെ.പി. നേതാവിന്റേതാണെന്നാരോപിച്ച് സാമൂഹികമാധ്യമങ്ങളിലടക്കം പാർട്ടിക്കെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടി യുവനേതാവിനോട് വിശദീകരണം തേടിയതെന്നാണ് സൂചന. അതേസമയം സ്പായുടെ ലൈസൻസ് പിതാവിന്റെ പേരിലാണെങ്കിലും മറ്റൊരാളാണ് സ്ഥാപനം നടത്തുന്നതെന്നാണ് നേതാവിന്റെ വിശദീകരണം. സ്ഥാപനത്തിൽ ജോലി തേടിയെത്തിയ യുവതിയോട് തിരിച്ചറിയൽരേഖകളടക്കം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ല.
ഇതുസംബന്ധിച്ച് നടത്തിപ്പുകാരനുമായി വാക്കുതർക്കമുണ്ടായി. സ്പായുടെ ഒരുഭാഗത്തിനു മാത്രമാണ് ലൈസൻസ് ഇല്ലാത്തതെന്നും ഇവിടെ നിയമവിരുദ്ധ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് യുവനേതാവിന്റെ വിശദീകരണം. ജോലിക്കെത്തിയ യുവതി മേയറോട് പരാതി അറിയിച്ചതിനെത്തുടർന്നാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതും സ്പാ പൂട്ടിച്ചതും.
