ദില്ലി> സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട പണം നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേരളത്തിന് സുപ്രീം കോടതിയുടെ നിർദേശം നൽകി. സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ ഈ ആരോപണം സുപ്രീംകോടതിയിൽ ഉന്നയിച്ചത്.
സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട പണം ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിസ്റ്റർ ജനറൽ ഐശ്വര്യ ഭട്ടി കഴിഞ്ഞ നവംബറിൽ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദഗാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി വി ദിനേശ്, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം ഫയൽ ചെയ്യാനാണ് നിർദേശം.
ഫണ്ട് കിട്ടി, നിയമനം നടത്തുന്നില്ല.- ഇടത് അധ്യാപക സംഘടന
എന്നാൽ സംസ്ഥാനത്തിന്റെ ആരോപണത്തിന് വിരുദ്ധമായ വാദമാണ് ഇടത് അധ്യാപക സംഘടന സുപ്രീംകോടതിയിൽ ഉയർത്തിയത്. സർവ്വ ശിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ഫണ്ട് ലഭിച്ചതായി ഇടത് അധ്യാപക സംഘടനായ KSTA അറിയിച്ചു. സുപ്രീം കോടതിയിൽ ആണ് സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്ത്, അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. ഫണ്ട് ലഭിച്ചിട്ടും, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമന വിഷയത്തിൽ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഇടത് അധ്യാപക സംഘടന ആരോപിച്ചു.
കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ ആണ് നിയമനം നടത്തത്തതെന്നാണ് കേരളം സുപ്രീം കോടതിയിൽ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. ഫണ്ട് ലഭിച്ച ശേഷവും നിയമനം നടത്തത്തിന് സംബന്ധിച്ച് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടണം എന്ന് സംഘടന ആവശ്യപ്പെട്ടു. സർക്കാരിന്റെ സത്യവാങ്മൂലം ലഭിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തണമെന്നും ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, കെ വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
